2017, മാർച്ച് 28, ചൊവ്വാഴ്ച

മധുരം മനോജ്ഞം/ഏതോ ജന്മകൽപനയിൽ.......

                       
മുറിയിൽ അവിടവിടെ സ്ഥാപിച്ചിരുന്ന മൊബൈൽഫോണുകൾ നിറുത്താതെ  അലാം മുഴക്കിയതിന്റെ അലോസരത്തിൽ മനസ്സില്ലാമനസ്സോടെ പുതിയ ദിവസത്തെ നോക്കി കണ്ണുതുറിക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി.
മുറിയിലൂടെ ദിവ്യ നടക്കുന്നുണ്ട്‌.ചിലങ്ക തോറ്റുപോകുന്ന ശബ്ദം പാദസരത്തിൽ നിന്നും ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്നുണ്ട്‌.പതുക്കെ തിരിഞ്ഞുകിടന്നു.
എന്നാലും എന്നാ പറ്റിയെന്ന വിചാരത്തിൽ പതുക്കെ പുതപ്പൽപം പൊക്കിനോക്കി.രണ്ടുകൈയ്യും പുറകിൽ കെട്ടിയാണ് നടക്കുന്നത്‌.

"ഞാൻ കണ്ടു .ഇനിയെഴുന്നേൽക്ക്‌ ചേട്ടായീ."

ഈ വെളുപ്പാൻകാലത്ത്‌ പാദസരത്തിൽ നിന്നും ചിലും ചിലും ശബ്ദമുണ്ടാകുന്നത്‌ മുറിയിലൂടെ  നടക്കുന്നതുകൊണ്ടായിരിക്കും  എന്ന് ചിന്തിയ്ക്കാനുള്ള വിശാലമനസ്കത വീട്ടുകാർക്കുണ്ടോയെന്ന് ചിന്തിക്കാനുള്ള ഹൃദയവിശാലതയൊന്നും എനിക്കില്ലാത്തതിനാൽ "നീ ഇവിടെ വന്നിരി " എന്ന് പറഞ്ഞുകൊണ്ട്‌ ഞാൻ മാതൃകാഭർത്താവായി  കട്ടിലിൽ എഴുന്നേറ്റിരുന്നു.

"നീയെന്നാത്തിനാ  ഈ പെലകാലേ മുറിക്കകത്തൂടെ ഡാൻസ്‌  കളിക്കുന്നേ?ഇവിടെയെങ്ങാനും വന്നിരുന്ന് കാര്യം പറ."

"ചേട്ടായി എന്താ മറന്ന് പോയോ?ഇന്ന് കൊച്ചുക്കുന്നേൽ  പോണ്ടേ?"

"പറഞ്ഞതുപോലെ ഞാനതങ്ങ്‌ മറന്നു."

"അങ്ങനെ മറക്കാമോ ചേട്ടായീ?രാവിലെ ആറുമണിയ്ക്ക്‌ ടോക്കൺ കൊടുക്കാൻ തുടങ്ങ്വെന്ന് ചേട്ടായ്യന്നല്ലേ പറഞ്ഞത്‌ "?

"എന്നാ പറയാനാ ഉറക്കം എന്റെ വീക്നെസ്‌ ആയിപ്പോയി.പത്തുപതിനഞ്ച്‌ മണിക്കൂറൊക്കെ ഉറങ്ങിശ്ശീലവായിപ്പോയി."

"രാവിലെ ആറുമണിയ്ക്കെണീറ്റ് ഹോസ്പിറ്റലിൽ പോയി ടോക്കൺട്ക്ക്ന്ന് പറഞ്ഞ്‌ കിടന്നയാളാ."

"ഞാൻ ദാ തയ്യാറായിക്കഴിഞ്ഞു."

"എല്ലാ ശീലങ്ങളും മാറ്റിക്കോ.അച്ഛനാകാൻ പോകുവാ."

"മാറ്റിക്കോളാവേ  ………കുഞ്ഞായിക്കഴിഞ്ഞാൽ ഞാൻ നന്മ നിറഞ്ഞവൻ സുധിവാസനാകും.നീ കണ്ടോ?"

"ആർക്കറിയാ  "?

"ഈ ദിവസമായിട്ട്‌ നീയെന്നെ നിരുത്സാഹപ്പെടുത്താതെ".

കൂട്ടുകൂടി നടന്ന ചെറുപ്പകാലങ്ങളിലെന്നോ മനസ്സിൽ കയറിക്കൂടിയ വിപ്ലവചിന്ത മൂത്ത്‌ മൂത്ത്‌ ,വളർന്ന് വളർന്ന് തീവ്രചിന്താഗതിയായിമാറി 'ഇപ്പം ഞങ്ങളിവിടെ വിപ്ലവം കൊണ്ടുവരും' എന്നത്‌ കാലങ്ങൾ കുറേക്കഴിഞ്ഞപ്പോൾ 'ഇവിടെ ഒരു പുല്ലും വരിയേല ' എന്ന തിരിച്ചറിവിന്റെ അടുത്ത പടിയായ ആധ്യാത്മിക ചിന്തയുടെ പരകോടിയായ 'ഒരു ഹിമാലയൻ യാത്ര  ആയാലോ 'എന്ന ചിന്തയ്ക്ക്‌ വെള്ളവും വളവും നൽകി പോഷിപ്പിച്ച് അവിടെയൊരു ഗുഹ സ്ഥാപിച്ച്‌ ധാരാളം 'ശിഷ്യ'ഗണങ്ങളുമയി കഴിഞ്ഞുകൂടിയേക്കാം എന്ന് ഞാനും;അഞ്ഞൂറുവർഷത്തെ അറയ്ക്കൽത്തലമുറകളിലെ മൂന്നാമത്തെ സന്യാസിയായി വളർത്തിയെടുത്തേക്കാം എന്ന് ദൈവം തമ്പുരാനും കരുതിയിരുന്ന ഞാൻ ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങളെ ഗാർഹസ്ഥ്യത്തിലേയ്ക്ക്‌ ചുരുക്കി ഫേസ്ബുക്ക്‌ ചാറ്റ്‌ വഴി ആദ്യ രണ്ട്‌ പ്രണയങ്ങളും,ബ്ലോഗ്‌ വഴി ആജന്മപാതിയേയും കണ്ടെത്തി ഗാർഹസ്ഥ്യാശ്രമം സ്ഥാപിച്ചതിന്റെ ദേഷ്യത്തിൽ ദൈവം തമ്പുരാൻ എന്റെ അച്ഛൻ പദവിയ്ക്ക്‌ മേൽ ഏർപ്പെടുത്തിയിരുന്ന സസ്പെൻഷൻ പിൻവലിച്ചതിന്റെ ആദ്യപടിയായ 'സിൽമേലെപ്പോലെ ഞാം ഓഫീസിൽ തലകറങ്ങി വീണ് ' ദിവ്യ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് രാവിലെ കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ്‌ ഹോസ്പിറ്റൽ അഥവാ കൊച്ചുക്കുന്നേൽ ആശുപത്രിയിൽ ആദ്യ ചെക്കപ്പിനായി പോകേണ്ടതിന്റെ തയ്യാറെടുപ്പുകൾ ആണ്.

അൽപസമയത്തിനകം തയ്യാറായി.

"ആ സാധനമിങ്ങ്‌ കിട്ടിയാൽ പോകാരുന്നു."

"എന്ത്‌ "!!!?

"എഡീ ആ കാർഡ്‌  ".

ഹോസ്പിറ്റലിലെ കാർഡ്‌ കിട്ടി.

"ദാ ഇതൂടെ കൊണ്ടോക്കോ.താക്കോലിട്ടാലേ വണ്ടി സ്റ്റാർട്ടാകൂത്രേ."

"ഹൂ!!വളിച്ച തമായ.നമ്മക്കിച്ചിരെ മറവിയുണ്ടെന്ന് കരുതി..."

പതിവില്ലാതെ മകനും മരുമകളും ആറരയ്ക്ക്‌ തന്നെ എഴുന്നേറ്റ്‌ എന്തിനോ വട്ടം കൂട്ടുന്നതു കണ്ട അമ്മി  എത്തിനോക്കി.

"ഇന്നെങ്ങോട്ടാ സർക്കീട്ട്‌"?

"കൊച്ചുക്കുന്നേപ്പോയി ഒരു  ബുക്കിംഗ്‌ എടുത്ത്ട്ട്‌ വരാം."

"അതിനങ്ങ്‌ പോയാപ്പോരേ  ?"

"അതൊന്നും പറ്റിയേലാ.രണ്ടാകുമ്പോ പാലായിൽ ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്‌."

"ങേ?നമ്മളിന്ന് പാലായ്ക്ക്‌  പോകുന്നുണ്ടോ"?

"ഹൂൂം!!വല്ല  സിനിമയ്ക്കുമായിരിക്കും.അല്ലാതെ അവനെന്നാത്തിനാ പാലായ്ക്ക്‌ പോണേ"?

ഒന്നും മിണ്ടാതെ സ്കൂട്ടറിനരികിലേയ്ക്ക്‌ നടന്നു.

വീടിനടുത്തുള്ള കൊച്ചുക്കുന്നേൽ പോണോ ,അതോ കോട്ടയത്തെ ഭാരതിൽ പോണോ എന്ന സംശയം  ഉയർന്ന്  വന്നപ്പോൾത്തന്നെ മൂന്നാലു കൂട്ടുകാരെ വിളിച്ച്‌  അഭിപ്രായം ചോദിച്ചിരുന്നു.ആരും കുഴപ്പമൊന്നും  പറയാതിരുന്നതിനാൽ കൊച്ചുക്കുന്നേൽ‌ തന്നെ പോകാമെന്ന് വെച്ചു.

ഹോസ്പിറ്റലിലെ ബുക്കിംഗ്‌ കൗണ്ടറിലെത്തി ദിവ്യയുടെ കാർഡ്‌ നൽകി.

"ഒരു അപ്പോയ്ന്റ്‌മെന്റ്‌ വേണം."

"ആർക്കാ "?

"ഭാര്യയ്ക്കാ  ".

"ശ്ശോ!ഏത്‌ ഡോക്ടർക്കാ ബുക്കിംഗ്‌ എന്ന് ."

"ഗൈനക്‌ ഓപിയിലേയ്ക്ക്‌."

"ഏത്‌  ഡോക്ടർക്കാണ്  ?"

"ആരൊക്കെയാ ഉള്ളത്‌ "?

"ഇന്നെല്ലാ ഡോക്ടർമാരും ഉണ്ട്‌.ഡോ.മാഴ്സലസ്‌,ഡോ.മേരി  ജോസി,ഡോ.നിഷ,ഡോ.ജെയിംസ്‌."

ആരേയുമറിയില്ല.ഇനിയെന്നാ ചെയ്യും?.

കൗണ്ടറിലിരിക്കുന്ന കുട്ടി ക്ഷമയുടെ നിറകുടമായി.

മനസ്സിലൊരു കണക്കുകൂട്ടൽ നടത്തി.

'അത്തളപിത്തള തവളാച്ചി……………………'
ച്ഛേ ! വേണ്ടാ.മോശം.

'അക്കാ ഇക്കാ വെക്കം പൊക്കോ ……അത്തിപ്പഴം കൊത്തിത്തിന്നും
ത  …ത്ത …മ്മ …'

"ഡോ.നിഷ."

പണവും  അടച്ച്‌ ടോക്കൺ റെസീപ്റ്റും കൈപ്പറ്റി .ടോക്കൺ നമ്പർ ഏഴ്‌.

            വീട്ടിലെത്തി.

ഏതൊരു സാധാരണ ദിവസവും പോലെ എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഒരൽപം കാത്തിരുന്ന് അച്ഛനാകാൻ പോകുന്നതിന്റെ ത്രിൽ കാരണമാണോയെന്തോ പണ്ടെന്നോ  നേരുകയും തൊട്ടുപുറകേ  മറവിയിൽ സൂക്ഷിയ്ക്കുകയും ചെയ്തിരുന്ന നേർച്ച വഴിപാടുകൾ വരെ ഓർമ്മയിൽ വരാൻ തുടങ്ങി.

ഫോണെടുത്ത്‌ വാട്സപ്‌ തുറന്നു.ഫോഴ്സ്‌ സ്റ്റോപ്പ്‌ ചെയ്തു.മെയിൽ   നോക്കി.ഏതാനും ബ്ലോഗ്‌ ലിങ്കുകൾ അയച്ച്‌  കിട്ടിയിട്ടുണ്ട്‌.ഒരുത്സാഹവും തോന്നിയില്ല.


ഒരു വിധത്തിൽ കുളിയും പ്രഭാതഭക്ഷണവും നടത്തി ഹോസ്പിറ്റലിലേയ്ക്ക്‌ യാത്രയായി.
ഹോസ്പിററലിലെത്തി പാർക്കിംഗ് സോണിൽ വണ്ടി വച്ചു.


കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത്‌ കോട്ടയത്തെ അനുപമതീയേറററിൽ 'കാതര' കാണാൻ പോയ അതേ മാനസികാവസ്ഥയിൽ ആരും കാണരുതേയെന്ന പ്രാർത്ഥനയോടെ ഗൈനക്ക് ഓ.പിയിലേയ്ക്ക് നടന്നു.

"നിനക്കൊരു ടെൻഷനുമില്ലല്ലോ  "?

"പിന്നെ ടെൻഷനില്ലാതിരിക്യോ "?

"ഡീ ."

"എന്താ ചേട്ടായീ "?

"എന്നെക്കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുവോ "?

"കിണ്ണം ! കുന്തം ."

"ഞാനൊരു നാലു സ്റ്റെപ്‌ പുറകിൽ നടന്നാലോ "?

"ഇങ്ങോട്ട്‌ വാടാ ".

"കൈയേന്ന് വിഡ്രീ. "

"കൂടെ നടന്നോണം ".

"പിടിച്ച്‌ വലിയ്ക്കാതെ.നീയെന്നെ നേഴ്സറീച്ചേർക്കാൻ കൊണ്ടുപോകുവാണോ "?

"മര്യാദയ്ക്ക്‌ മുട്ടിനടന്നോണം.ഇല്ലേൽ ഞാനാ ഓടേപ്പിടിച്ചിടും ".

"ഡി.വിഡ്രീ.ആ കാറിനാത്തിരുന്ന് ഒരു കുഞ്ഞുകൊച്ച്‌ നോക്കുന്നു".

"അവനിത്ര നാളില്ലായിരുന്ന നാണം ഇപ്പോ."

സുധി അറയ്ക്കലിന് ഒരു കാൽ വെയ്പ്‌ ,കല്ലോലിനിയ്ക്ക്‌ ഒരു കുതിച്ചുചാട്ടം എന്ന നിലയിൽ ഗൈനക്‌ ഓപിയിൽ എത്തി.

നിരനിരയായി നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ  നിരന്നിരുന്ന ഫോണുകളിൽ സമയം ചെലവഴിക്കുന്ന സന്താനാർത്ഥികൾ.പുതിയ രണ്ടാളുകൾ വന്നതറിഞ്ഞ എല്ലാവരും മുഖമുയർത്തി നോക്കി.ആരേയും മൈൻഡ്‌ ചെയ്തില്ല.

നേരേ റിസപ്ഷൻ റൂമിന്റെ പുറത്തെ കോളിംഗ്‌ ബെൽ അമർത്തി.
ഗ്ലാസ്‌ ഡോർ തുറന്നു.
ഞെട്ടി.

ഷൈനിച്ചച്ചി .അയൽപ്പക്കംകാരി.

ചേച്ചിക്ക്‌ അദ്ഭുതം.

"ഇതെന്നാടാ കണ്ണാ നീയിവിടെ "?

അവരുടെ മുഖത്ത്‌ കുസൃതി.

ചമ്മൽ തോന്നിയെങ്കിലും പറഞ്ഞു.

"ഇവളിന്നലെ ഓഫീസിൽ തലകറങ്ങി.ചുമ്മാ കറങ്ങിയതാണോ കാര്യായ്ട്ട്‌ കറങ്ങിയതാണോയെന്നറിയാന്ന് വെച്ച്‌ വന്നതാ."

ചേച്ചി ടോക്കൺ റെസീപ്റ്റ്‌ വാങ്ങി നോക്കി.

"നിഷഡോക്ടർക്കാണല്ലേ "?.

"അതെ !!!"

"പുറത്ത്‌ വെയ്റ്റ്‌ ചെയ്യ്‌ കേട്ടോ. "

"അതേ……………യ്‌ ചേച്ചീ !ഇക്കാര്യം ആരോടും പറയണ്ടാ കെട്ടോ.പിന്നെ ആ വഴീക്കൂടെ നടക്കാൻ പറ്റിയേലാ."

സ്വതേ വിടർന്ന അവരുടെ കണ്ണുകൾ പിന്നേം വിടർന്ന് പൂർണ്ണ ഉണ്ടക്കണ്ണിയായി.

കുസൃതിച്ചിരിയോടെ എന്തോ ചോദിയ്ക്കാനാഞ്ഞ ചേച്ചിയെ കൈകൊണ്ട് വിലക്കി.

"വേണ്ട.ചോദിയ്ക്കണ്ട.എന്നാ പറയാൻ പോണേന്ന് മനസ്സിലായി."

"ഹാ ഹാ.കൊള്ളാലോ.നിന്നെക്കൊണ്ട്‌ തോറ്റു.പെണ്ണുകെട്ടിയാലെങ്കിലും മാറ്റം വരുമെന്ന് കരുതി .ഞാനാരോടും പറയത്തൊന്നുമില്ല."

ഡോക്ടർ മാഴ്സലസിന്റെ റൂമിൽ നിന്ന് ഇറങ്ങി വന്ന നേഴ്സ്‌ സഡൻ ബ്രെയ്ക്കിട്ട്‌ നിന്നു.

വീണ്ടും ഞെട്ടി.

"മിനിച്ചേച്ചി!ഇതിനാത്താരുന്നൊ"?

ചോദ്യോത്തരപംക്തി പഴയതുപോലെ നടന്നു.

ആരോടും പറയരുതെന്ന് മിനിച്ചേച്ചിയോടും പറഞ്ഞേൽപ്പിച്ചതിനു ശേഷം 'ഇനിയാരെങ്കിലുമുണ്ടോ നമ്മടെ അയലോക്കംകാരായി '?എന്ന ചോദ്യത്തിനു 'കുഞ്ഞുമോൾ ഡോ.നിഷയുടെ ഓ.പിയിലുണ്ടെ'ന്ന മറുപടി കിട്ടിയപ്പോ തൃപ്തിയായി.
 മൂന്തോട്ടിലേയും ,പിറയാറ്റിലേയും  അയൽക്കൂട്ടം പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിയായ സന്തോഷം ആ മുഖത്ത്.

ഭാരത്‌ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ ഈ ഫ്രീ പബ്ലിസിറ്റി ഒന്നും കിട്ടിയേലായിരുന്നല്ലോന്നോർത്ത്‌ ഒഴിഞ്ഞുകിടന്ന രണ്ട്‌ കസേരകൾ കണ്ടെത്തി പോയിരുന്നു.

രാവിലത്തെ രണ്ട്‌ മണിക്കൂർ നേരത്തെ ഉറക്കം
പെൻഡിംഗ്‌ കിടക്കുന്നതിനെ നിരാശപ്പെടുത്താൻ തോന്നിയില്ല.ടോക്കൺ നമ്പർ ഏഴ്‌ പതിനേഴ്‌ ആക്കിയാലോന്ന് ആലോചിച്ചു.അല്ലെങ്കിൽ വേണ്ട,തീയേറ്ററിൽ പോയിരുന്ന് ഉറങ്ങാമെന്ന് തീരുമാനിച്ചു.

"ഡീ ."

വാട്സപ്പിൽ നിന്ന് അവൾ തലയുയർത്തി.

"എനിയ്ക്ക്‌ നന്നായ്ട്ട്‌ ഏതാണ്ടോ ചിന്തിയ്ക്കാനുണ്ട്‌.എന്റെ ഇടതുവശത്തിരിക്കുന്ന പച്ചസാരിയുടുത്ത ചേച്ചിയുടെ അടുത്തോട്ട്‌ കണ്ടമാനം ചായുന്നുണ്ടെങ്കിൽ പറഞ്ഞേക്കണം."

"വേണ്ട്രാ.ദേ നിന്റെ വലതുവശത്ത്‌ പച്ചച്ചുരിദാറിട്ട ഒരു ചേച്ചിയിരിപ്പുണ്ട്‌.അങ്ങ്ട് ചാരിയിരുന്ന് ചിന്തിച്ചോ."

പുല്ല്.വൈക്കോൽ.വല്ലഭൻ.ഉറക്കം.

അരമണിക്കൂറിനകം  ഏഴാം ടോക്കൺ വിളിച്ചു.
"ദിവ്യാ സുധീഷ്‌ ".

ഓട്ടോക്ലോസ് ഗ്ലാസ് ഡോർ ചവുട്ടിത്തുറന്ന് എന്തോ കടന്നുവരുന്നതറിഞ്ഞ് ഫയലിൽ എന്തോ നോക്കുകയായിരുന്ന ഡോക്ടർ നിഷ തലയുയർത്തി നോക്കി പുഞ്ചിരിച്ചു.ഞെട്ടൽ രേഖപ്പെടുത്തിയിട്ട് വീണ്ടും പുഞ്ചിരിച്ചു.
തലേന്ന് ഭാരതിൽ ചെയ്ത ടെസ്റ്റ്‌ റിസൽട്ട്‌ കാണിച്ചു.

"ആദ്യമേ തന്നെ കൺഗ്രാറ്റ്സ്‌. "

"സാരമില്ല"/("മിണ്ടാതെ ചേട്ടായീ")

"താങ്ക്യൂ ഡോക്ടർ ".

"വേദനയുണ്ടോ" ?

"ഉണ്ട്‌ ".

സ്കാനിംഗ്‌ കുറിച്ചു.അത്‌ കഴിഞ്ഞു വരുമ്പോൾ ഓ.പി.കഴിഞ്ഞാൽ ലേബർ റൂമിൽ വന്ന് കണ്ടോളാൻ പറഞ്ഞു.

രണ്ട്‌ മണിക്കൂർ കാത്തിരുന്ന് സ്കാനിംഗും കഴിഞ്ഞ്‌ നേരേ ഓ.പിയിലെത്തി.ഓ.പി.റ്റൈം കഴിഞ്ഞിരുന്നില്ല.

ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട്‌ വരവേറ്റു.

"കുഴപ്പമൊന്നുമില്ല.ധാരാളം വെള്ളം കുടിയ്ക്കുക.ദീർഘയാത്രകൾ ഒഴിവാക്കുക."

കുറേ നിർദ്ദേശങ്ങളും കിട്ടി.

"അല്ലാ..ദിവ്യയുടെ നാട്‌ എവിടെയാ"?

"പട്ടാമ്പിയാണ് ".

"അഡ്രസിൽ കിടങ്ങൂരെന്ന് കണ്ടു.സംസാരം കേട്ടപ്പോ ഇവിടുത്തെ അല്ലെന്ന് തോന്നി."

ഭർത്താവിന്റെ മനസ്സിൽ ലഡു പൊട്ടി.ഡോ.മനോജ് വെള‍ളനാടനും,ഡോ.ജ്യൂവലിനും ശേഷം കോളാമ്പി വായിച്ച് കോൾമയിർ കൊള്ളാനുള്ള  ഗോൾഡൻ ചാൻസ് പാഴാക്കിക്കൊണ്ട് ഡോക്ടർ ഫയൽ മടക്കി.

"വേദന കുറവില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു വരൂ."

കുഞ്ഞുമോൾ ചേച്ചിയെ നോക്കി ചിരിച്ചിട്ട്‌ ഇറങ്ങി.

ആദ്യ ചെക്കപ്പ്‌ സന്തോഷകരമായി പര്യവസാനിച്ചതിന്റെ സന്തോഷത്തിൽ, ,കിടങ്ങൂരെ രസം റസ്റ്റോറന്റിലെ ബിരിയാണിയുടെ പിൻബലത്തിൽ 'ഹാപ്പി വെഡ്ഡിംഗ്‌ 'കാണാൻ പോയി.


മൂന്തോട്ടിലെ മക്കളില്ലാ പന്ത്രണ്ട്‌×രണ്ട്‌ സംഘത്തിലേയ്ക്ക്‌ ഡീപ്രമോട്ട്‌ ചെയ്യപ്പെടാതെ പ്രമോഷൻ കിട്ടിയ വിവരം വീട്ടുകാർ മാത്രം അറിഞ്ഞാൽപ്പോരല്ലോ നാട്ടുകാരും അറിയണ്ടേയെന്ന ചിന്തയിൽ ഭാര്യാ കേ.വി.ഇന്ന് മുതൽ ഛർദ്ദി തുടങ്ങും,നാളെത്തുടങ്ങും എന്നുള്ള പ്രതീക്ഷയിൽ നാളുകൾ ആഴ്ചകളായി രണ്ടുമൂന്നെണ്ണം പറന്നുപറന്നങ്ങനെ പോയെങ്കിലും ഛർദ്ദി മാത്രം സംഭവിച്ചില്ല.
ഇന്നെങ്കിലും ഇവളൊന്ന് ഛർദ്ദിച്ച്‌ കേൾപ്പിക്കണേയെന്ന പ്രാർത്ഥന വനരോദനം പോലുമാകാതെ പാഴായിപ്പോകുന്ന സങ്കടത്തിനു ഭർത്താവിൽ നിന്ന് പുറത്തുവരുന്ന കടുത്ത ഇന്റൻസിറ്റിയിലുള്ള നെടുവീർപ്പുകൾ അറയ്ക്കൽ പുരയിടത്തിൽ തളം കെട്ടിക്കിടക്കാൻ തുടങ്ങി.ദിവസങ്ങൾ പാഴായി പോകവേ അവസാനം സഹികെട്ട്‌  'പ്രാണപ്രിയേ!ഭവതിയ്ക്ക്‌ വായിൽ വിരലിട്ട്‌ ഒന്ന് ഛർദ്ദിച്ച്‌ കാണിക്കാവോ'? എന്ന ചോദ്യത്തിന് കണ്മുനകൾ കൊണ്ട്‌ ചില പ്രത്യേക ആങ്കിളിലുള്ള മറുനോട്ടങ്ങളാൽ ഭീഷണിപ്പെടുത്തലായിരുന്നു പതിവ്‌.ജനിക്കുന്നതിന് മുമ്പേ തന്നെ പഞ്ചപാവമായിരുന്ന  ഈ ഭർത്താവിനെ വീഴ്ത്താനും,നിരായുധീകരിക്കാനും അതുമതിയെന്ന് അവൾ ആദ്യ‍മേ തന്നെ കണ്ടുപിടിച്ചിരുന്നു.


ഇതിനിടയിൽ അനിയത്തി സിന്ധു രണ്ട് മാസത്തെ ഗർഭകാലം വിജയകരമായി  പൂർത്തിയാക്കി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും ,താമസിക്കുന്ന വീട്ടിലും ഛർദ്ദിപ്രളയപരമ്പര തന്നെ സൃഷ്ടിച്ച്‌ 'ഇനിയെനിയ്ക്ക്‌ വയ്യായേ,എന്നെയങ്ങ്‌ എടുത്തോളോ ' എന്ന് വലിയവായിലേ നിലവിളിച്ചുകൊണ്ട്  ഒരു മാസത്തെ ഭവനസന്ദർശ്ശനത്തിനു വീട്ടിലെത്തി.പല നീളത്തിലും  ഘനത്തിലും അവൾ പുറപ്പെടുവിക്കുന്ന ശബ്ദഘോഷങ്ങൾ കേട്ട്‌ കല്യാണരാമനിൽ പോഞ്ഞിക്കര മസിൽ പിടിച്ച്‌ നിന്നത്‌ പോലെ ദിവ്യ അനങ്ങാപ്പാറയായി നിന്നെങ്കിലും ഒരു സ്റ്റെപ്പ്‌ മുന്നോട്ട്‌ വെച്ചില്ലെങ്കിൽ നാണക്കേടല്ലേയെന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞ്‌ ചിന്തിക്കാൻ തുടങ്ങി.

നൂറു മീറ്റർ ഓട്ടം കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട്‌ ഓടിത്തീർക്കുന്ന  ഉസൈൻ ബോൾട്ടിനേപ്പോലെ ,സിന്ധു സ്വന്തം വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞ്‌ സ്വസ്ഥയായപ്പോൾ ദിവ്യ അയ്യായിരം മീറ്റർ മാരത്തോണിനുള്ള തയ്യാറെടുപ്പ്‌ തുടങ്ങി.ആദ്യമൊക്കെ ശബ്ദഘോഷം പുലർന്ന് കഴിഞ്ഞായിരുന്നെങ്കിൽ പിന്നീടത്‌ പകലും രാത്രിയിലും ഒരേ ഗതിവേഗത്തിലായി.
എങ്ങനെയെങ്കിലും ഒന്ന് ഛർദ്ദിച്ച്‌ കാണിക്കൂവെന്ന് കളിയാക്കിയിരുന്ന ഭർത്താവിനെ നോക്കി കാ..ല..മാ..ടാ..ടോണിൽ ഛർദ്ദി വരാൻ തുടങ്ങിയപ്പോൾ മറ്റു നിവൃത്തിയില്ലാതെ നിഷ ഡോക്ടറെത്തന്നെ അഭയം പ്രാപിച്ചു.
   
ഒരു മാസത്തെ ഹോം സർവീസിനു ശേഷം ഹോസ്പിറ്റൽ സർവീസിനു കയറിയ സിന്ധു വീണ്ടും പണ്ടത്തേതിന്റെ പിന്നത്തേത്‌ എന്ന അവസ്ഥയിലായി എന്നറിഞ്ഞ അമ്മി ഭർത്താവിന്റേയും രണ്ടാണ്മക്കളുടേയും ഉദരപൂരണോത്തരവാദിത്തം കല്ലോലിനിയെ ഏൽപ്പിച്ച്‌ കോഴിക്കോടിനു യാത്രയായി.
 
      
പണ്ടേ ദുർബലൻ,ഇപ്പോൾ ഗർഭിണിയുടെ ഭർത്താവും എന്ന ബില്യൺ ഡോളർ പദവിയിൽ ചാഞ്ചാടിക്കളിച്ചിരുന്ന എനിയ്ക്ക്‌  അടുക്കളയെന്നാൽ അമ്മി സ്ഥിരമായും ,ടുട്ടു അവന്‍റെ പ്രണയിനിയുമായി സല്ലാപം നടത്തുന്നതിനിടയിൽ വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിൽ പെരുമാറുന്ന സ്ഥലമെന്നല്ലാതെ അതിൽക്കയറി എന്തൊക്കെ ചെയ്താൽ വയർ നിറയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച്‌ യാതൊരു ഐഡിയായുമില്ലായിരുന്നെങ്കിലും പ്ലേസ്റ്റോറിൽ നിന്ന് ലഭിച്ച 'അമ്മച്ചിയുടെ അടുക്കള' ദൈവാനുഗ്രഹമായി.ആദ്യമായി പരീക്ഷിച്ച ചോറ് കഞ്ഞിരൂപത്തിലെന്നെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടത്‌ ശീലമായി.


ചേന,ചേമ്പ്‌,കാച്ചിൽ,ഉരുളക്കിഴങ്ങ്‌,തേങ്ങ,മാങ്ങ,കൂർക്ക,വെള്ളരിക്ക ,മുരിങ്ങക്കോൽ എന്നുവേണ്ടാ കൈയ്യിൽ കിട്ടുന്ന സകല പച്ചക്കറികളും നുറുക്കി വേവിച്ച്‌ അതിൽ മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ഇതൊക്കെയിട്ട്‌ ഒരു കവർ കട്ടിത്തൈര് പൊട്ടിച്ചൊഴിച്ചാൽ കിട്ടുന്ന തിരുമിറ്റക്കോടൻ മോരുകൂട്ടാനും(ആ!!!അമ്മേ ആവൂ!!!);തൈരൊഴിക്കാതെ പകരം അതിലേയ്ക്ക്‌ സാമ്പാറുപൊടിയിട്ടാൽ കിട്ടുന്ന സാമ്പാറും;ഇനി അതുമല്ലാതെ പ്രസ്തുത കറി വെള്ളം കുറുക്കി വറ്റിച്ച്‌ കുറച്ച്‌ മഞ്ഞനിറം കൂടുതൽ ചേർത്തെടുക്കുന്ന മിറ്റക്കോടൻ അവിയലും ഉണ്ടാക്കാൻ ധൈര്യക്കുറവില്ലായിരുന്നെങ്കിലും ടുട്ടുവിനെപ്പേടിച്ചാണോയെന്തോ ദിവ്യ അതിനൊന്നും മുതിരാതെ ലഘുകറികളായ പച്ചമോര്,രസം,സർളാസ്‌/ചള്ളാസ്‌/സാലഡ്‌,പാവയ്ക്കാ-വെണ്ടയ്ക്ക -അച്ചിങ്ങ -ബീൻസ്‌ ഇങ്ങനെ അല്ലറ ചില്ലറകളിൽ ഒതുങ്ങി.

     
'എങ്ങനെ ഗർഭിണിയാകാം 'എന്നതൊഴിച്ച്‌ വാങ്ങിക്കാൻ കിട്ടാവുന്ന സകല പ്രഗ്നൻസിബുക്കുകളും വാങ്ങി റഫർ ചെയ്ത്‌ അതിലെ വിവരങ്ങൾ യൂറ്റ്യൂബ്‌  വീഡിയോസുമായി ഒത്തുനോക്കുന്ന കല്ലോലിനിയോട്‌ "ഡീ!ഇതിനൊക്കെ ഇത്ര പഠിക്കാനുണ്ടോ ?ഓരോരുത്തരൊക്കെ ഓടിപ്പോയി  അഡ്മിറ്റായി ചുമ്മാ പ്രസവിച്ച്‌ വരുന്നില്ലേ?നീയിങ്ങ്‌ വന്ന് ഈ പച്ചക്കറി അരിയാൻ നോക്ക്‌ "എന്ന് ചോദിച്ച്‌ ലോകാചരിത്രത്തിലാദ്യമായി ഭാര്യ ഭർത്താവിനെ കാലിൽപ്പിടിച്ച്‌ തൂക്കിയെടുത്ത്‌ നിലത്തടിച്ച്‌ പരിക്കേൽപ്പിച്ചെന്ന് ലോകരെ
അറിയിക്കണ്ടല്ലോയെന്ന് കരുതി  പച്ചക്കറി അരിയുന്ന,ചോറുവെക്കാൻ സഹായിക്കുന്ന,വാഷിംഗ്‌ മെഷീനിൽ അലക്കുന്ന തുണികൾ ഭക്തിപുരസ്സരം വിരിച്ചിടാൻ സഹായിക്കുന്ന നന്മ നിറഞ്ഞ ഭർത്താവായി.


     ദിവ്യ  ആദ്യമൊക്കെ അഞ്ചിനെഴുന്നേറ്റ്‌ ജോലികളൊക്കെച്ചെയ്ത്‌ എട്ടിന് ജോലിയ്ക്ക്‌ പോകുന്ന സിസ്റ്റത്തിലായിരുന്നെങ്കിൽ പോകെപ്പോകെ ആറിനായി ,ഏഴിനായി,അവസാനം എട്ടുമണിയ്ക്കെഴുന്നേറ്റ്‌ ജോലികളൊക്കെ തീർത്ത്‌ എട്ടിനു തന്നെ ജോലിക്ക്‌ പോകുന്ന രീതിയിൽ വളർന്ന്തുടങ്ങിയപ്പോൾ രണ്ട്‌ മാസത്തെ ഗർഭിണീപരിചരണവും കഴിഞ്ഞ്‌ "അമ്മി കീ ജെയ്‌ "വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലേയ്ക്ക്‌ അമ്മി മടങ്ങിയെത്തി ഗൃഹഭരണം ഏറ്റെടുത്തു.


അനുനിമിഷം കാലിയായിത്തീരുന്ന പോക്കറ്റിനെ നോക്കി നെടുവീർപ്പിടാൻ പോലും സമയം തരാതെ ദിവസങ്ങൾ കടന്നുപോയി.ഡേറ്റിന് ഒരു മാസം മുൻപ്‌ സിന്ധു മറ്റേണിറ്റി ലീവിൽ വീട്ടിലെത്തി.അറയ്ക്കലെ ചടങ്ങനുസരിച്ച്‌ തന്നെ അവളെ പ്രസവത്തിന് വിടുന്ന ചടങ്ങ്‌ കഴിച്ചിരുന്നു.ഏഴാം മാസത്തിൽ ഗർഭപ്രവേശനത്തിനു ഏറ്റവും  അനുയോജ്യമായ മുഹൂർത്തത്തിൽ ഏഴുതരം പലഹാരങ്ങളുമായി ,ഏഴു ബന്ധുക്കൾ കോട്ടയത്തെ അവളുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക്‌ കൊണ്ടുവന്നതിന്റെ പിറ്റേന്ന് തന്നെ അവൾക്കും ഭർത്താവ്‌ ധനുവിനും കോഴിക്കോട്ടെ ജോലിസ്ഥലത്തേയ്ക്ക്‌ പോകേണ്ടി വന്നിരുന്നു.പിന്നെ വരുന്നത്‌ ഡെലിവറി ഡേറ്റിന് ഒരു മാസം മുൻപാണ്.


സിന്ധു വീട്ടിലെത്തിയതിന്റെ പിറ്റേദിവസം ദിവ്യയെ പ്രസവത്തിന് വിടേണ്ടിയിരുന്നതുകൊണ്ട്‌ കുറേ മാസങ്ങളായി മനസ്സിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം നടക്കാാതെ പോയി.ഗർഭിണികളായ രണ്ട്‌ പെണ്ണുങ്ങളേയും കൂട്ടി വീടിന് സമീപത്തെ ചേരിപാടത്തിന്റെ അതിർ വരമ്പിലൂടെയുള്ള സായാഹ്നനടത്തം അടുത്തതവണത്തേയ്ക്ക്‌ അവധിയ്ക്ക്‌ വെച്ചു.


ചടങ്ങ്‌ നടത്തേണ്ട തീയതിയും രീതിയുമൊക്കെ തീരുമാനിച്ചു.വിളിക്കാനുള്ള ബന്ധുക്കളുടെ ലിസ്റ്റ്‌ ചെയ്തു.

തീയതി അടുത്തടുത്ത്‌ വരുന്തോറും മനസ്സിൽ വിഷമം ഏറിയേറി വന്നെങ്കിലും എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി.മുറ്റത്ത്‌ പന്തലിട്ടു.ഭക്ഷണം ഏർപ്പാട്‌ ചെയ്തിരുന്ന രസം റെസ്റ്റോറന്റിൽ ടുട്ടുവുമായി പോയി സംസാരിച്ചു.


രാത്രി ഭക്ഷണം കഴിയ്ക്കുമ്പോൾ പതിവിലേറെ നിശബ്ദതയായിരുന്നു.കഴിച്ചില്ലാ കഴിച്ചുവെന്ന് വരുത്തിയെഴുന്നേറ്റു നേരത്തെ കിടക്കാനായി മുറിയിലെത്തിയപ്പോൾ വല്ലാത്ത വിമ്മിഷ്ടം.

വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ കുട്ടീ എന്നും,പിന്നീട്‌ കുട്ടിയ്ക്ക്‌ പ്രമോഷൻ നൽകി സഹോദരാന്നും,സുധിയെന്നും അവസാനം ചേട്ടായീയെന്നും വിളിച്ച്‌ തന്റെ സ്ഥാനമുറപ്പിച്ച്‌ ദാമ്പത്യജീവിതമാരംഭിച്ച അവളില്ലാതെ ഇനിയുള്ള കുറച്ചു മാസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്നാലോചിച്ചപ്പോൾ തല പൊളിയുന്ന പോലെ വേദന തുടങ്ങി.


കടുത്ത തലവേദന തോന്നിത്തുടങ്ങിയപ്പോൾ അലമാരി തുറന്ന് ഒരു ഡോളോയും ഒരു മോണ്ടെക്കും എടുത്ത്‌ കൈയിലിട്ട്‌ തൂക്കി നോക്കി ഒമ്പതുരൂപയുടെ സീനിയോറിറ്റി കൂടുതലുള്ള മോണ്ടെക്കിനെ ഒരു ഗ്ലാസ്‌ വെള്ളത്തോടൊപ്പം അകത്താക്കിയിട്ട്‌ ,ഒരു അഡീഷണൽ സപ്പോർട്ടിനായി ദിവ്യയുടെ ഒരു ഷോളെടുത്ത്‌ തലയിൽ വട്ടം വരിഞ്ഞുമുറുക്കിക്കെട്ടി സ്വതേയുള്ള കുഞ്ഞുമുഖത്തെ ഒന്നൂടെ കുഞ്ഞാക്കി ദിവ്യ പാത്രങ്ങൾ കഴുകി വെച്ച്‌ വരുന്നത്‌ കാത്തിരുന്നു.


കുറേ സമയം കഴിഞ്ഞിട്ടും ഡോർ കർട്ടൻ ഉലയുന്ന ശബ്ദം കേൾക്കാത്തതുകൊണ്ട് പതിയെ വാതിൽക്കൽ വരെ പോയി നോക്കി.നാത്തൂനുമായി ഗാർഹികവിഷയങ്ങൾ സംസാരിക്കുന്നതുകണ്ട്‌ പോയ വേഗത്തിൽ വന്ന് കട്ടിലിൽ ചമ്രം പടിഞ്ഞ്‌ കണ്ണടച്ചിരുന്നു.


അൽപസമയം കഴിഞ്ഞപ്പോൾ ആ സുന്ദര ശബ്ദം .

ടപ്‌.

കതകടഞ്ഞ ശബ്ദം.

വീണ്ടും ടപ്‌.

കതകിന്റെ സാക്ഷാ വീണ ശബ്ദം.

ഒരു കണ്ണു തുറന്ന് നോക്കി.അവൾ മുറിയിലില്ല.ഇനി പുറത്തൂന്നാണോ അടച്ച്‌ കുറ്റിയിട്ടത്‌ ?

മറ്റേക്കണ്ണും തുറന്ന് നോക്കി. ഭാഗ്യം!

കട്ടിലിലിരിപ്പുണ്ട്‌.അതെപ്പോ ?.

"ന്താ ചേട്ടായീ തലവേദനയാണോ "?

"അതേ.തലപൊളിയുന്നു."

"മോണ്ടെക്‌ കഴിച്ചോ "?

"ഇച്ചിരെ ".

പാവം !ഇപ്പോൾ നെറ്റി തിരുമ്മിത്തരും.മുടിയിൽ വിരലോടിച്ച്‌ മനസ്സിൽ നനുത്ത മഞ്ഞുതുള്ളി വീഴ്ത്തിത്തരും.

കുളിർ കോരാൻ തയ്യാറായി തല ചായ്ച്ച്‌ കൊടുത്തു.

അഞ്ചാംക്ലാസ്സിൽ പഠിച്ചോണ്ടിരുന്നപ്പോൾ ഹിന്ദിയിലെ 'ക്ഷ' എഴുതാൻ പഠിക്കാതെ ചെന്നപ്പോൾ കുഞ്ഞമ്മടീച്ചർ കിഴുക്കിയതിന്റെ അതേ സ്വാദിലും ഗുണത്തിലും ഒരെണ്ണം വായുവിലുലഞ്ഞു.

"ഡ.   നിന്നോടല്ലേടാ ഇനി മോൺടക് കഴിക്കരുതെന്ന് പറഞ്ഞത്"?

"എന്നോട് തന്നെ ആയിരുന്നോന്ന് ഉത്പ്രേക്ഷ ".

"അല്ല ഉപമ ".

"കളകാഞ്ചി."

"മണിപ്രവാണം."

"അതേത്‌ ഫാഷ".

"ഭാഷയേതുമാകട്ടെ വിഷയം ബ്ലോഗ്‌ തന്നേ.ഹുവ്വാ ഹുവ്വാ !!!ച്ഛേ!!വിഷയം മാറിപ്പോയല്ലോ.എനിക്ക് കാര്യായ്ട്ട് മലയാളം അറിയില്ലെന്ന് ഞാൻ ബ്ലോഗിലെ പ്രൊഫൈലിൽ എഴുതി വെച്ചിട്ടുണ്ട്."

"എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ"?

"ചേട്ടായി തന്നെയല്ലേ പറഞ്ഞത്‌ സഹിക്കാനാകാത്ത തുമ്മൽ വന്നാൽ മാത്രേ മോണ്ടെക്‌ കഴിക്കാവൂന്ന്."?

"എഡീ.എനിക്കിപ്പം കടുത്ത തുമ്മൽ വരും.തുമ്മിത്തുമ്മി നൂറ്റിപ്പതിനേഴ്‌ കലോറി വെയ്സ്റ്റ്‌ ആക്കിക്കളയുന്നതിനു മുൻപ്‌ ഒരെണ്ണം കഴിച്ചതാ."

"എന്നതാ.മനസ്സിലാകുന്നില്ല."

"ങേ?നീ ഞങ്ങടെ പാലാഭാഷ പറയാൻ തുടങ്ങിയോ?"

"ഞാൻ ഇടയ്ക്കിടയ്ക്ക്‌ പറയുന്നുണ്ട്‌.ചേട്ടായി കേൾക്കാഞ്ഞിട്ടാ."

"പിന്നെയെന്നാ സ്ഥിരാക്കാത്തത്‌ "?

"അത്‌ ദീപ്തി പറഞ്ഞിട്ടുണ്ട്‌ ആ പാലാഭാഷ പറഞ്ഞോണ്ട്‌ അങ്ങോട്ട്‌ ചെന്നാൽ കൊച്ചിനെപ്പോലും നോക്കത്തില്ലെന്ന്.പോരത്തേനവൾ ഇടയ്ക്കത്‌ ഓർപ്പിക്കുന്നുമുണ്ട്‌."

"നേരാ.നീ പറയണ്ട.അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാ.ഇന്നാളു ഞാൻ അവളോട്‌ 'എന്നാ കോപ്പാടീ' ന്ന് ചോദിച്ചത്‌ 'നീ എന്നാ പോത്താടീന്ന്' കേട്ട്‌ ഓടിപ്പോയി എന്നെ വാട്സപ്പിൽ ബ്ലോക്ക്‌ ചെയ്തവളാ."

"വിഷയം മാറ്റാതെ കാര്യം പറ."

"എഡീ അതുപിന്നെ നീ നാളെ പോകുവല്ലേ "?

"അതിനു ചേട്ടായി തുമ്മുന്നതെന്തിനാ"?

"നീയിപ്പോത്തന്നെ  ആ തുറക്കാത്ത പെട്ടി  തുറക്കും.നാലാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ആദ്യമായി പല്ലു തേച്ച ബ്രഷ്‌,എട്ടാം ക്ലാസ്സിൽ പഠിക്കുമ്പൊ ആദ്യമായി നഖം വെട്ടിയ നഖം വെട്ടി,എഞ്ജിനീയറിംഗ്‌ പഠിത്തം കഴിഞ്ഞ്‌ ആദ്യമായി വീട്ടിൽ വന്നപ്പോൾ  കുളിച്ചിട്ടേ വീട്ടിൽ കേറാവൂന്ന് പറഞ്ഞ് അച്ഛൻ തന്ന പിയേഴ്സ്‌ സോപ്പിന്റെ കവർ, ചെവിത്തോണ്ടി,പല്ലിടകുത്തി,ടംഗ് ക്ലീനർ ഇതുപോലൊള്ളതൊക്കെ ആ പെട്ടീന്ന് കൊടഞ്ഞിടും.ആ പെട്ടി കാണുമ്പോത്തന്നെ എനിയ്ക്ക്‌ തുമ്മാൻ വരും.പിന്നെ അതിനകത്തുള്ള സ്ഥാവരവും ജംഗമവും കൊടഞ്ഞൂടിയിട്ടാലോ.എന്നാവുമെന്റെയവസ്ഥയെന്നാലോയ്ച്ച്‌ ഒരു ഗുളിക കഴിച്ച്‌  പോയി.ഷമി."

"ഇതൊക്കെ ചുമ്മാ കഴിച്ച്‌ കൊറേക്കഴിയുമ്പ കിഡ്നീം അടിച്ച്‌ പോയി ഐസിയൂ,വെന്റിലേറ്റർ,ഡയാലിസിസ്‌. ഇതിനൊക്കെ കാശുണ്ടാക്കി വെച്ചോണം.എന്റെ കൈയിൽ കാശുണ്ടാകില്ല.എനിക്കെന്റെ കൊച്ചിനെ ഡോക്ടറാക്കാനുള്ളതാ."

"ങേ?ഞാനാണോ നീയാണോ നേഴ്സിംഗ്‌ പഠിച്ചത്‌ "?

"ഇതിനൊന്നും പോലീസിന്റെ ഇന്ററോഗേഷനും,വക്കീലിന്റെ ഇന്റർ കോ…………".

".…………നിർത്ത്‌ നിർത്ത്‌ .ഞാനിപ്പോ ഒരു സിനിമാ ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതേയുള്ളൂ.ഇനി നീയും കൂടി പറഞ്ഞ്‌ കൊളമാക്കണ്ട..

"അല്ല കല്യാണീ,നീ ഇന്നാളു പറഞ്ഞത്‌ കൊച്ചിനെ ഫാരതക്കുഴിയിലിട്ട്‌ നീന്തൽ പഠിപ്പിക്കുന്നേയുള്ളൂന്നാണല്ലോ.പിന്നെയെന്നാ പ്രസവത്തിനു വിടുന്നതിന്റെ തലേന്ന് പ്ലാൻ മാറ്റിയത്‌."?

"ഫാരതക്കുഴിയല്ല ഭാരതപ്പുഴ".

"ആ അതുതന്നെ."

"കൊച്ചിന്റച്ചന്റേം കൊച്ചച്ചന്റേം പാരമ്പര്യമനുസരിച്ചാണെങ്കിൽ അതൊരു പത്ത്‌ വയസ്സാകുമ്പോ ഒരു വലേടുത്ത്‌ കൊളത്തിലോ പുഴയിലോ മീൻ പിടിയ്ക്കാൻ പോകും.മുങ്ങിച്ചാകാൻ പോകുമ്പോ ചുമ്മാ കേറിപ്പോരാമല്ലോന്ന് ഓർത്ത്‌ ഒന്ന് വാരിയതാന്ന്  പോലും മനസ്സിലാകാത്ത ആള്."

"ഡീ സത്യത്തിൽ കൊച്ചിനെ ഡോക്ടറാക്കാനാണോ പ്ലാൻ"?

"അല്യാണ്ട്"?

"നേരത്തേ പറഞ്ഞത് നല്ലതാ.അല്ലേ  കൊച്ചിനെ ഞാൻ വേറേ വല്ലതുമാക്കിയേനേ!ആ..... ഞാനും കുറച്ച് കാശ് സംഘടിപ്പിക്കാം.അറയ്ക്കലെ ആദ്യ ഡോക്ടർ നമ്മടെ കരവിരുതിൽത്തന്നെ പുറത്തുവരട്ടെ."

....പ്ടഠേ....

"ഹോ"!!ഈച്ചേട്ടായ്യേക്കൊണ്ട് തോറ്റു."

"പറഞ്ഞുപറഞ്ഞ്‌ നേരം വെളുക്കാറായി.നിനക്ക്‌ നാളെ വണ്ടിയിലിരുന്നൊറങ്ങിയിട്ട്‌ വൈകിട്ട്‌ 'ഞാൻ വന്നു 'ന്ന് വാട്സപ്പിലൊരു മെസേജിട്ടാ മതി.എനിക്കതുപോലെയല്ല.പന്തൽ അഴിച്ചോണ്ടുപോയിക്കൊടുക്കാൻ വണ്ടിക്കാരനെ ഫോൺ വിളിക്കണം.രസം റെസ്റ്റോറന്റിൽ നിന്നും കൊണ്ടുവന്ന പാത്രങ്ങളുടെ ലിസ്റ്റ്‌ എടുക്കണം.അങ്ങനെ മൂന്നാലുകൂട്ടം കാര്യങ്ങളാ."

"അപ്പോ പന്തലഴിക്കുന്നതും,പാത്രം കഴുകുന്നതും "?

"അതൊക്കെ ടുട്ടൂം ടീമും ചെയ്തോളും."

"അപ്പോ ചേട്ടായ്ക്കിവിടെ പണിയൊന്നുമില്ലല്ലേ?.എന്നാ ഞങ്ങടെ കൂടെപ്പോരേ ".

"ഞാനില്ല.നാട്ടുകാരു കളിയാക്കും. ഉറങ്ങാം.നിനക്ക്‌ നാളെ ഒരു ലോങ്ങ്‌ യാത്രയുള്ളതാ."

"ചേട്ടായീ."

"ഊം "?

"ഞാൻ പോയാൽ എന്നെ ഇവിടെ എല്ലാവർക്കും മിസ്‌ ചെയ്യില്ലേ?"

"പിന്നില്ലാതെ "

"ചേട്ടായിയ്ക്ക്‌ വിഷമമൊന്നുമില്ലേ "?

"എഡീ കൊച്ചേ!നീ ഓർക്കുന്നുണ്ടോ എന്നെ കാണാൻ  തൃശ്ശൂർ കെ എസ്‌ ആർ ടി സി ബസ്‌ സ്റ്റാൻഡിലേയ്ക്ക്‌ വന്നത്‌.മഞ്ഞയിൽ വയലറ്റ്‌ പൂക്കളുള്ള ചുരിദാറിട്ട്‌ വന്നത്‌.അന്ന് ഞാൻ തൃശ്ശൂർ ടൗണിലൂടെ നീ വാങ്ങിത്തന്ന കാറ്റാടിയുമായി നടന്നത്‌,വടക്കുന്നാഥക്ഷേത്രത്തിൽ വെച്ച്‌ നീയെന്റെ നെറ്റിയിൽ ചന്ദനം ചാർത്തിത്തന്നത്‌,പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളിൽ നിന്ന് കുങ്കുമം വാങ്ങിപ്പിച്ചത്‌.അങ്ങനെ എന്തെല്ലാം ഓർമ്മകൾ.അതൊക്കെ പെട്ടെന്ന് ഓർത്തപ്പോൾ തല പെരുത്തു.അതാ ഗുളിക കഴിച്ചത്‌."

"………………………………"

"നീ കരയുവാണോ "?

"ഉം. "

"ഞാനിവിടെയില്ലെന്ന് കരുതി ചേട്ടായി അവളോട്‌ ചാറ്റ്‌ ചെയ്യാൻ പോകരുത്‌."

"………………"

"പോകുവോ "?

"ഇല്ല."

"വേണ്ട ചേട്ടായീ.എനിയ്ക്കത്‌ സഹിക്കാൻ പറ്റുന്നില്ല.എനിയ്ക്ക്‌ സങ്കൽപിക്കാൻ പോലും പറ്റില്ല."

"ഇല്ലാന്നേ."

"അവളെ പെങ്ങളായിട്ട്‌ കാണാനൊന്നും ഞാൻ പറയില്ല.അവളെ മറക്കണം."

"ഞാനെല്ലാം മറന്നു കുട്ടീ.അതൊരു കാലം.മനസ്സൊന്ന് ചാഞ്ചാടിയെന്ന് മാത്രം."

"എനിയ്ക്കാരുടേം ശാപവും കണ്ണീരും വേണ്ടാ ചേട്ടായീ.നമുക്ക്‌ നമ്മൾ മാത്രം.ഇടയ്ക്കാരും വേണ്ട.കല്യാണത്തിനു മുമ്പത്തെ ജീവിതമല്ലല്ലോ ഇനി "?

" ………………………"

................................

.................................

"ചേട്ടായിയോട്‌ ഞാൻ പറഞ്ഞിട്ടിലേ്ല എന്നെ വീട്ടിൽ വെച്ച്‌ ഹൃദയകല്ലോലിനീന്ന് വിളിക്കരുതെന്ന്.സിന്ധു കഴിഞ്ഞ ദിവസം അമ്മിയോട്‌ പറയുവാ  'പാപ്പ ദിവ്യയെ വിളിക്കുന്നത്‌ ആ സിനിമേൽ ജയറാം ഉർവ്വശിയെ വിളിക്കുന്നത്‌ പോലെ ഹൃദയകുമാരീന്നാണെന്ന് ' ".
"അത്‌ അവർക്കറിയത്തില്ലല്ലോ നീ ലോകപ്രശസ്തബ്ലോഗർ ആയ ഹൃദയകല്ലോലിനി ആണെന്നും ദിവ്യ എന്ന പേരിൽ ഇവിടെ ഒളിവിൽ കഴിയുകയാണെന്നും."

'ബ്ലോഗുണ്ടെന്ന് അവൾക്കറിയാം.'

"ടുട്ടു എന്നോട്‌ ചോദിച്ചു ഒറ്റസംഖ്യയിലാണോ നിന്റെ വീട്ടീന്ന് ആൾ വരുന്നതെന്ന്.എത്ര പേർ വന്നാലും കുഴപ്പമില്ല.ഒറ്റസംഖ്യ എണ്ണം വേണമെന്നാ പ്രമാണം."

"ചേട്ടായെന്ത്‌ പറഞ്ഞു."

"പത്തിരുപത്തഞ്ച്‌ ആൾക്കാർ കാണുവെന്ന് പറഞ്ഞു.ആ കോപ്പെന്നോ മറ്റോ അവനും പറഞ്ഞു.

"കുഞ്ഞിനു പേര് കണ്ടുപിടിയ്ക്കാതെ ഭാര്യയെ ഡെലിവറിയ്ക്ക്‌ വിടുന്ന ആദ്യ ഭർത്താവ്‌ ചേട്ടായ്യാരിക്കും ".

"ഏയ്‌ !നീ പറഞ്ഞ പേരുകൾ തന്നെ മതി.ആൺകുട്ടി ആണെങ്കിൽ പൊന്നൂട്ടാന്നും,പെൺകുട്ടി ആണെങ്കിൽ മോളൂട്ടീന്നും.

"ഡാ. മരമാക്രീ!!!!!!!കൊച്ചിന്റെ ശരിക്കുമുള്ള പേരാടാ".

"മാസം രണ്ട്മൂന്ന് ഇനിയുമുണ്ടല‍്ലോ ".

ഉറക്കം വരുന്നില്ലല്ലോ ഭഗവാനേ.ചുമ്മാ ആർക്കെല്ലാം ഉറക്കം കൊടുക്കുന്നു.ഒരൽപം ഇങ്ങോട്ട്‌ കിട്ടുവായിരുന്നെങ്കിൽ എന്നോർത്ത്‌ കിടന്നു.
"കല്യാണീ ."

"…………………"

"കല്യാണീ നീയുറങ്ങിയോ "?

"…………………"

"പെൺകുട്ടി ആണെങ്കിൽ നമുക്ക്‌ സ്ത്രീധനം കൊടുക്കാം.ആൺകുട്ടി ആണെങ്കിൽ നമുക്ക്‌ സ്ത്രീധം പോയ്ട്ട്‌ ഒരു ചില്ലിക്കാശും വാങ്ങരുത്‌.നമ്മുടെ ജീവിതം ആയിരിക്കണം അവർക്ക്‌ മാതൃക."

"ശരിയാ.അവൻ കെട്ടാൻ പോകുന്ന പെണ്ണ് അവളുടെ എ. റ്റി .എം കാർഡ്‌ അവനു കൊടുക്കാൻ തയ്യാറുള്ളവളും കൂടി ആയാൽ മതിയാരുന്നു."

ദുഷ്ട !! ഉറക്കത്തിലാണൊ അതോ ഞാൻ സ്വപ്നം കണ്ടതാണോ?

ഹായ്‌.മുൻപേ വിളിച്ച ഭഗവാൻ അയച്ച ഉറക്കമല്ലേ ആ വരുന്നത്‌.പുതപ്പിലേയ്ക്ക്‌ കയറിയേക്കാം.ഇനിയാരാ ലൈറ്റ്‌ ഓഫാക്കുന്നത്‌? ആ അവിടെക്കിടക്കട്ടെ...
   
★             ★              ★            ★           ★
   
പട്ടാമ്പിയിൽ നിന്ന് കിടങ്ങൂർ ലക്ഷ്യമാക്കി പുറപ്പെട്ട  ഇരുപത്തഞ്ച്‌ യാത്രക്കാരെ വഹിക്കുന്ന ട്രാവലർ കിടങ്ങൂരിനു അഞ്ച്‌ കിലോമീറ്റർ മാത്രം അകലെ വെച്ച്‌ അപ്രത്യക്ഷമായതിനെക്കുറിച്ച്‌ അന്വേഷിക്കാൻ രൂപീകരിച്ച അറയ്ക്കൽ കുട്ടപ്പൻ കമ്മീഷനിൽ പ്രത്യേക ക്ഷണിതാവായ കമ്മിഷനംഗമായി ചാർജ്ജെടുത്ത എന്നോട്‌ ഒരു ഫുൾ പാലപ്പം ഗ്രീൻ പീസ്‌ കറിയിൽ മുക്കി വായിലേയ്ക്ക്‌ വെച്ചുകൊണ്ട്‌ കുട്ടപ്പൻ ചാച്ചൻ പറഞ്ഞു.

"ബ്വ …ബ്വാ...ബ്‌ ഹ്വാ...ഇംഹ്‌...ഹ്വാ..."

"എന്നാ ചാച്ചാ ?അപ്പം തൊണ്ടയിൽ കുടുങ്ങിയോ "?

നിഷേധാർത്ഥത്തിൽ തലയാട്ടുന്നതുകണ്ട്‌ ചോദിച്ചു.

"ഗ്രീൻ പീസ്‌ തലേക്കേറിയോ "?

ചാച്ചൻ വായുവിൽ എന്തോ എഴുതി.

"ചായ ഇപ്പത്തരാം.ഡാ  ഒരു വെട്ടുഗ്ലാസ്സ് ചായയിങ്ങ്‌ കൊണ്ട്വാ.!"

ചാച്ചൻ വായുവിൽ എഴുതിയത്‌ വെട്ടി മായ്ച്ചു.
അളിയൻ ധനു ഓടിപ്പോയി ജഗ്ഗിലെ വെള്ളം കൊണ്ടുവന്നു ഒരു ഗ്ലാസ്സിലൊഴിച്ചു.കൂടെ അച്ഛാച്ഛൻ ഒരു ഗ്ലാസ്സ്‌ ചായയുമെത്തിച്ചു.

"വാസൂ,ചാച്ചനു ഷുഗറാ.മതിരം വേണ്ടാ."ചാച്ചന്റെ ഭാര്യ നിലവിളിച്ചു.

അപ്പാഴേയ്ക്കും അപ്പത്തെ അണ്ണാക്കിലോട്ട്‌ നിക്ഷേപിച്ചുകഴിഞ്ഞ ചാച്ചൻ പറഞ്ഞു.

"ഡാ,വാസൂ!ഇനിയവർക്ക്‌ ഡേറ്റ്‌ തെറ്റിപ്പോയതോ വല്ലോം ആണോ?ഇരുപത്തഞ്ചെന്നുള്ളത്‌ ഇരുപത്താറെന്ന് ഓർത്ത് വീട്ടിലിരിക്കുവാണെന്നാ എന്റെയൊരു കാൽക്കുലേഷം.രണ്ടും തമ്മില്‍ ഒരു ദിവസത്തെ വെത്തിയാസേ ഒള്ളേ".

പ്ർർ....

വെറുതേയല്ല വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചേകാൽ ദിവസം ഉണ്ടായത്‌.ഇതുപോലെയുള്ളവർ ഭൂമിയെ കാൽ ദിവസം കൂടി ചവുട്ടിപ്പിടിച്ച്‌ വെച്ചിരിക്കുവല്ലേ!!


എട്ടരയായപ്പോൾ മരങ്ങാട്ടുപിള്ളിയിൽ എത്തിയ ബന്ധുക്കൾ ഒമ്പതരയായിട്ടും വീട്ടിലെത്താത്തതിനാൽ ദിവ്യ  ആശങ്കാകുലയായി.
പ്രസവത്തിനു പോകാൻ മുട്ടിനിന്ന അവൾ രണ്ടുകൈയ്യിലും നാലു ഫോണുകളുമായി ശ്രമം തുടങ്ങി.ഒന്നാം ക്ലാസ്സിൽ കൂടെ പഠിച്ച ആരോ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്നത്‌ ഓർത്ത കല്ലോലിനി ഒന്നാംക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സപ്‌ ഗ്രൂപ്പിൽ മെസേജ്‌ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഏകസഹോദരനായ ദീപേഷിന്റെ കോൾ വന്നു.


"ദിവ്യേച്ചീ!!!ഞങ്ങൾപ്പൊ പിറവിത്താനം എന്ന സ്ഥലത്ത്‌ എത്തിയിണ്ട്‌.ഇനിയെങ്ങ്ടാ വരടതെന്ന് അളിയനോട്‌ ചോദിക്ക്‌ ചോദിച്ച്ട്ട്‌ പറ ".

അവൾ പുറത്തോട്ട്‌ തല നീട്ടിപ്പറഞ്ഞു.

"അവരിപ്പോ കുറിച്ചിത്താനം വരെയായിട്ട്ണ്ട്‌.ഉടനേയെത്തും ."

"എഡീ!!!!!!!!!!!!!!കുറിച്ചിത്താനം കഴിഞ്ഞാ മരങ്ങാട്ടുപിള്ളി.അവിടെ വന്നെന്ന് മുമ്പേ വിളിച്ചപ്പോപ്പറഞ്ഞതാണല്ലോ?പിന്നെയെങ്ങനെയാ കുറിച്ചിത്താനത്തു വരുന്നത്‌?പുറകോട്ട്‌ പോകാൻ വേറേ വഴിയുമില്ലല്ലോ."

"................"

"കോപ്പ്‌!!!ആ ഫോണിങ്ങ്‌ തന്നേ.ഞാൻ ചോദിക്കാം."

'…………'

"ഡാ .സത്യത്തിൽ നിങ്ങൾ എവിടെയാ??
സ്ഥലപ്പേരൊന്ന് പറഞ്ഞേ"?

"പിറിവിത്താനമോന്നോ എന്തൊ ".

"പ്രിവിത്താനമോ ?ഒന്നൂടെ നോക്കിക്കേ."

"അതേ. "

"ഹേ!!പത്തിരുപത്തഞ്ച്‌ കിലോമീറ്റർ മുന്നോട്ട്‌ പോയി.മരങ്ങാട്ടുപിള്ളീന്ന് വഴി തെറ്റിയത്‌ പോട്ടെ.പാലായിൽ ചെന്നിട്ട്‌ വഴി ചോദിക്കാൻ മേലാരുന്നോ "?

"ഞാഞ്ചോദിച്ചതാ."

"മലയാളാന്നവർക്ക്‌ മനസ്സിലായിക്കാണിയേലായിരിക്കും."

"ഇനിയെങ്ങോട്ടാ വഴി ചോദിക്കേണ്ടത്‌."?

"നേരേ കുറച്ച്‌ പോയാൽ അന്തീനാട്‌,പിന്നേം പോയാൽ കൊല്ലപ്പള്ളി അവിടുന്ന് റൈറ്റ്‌ തിരിഞ്ഞാൽ ഇടുക്കിയ്ക്ക്‌ പോകാം.പോയി ഡാമൊക്കെ കണ്ടിട്ട്‌ വാ."

"അളിയൻ പർഞ്‌ തരുന്ന്ണ്ടോ?"

"നീയെത്ര തവണ വന്നിട്ടുള്ളതാടാ?അവിടുന്ന് വണ്ടി തിരിക്കുക.നേരേ വരുന്നത്‌ പാലായ്ക്ക്‌.അവിടുന്ന് കിടങ്ങൂർക്ക്‌ വഴി ചോദിക്ക്‌.കൈയ്യീന്നൊന്നും ഇട്ട്‌ ചോദിക്കണ്ട.സ്ഥലപ്പേരു മാത്രം പറഞ്ഞാൽ മതി.കിടങ്ങൂരു വന്നാൽ മൂന്തോട്ടിലേയ്ക്കുള്ള വഴി അറിയാവല്ലോ അല്ലേ?"

"പെങ്ങടെ ബർത്താവായ്പ്പോയ്‌.അല്ലെങ്കിൽ ബ്ലോക്ക്‌ ചെയ്തേനേ."

"കിടങ്ങൂർ വന്നിട്ട്‌ സിഗ്നലിൽ നിന്ന് റൈറ്റ്‌.ഇല്ലെങ്കിൽ ഏറ്റുമാനൂരു വഴി കോട്ടയത്തിനു പോകും ".

"(ഒന്ന് പോടോ ………)"

"നിങ്ങടെ ഡ്രൈവർ എന്നാ പൊട്ടനാടാ?അല്ല.അയാളെ പറഞ്ഞിട്ട്‌ കാര്യമില്ല.ജീവിതത്തിൽ ആദ്യായ്ട്ട്‌ നല്ല റോഡ്‌ കാണുന്നതല്ലേ.ചുമ്മാ അങ്ങോടിച്ചു."

"ഹളിയാ .സുധീഷ്‌ മോനേ.…………"

"അപ്പ ശരി.ഇനി ഏറ്റുമാനൂർ എത്തിയേച്ച്‌ വിളി കേട്ടോ."

"(%്്്്‌&്‌*്‌*-)".

അന്വേഷണക്കമ്മീഷൻ നൊടിയിടയിൽ ജാഗരൂകമായി.

"ഡാ! നിന്റെ അളിയൻ ചെറുക്കൻ കുറേത്തവണ വന്നതല്ലേ?അവനു വഴിയറിയത്തില്ലേ?"

"ശ്ശെ! അവൻ കൊച്ചല്ലേ?ഇരുപത്തിമൂന്ന് വയസ്സേ ആയൂള്ളൂ!വഴിയൊന്നും പഠിക്കാറായിട്ടില്ല."

ചർച്ചകളും അപ്പം തീർക്കലും യഥാവിധി നടക്കുന്നതിനിടയിൽ പാലക്കാടൻ വാഹനം വന്ന് നിന്നു.

ഒറ്റസംഖ്യയിലാണോ ആൾക്കാർ വന്നതെന്നറിയാൻ ടുട്ടു ചട്ടം കെട്ടിയിരുന്ന കൂട്ടുകാരൻ കുട്ടാപ്പി ജാഗരൂകനായി നിന്നു.ഡോർ തുറക്കുമ്പോൾ മുതൽ ആളെ എണ്ണിയില്ലെങ്കിൽ എണ്ണം തെറ്റുമെന്ന് മുൻകാലാനുഭവത്തിൽ നിന്നും പഠിച്ചിരുന്നതിനാൽ കുട്ടാപ്പി , വാഹനത്തിൽ നിന്നിറങ്ങുന്നതിനൊപ്പം എണ്ണുക എന്ന പ്ലാൻ എ നടത്താൻ നോക്കി.ഒരു ഡോറിൽ കൂടി  പരമാവധിയിലുമധികം ആൾക്കാർ സുധീ,
സുധീട്ടാ,ഹളിയാ വിളികളോടെ എന്നെ പൊതിഞ്ഞതിനാൽ പ്ലാൻ എ ജനിക്കുന്നതിനു മുൻപേ മരിച്ചു.(ഒറ്റസംഖ്യ എണ്ണത്തിലുള്ള ബന്ധുക്കൾ വന്ന് അമ്മയാകാൻ പോകുന്നയാളയും ജനിക്കാനിരിയ്ക്കുന്ന കുഞ്ഞിനേയുമടക്കം മറ്റൊരു ഒറ്റസംഖ്യ എണ്ണം ആൾക്കാർ മടങ്ങിപ്പോകുന്നു.ഇതാണു പരമ്പരാഗതമായി അനുവർത്തിച്ചു  വരുന്ന രീതി.) പ്ലാൻ എ പാളിയ ജാള്യത്തിൽ പന്തലിൽ ഇരിക്കുമ്പോ എണ്ണാമെന്ന പ്ലാൻ ബി നടപ്പാക്കി.

വീടിനകവും പുറവും നിറഞ്ഞു  കവിഞ്ഞ ബന്ധുക്കളിൽ നിന്ന് അമ്മി വളരെ കഷ്ടപെട്ട്‌ ദിവ്യയുടെ അമ്മയെ കണ്ടെത്തി നവംബർ -ഡിസംബർ മാസങ്ങളിൽ കാണാൻ കഴിയാതിരുന്ന 'കറുത്ത മുത്തിന്റെ ' കഥ ചോദിച്ച്‌ മനസ്സിലാക്കുന്നതിനിടയിൽ 'അമ്മീ അതെന്ത്യേ!അമ്മീ ഇതെന്ത്യേ' വിളികളാൽ ടുട്ടുവും സംഘവും ഭക്ഷണം വിളമ്പിത്തുടങ്ങി.

ബിരിയാണി നിവാരണം ഫലപ്രദമായി പര്യവസാനിച്ചതിനാൽ അടുത്ത ചടങ്ങായ‌  ദക്ഷിണയ്ക്ക്‌ മുൻപ്‌ അമ്മിയും സിന്ധുവും ചേച്ചിയമ്മയും ഒന്നിച്ചെന്റെ മുറിയിലേയ്ക്ക്‌ കയറി ദിവ്യയെ കല്യാണസാരിയുടുപ്പിച്ച്‌,ആഭരണങ്ങളണിയിച്ച്‌,ഒരു പൊട്ടും തൊടുവിച്ച്‌ ദക്ഷിണ കൊടുക്കാനായി സജ്ജമാക്കിയിരുന്ന സിറ്റൗട്ടിലേയ്ക്ക്‌ കൊണ്ടുപോയി.

എനിക്കിപ്പം അനുഗ്രഹിക്കണം ,ഇപ്പത്തന്നെ അനുഗ്രഹിക്കണം എന്ന മട്ടിൽ മുന്നോട്ട്‌ വരുന്ന കാരണവന്മാർക്ക്‌ ദക്ഷിണ നൽകി ,അനുഗ്രഹക്കൂമ്പാരങ്ങൾ തലയിലേന്തി ക്ഷീണിതയായി അവസാനം അമ്മിയ്ക്ക്‌ ദക്ഷിണ നൽകിയ  അവളെ ചേർത്ത്‌ പിടിച്ച്‌ വാഹനത്തിനരികിലേയ്ക്ക്‌ നടന്നു.

"ചേട്ടായീ ".

"ഊം."?

"സിന്ധു പൂർണ്ണഗർഭിണിയാ.നിങ്ങൾ രണ്ടാളും കതകടച്ച്‌ കിടക്കരുത്‌ കേട്ടോ."

"ഇല്ല ".

"അമ്മിയോട്‌ ബാഗൊക്കെ തയ്യാറാക്കി വെക്കാൻ പറഞ്ഞിട്ടുണ്ട്‌.".

"ഉം."

"കാറിന്റെ സ്റ്റാർട്ടിംഗ്‌ ട്രബിൾ മാറ്റിക്കോണം."

"മാറ്റാം ".

"എന്നാ അങ്ങോട്ട്‌ വരുന്നത്‌ "?

"ശനിയാഴ്ച ".

"ഏതു മാസം "?

"ശ്ശേ!!വരാന്നേ."

വണ്ടിയിലേയ്ക്ക്‌  കയറുന്നതിനിടയിൽ അവൾ കൈയ്യിൽ മുറുകെപ്പിടിച്ചു.

"ശരി.ശരി."

നീങ്ങാൻ തുടങ്ങിയ വാഹനത്തിൽനിന്ന് നനഞ്ഞ രണ്ട്‌ കണ്ണുകൾ.

നീങ്ങിപ്പോകുന്ന വാഹനത്തെ നോക്കിനിൽക്കുമ്പോൾ വല്ലാത്ത അവിശ്വസനീയത തോന്നി.കണ്ടുമുട്ടാൻ വിദൂരസാധ്യത പോലും ഇല്ലാത്തത്ര അത്ര ദൂരത്തുനിന്നും ജീവിതത്തിലേയ്ക്ക്‌ കടന്നുവന്ന ,അന്നുമുതൽ നാളിതുവരെ ഓരോ ചലനങ്ങളെ വരെ സ്വാധീനിച്ച ,എവിടെപ്പോയാലും ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്ന ,പ്രണയഭംഗത്തിന്റെ പാതാളഭൂമിയിൽ നിന്ന് കൈപിടിച്ച്‌ കയറ്റിയ  അവൾ കയറിയ വാഹനം നീങ്ങിപ്പോകുന്നത്‌ നോക്കിനിൽക്കുമ്പോൾ അതുവരെ മുഖത്തൊളിപ്പിച്ചിരുന്ന കപടനിർവികാരതയുടെ രൂപവും ഭാവവും മാറി .അകത്തൊളിപ്പിച്ചിരുന്ന സങ്കടം പുറത്തുവരുന്നതിനു മുൻപ്‌ മുറിയിലേയ്ക്ക്‌ നടന്നു.

(ബ്ലോഗ്‌ ഒന്നിപ്പിച്ച ദമ്പതികളായതുകൊണ്ട്‌ ഞങ്ങൾക്ക്‌ കുഞ്ഞ്‌ ജനിച്ചാൽ ആദ്യ സമ്മാനമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ നൽകണമെന്ന തോന്നലിൽപ്പിറന്ന പോസ്റ്റാണ്.ഇന്ന് രാവിലെ ഞാനും ദിവ്യയും അച്ഛനമ്മമാരെന്ന മഹദ്പദവി ഞങ്ങളുടെ മകളിലൂടെ ഏറ്റുവാങ്ങി.

ഒരു  വർഷമായി എഴുതാതിരുന്നതുകൊണ്ട്‌ എഴുത്താണി വഴങ്ങുന്നില്ലാത്ത പ്രശ്നം ക്ഷമിയ്ക്കുമല്ലോ.)



2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

അമ്പട ഞാനേ(ഞങ്ങളേ)!!!!!!

      
'ഇപ്പോപ്പണ്ടത്തേപ്പോലെയാണോടാ ചെറുക്കാ,നീയിപ്പോ വലുതായില്ലേ?പോരാഞ്ഞിട്ട്‌ കല്യാണവും കഴിച്ചു.ഇനിയെങ്കിലും നേരത്തും കാലത്തും എഴുന്നേറ്റ്‌ ഇളയതുങ്ങൾക്ക്‌ മാതൃക കാണിച്ചുകൊടുക്കാൻ മേലേ? 'എന്ന് മുറുമുറുത്തിട്ട്‌ അകന്നകന്ന് പോകുന്ന ഉറക്കത്തെ നോക്കി നെടുവീർപ്പിട്ട്‌ കട്ടിലിനരികേ വെച്ചിരുന്ന ഫോൺ തപ്പിയെടുത്ത്‌ ബ്ലോഗ്സാപ്‌ ഗ്രൂപ്പിലെ പ്രവാഹിനിയുടെ സുപ്രഭാതത്തിനും,വീകേയുടെ ശുഭസുപ്രഭാതത്തിനും,വിനുവേട്ടന്റെ തവസുപ്രഭാതത്തിനും,കുറച്ചൂടെ പരിഷ്കരിച്ച കുഞ്ഞുറുമ്പിന്റെ  ഗുഡ്മോണിംഗിനും മറുപടിയായി ഒരു സാദാ സുപ്രഭാതം പോസ്റ്റ്‌ ചെയ്തിട്ട്‌,മുറിയ്ക്ക്‌ പുറത്ത്‌ വന്ന എന്നെ എതിരേറ്റത്‌ അടുക്കളയിൽ നടക്കുന്ന  ഘോരപോരാട്ടങ്ങളുടെ ഭീകരശബ്ദങ്ങളായിരുന്നു.


     കപ്പ തൊലിപൊളിച്ച്‌ കൊത്തി നുറുക്കിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ കയറിവരുന്ന അച്ഛന്റേയും;അച്ഛൻ താങ്ങിപ്പിടിച്ചുകൊണ്ടുവരുന്ന കപ്പപ്പാത്രം കടന്നുപോകാനായി സിങ്കിൽ പാത്രം കഴുകുന്നതിനിടയിൽ ശരീരം ഒരു വശത്തേയ്ക്ക്‌ തിരിച്ച്‌ കൊടുക്കുന്ന ഭാര്യ ദിവ്യയുടേയും;"ദിവ്യേ!പാത്രം കഴുകിക്കഴിഞ്ഞാൽ ആ ഇഞ്ചിയും,വെളുത്തുള്ളിയും കൂടി ചതച്ചെടുത്തിട്ട്‌,കുരുമുളക്‌ മിക്സിയിൽ പൊടിച്ചെടുക്കണം "എന്ന് പറഞ്ഞ്‌ ചീനച്ചട്ടിയിൽ എന്തോ വഴറ്റിക്കോണ്ടിരിക്കുന്ന അമ്മിയുടേയും;'ഇതൊക്കെയെന്ത്‌!നമ്മളിതെത്ര കണ്ടിരിക്കുന്നു ?'എന്ന ഭാവത്തിൽ സവോള കുനുകുനാ വെട്ടിക്കീറുന്നതിനിടയിൽ കുക്കറിൽ നിന്ന് വന്ന വിസിലടിശബ്ദം എത്രാമത്തേതാണെന്ന് ചിന്താക്കുഴപ്പത്തിലാകുകയും,മറന്നുപോയ ക്ഷീണം തീർക്കാനായി രണ്ട്‌ സവോളകൂടി കൈയ്യിലെടുത്ത്‌ ദേഷ്യം തീർക്കുന്ന അനിയൻ ടുട്ടുവിന്റേയും ഇടയിലേക്കിറങ്ങി ചാവേറാകണോ അതോ സ്വതേയുള്ള സൗന്ദര്യം പല്ലുതേപ്പ്,കുളിയൊക്കെക്കഴിഞ്ഞ്‌ കൂടുതൽ സുന്ദരനായി സിറ്റൗട്ടിൽ പോയിരുന്ന് പത്രം കൈയിലെടുത്ത്‌ 'ഇവിടെയൊന്നും കിട്ടിയില്ല 'എന്നലറണോയെന്നാലോചിക്കുന്നതിനിടയിൽ "പെലകാലേ പോയി കോഴീം ,കപ്പേം,പോത്തും മേടിച്ചോണ്ട്‌ വരാന്ന് പറഞ്ഞ്‌ കേറിക്കിടന്ന ചെറുക്കനാ,ഒമ്പത്‌ മണിയായപ്പോ എഴുന്നേറ്റ്‌ വന്ന് കണ്ണുതുറിക്കുന്നത്‌ കണ്ടാമതി .ഹൂൂൂം!!"എന്ന് ഇരുതലമൂർച്ചയുള്ള വാചകം അമ്മിയുടെ വായിൽ നിന്ന് അശരീരിയായി.


     കല്ലോലിനിയോട്‌ അങ്കംവെട്ടി ജയിക്കാനുള്ള ആരോഗ്യം അമ്മിയ്ക്കില്ലാത്തതിനാൽ തത്കാലം ഒന്നും മിണ്ടാതെ വിനയം ജന്മാവകാശമായി കിട്ടിയ ഞാൻ കുളിയ്ക്കാനായി നടന്നു.

       'ഭാഗ്യം!സിന്ധു എന്ത്യേന്ന് ചോദിക്കാഞ്ഞത്‌!എങ്കിൽ നമ്മൾ കഴിഞ്ഞ വ്യാഴാഴ്ച അവളെ കെട്ടിച്ച്‌ വിട്ടാരുന്നു' എന്ന് പറയുന്നത്‌ കേട്ട്‌ ആനന്ദാശ്രു തൂകേണ്ടി വന്നേനേ!
    ഭാഗ്യം!എല്ലാം സരസ്വതീദേവിയുടെ കടാക്ഷം.കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

കുളികഴിഞ്ഞ്‌ സുന്ദരനായി പുറത്തെത്തി,അടുക്കളയിലൂടെ ഒന്ന് കണ്ണോടിച്ച് മുറിയിലോട്ട് നടന്നു.

     കിട്ടിയ കാപ്പിയും കുടിച്ച്‌,പുഴുങ്ങിയ ഏത്തപ്പഴവും തിന്ന് ,മനോരമപ്പത്രം വായിച്ച്‌ "പെട്രോൾവില മോദി കുറച്ചില്ലെങ്കിലെന്നാ ,രാജ്യം പുരോഗമിക്കുമല്ലോ "എന്നാശ്വസിച്ച്‌ ,ഒരു തോന്നൽ തോന്നി അടുക്കളയിലോട്ട്‌ നടന്നു.

    പതിനൊന്ന് മണിയായിട്ടും അടുക്കള അങ്കത്തട്ട്‌ തന്നെയായിത്തുടരുന്നല്ലോ ഭഗവാനേ!.


   സാമ്പാറിന്റേയും,കാച്ചിയപപ്പടത്തിന്റേയും,അവിയലിന്റേയും,തോരന്റേയും,മീൻ കറിയുടേയും,ബീഫിന്റേയും,ചിക്കന്റേയും കൊതിപ്പിക്കുന്ന വാസന ആകമാനം നിറഞ്ഞു കവിഞ്ഞു.

     വളരെ വിശേഷപ്പെട്ട ദിവസമാണന്ന്.ലോകത്തേത്‌ അമ്മായിയമ്മയും കരുത്ത്‌ തെളിയിക്കുന്ന ദിവസം.ഏതാണെന്ന് ചോദിച്ചാൽ കെട്ടിച്ച്‌ വിട്ട മകൾ വിവാഹശേഷം മരുമകനോടൊത്ത്‌ ആദ്യമായി വിരുന്ന് വരുന്ന ദിവസം.
'എനിയ്ക്കൊരു പെണ്ണുകിട്ടിയെടാ ഉവ്വേ' എന്ന അഹങ്കാരത്തോടെ വരൻ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നടത്തിയ തീറ്റമത്സരത്തിന്റെ ബാക്കിനടത്താനായി നവവധു വരന്റെ കൈയ്യും പിടിച്ച്‌ 'കെട്ടിച്ച്‌ വിട്ടെന്നേയുള്ളൂ,ഞാനിനീം ഇടയ്ക്കിടെ റെയ്ഡിനു വരും കരുതിയിരുന്നോ 'എന്ന ഭാവത്തോടെ സ്വന്തം വീട്ടിലേയ്ക്ക്‌ വിവാഹത്തിന്റെ നാലാം ദിവസം വിരുന്ന് വരുന്ന ദിവസം.
ഞായറാഴ്ച ദിവസവും,തിരുവോണം നക്ഷത്രവും,ഏകാദശിതിഥിയും കൂടി വന്ന ദിവസം  ' നമ്മളും പാചകത്തിൽ മോശക്കാരനല്ലെന്ന് 'അളിയനെ ബോധ്യപ്പെടുത്താൻ പറ്റിയ അവസരമാണ്. ഇനിയീ ചാൻസ്‌ വീണ്ടും കിട്ടിയെന്ന് വരില്ല.

        അതിശക്തയായ കല്ലോലിനിയുടെ  സംരക്ഷണവലയം ഭേദിച്ചാരും ആക്രമിയ്ക്കാൻ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ആസകലം വിനയം നിറച്ച്‌ പറഞ്ഞു.

"രണ്ട്‌ കാലുകുത്താൻ ഇച്ചിരെ സ്ഥലം തരികയാണെങ്കിൽ ഒരു വെറൈറ്റി ഫുഡ്ഡുണ്ടാക്കിത്തരാരുന്നു"

"ആരു തരാമെന്ന് "ദിവ്യ.

"ഞാൻ തന്നെ. "

"ഹ്വ്‌ "

""അതൊക്കെക്കണ്ടോ .തീറ്റകഴിഞ്ഞിട്ട്‌ വിവരം പറഞ്ഞാൽ മതി."

"അമ്മീ ദേ ചേട്ടായി ഏതാണ്ടും ഉണ്ടാക്കാൻ പോകുന്നെന്ന് "
  
"സാരമില്ല.ഉണ്ടാക്കട്ടെ."

അമ്മമാരായാൽ ഇങ്ങനെ വേണം.

"നമ്മളാവശ്യത്തിനു കറികളുണ്ടാക്കിയല്ലോ.കൊച്ചൊണ്ടാക്കുന്നത്‌ ഒത്താൽ നമുക്ക്‌ കഴിക്കാം.ഇല്ലെങ്കിൽ ……"
അർദ്ധോക്തിയിൽ നിർത്തിയിട്ട്‌ അമ്മി പൂച്ചയെ നോക്കി.

അടുക്കളയിലെ കോലാഹലങ്ങളും,വാസനകളും ഏറ്റുവാങ്ങി ഇരുന്നുകൊണ്ടും ,മടുക്കുമ്പോൾ കൊടുംകൈ കുത്തി തലതാങ്ങി നിർത്തിയും മേലോട്ട്‌ നോക്കി വരാൻ പോകുന്ന മൃഷ്ടാന്ന സദ്യയെക്കുറിച്ചോർത്തുകൊണ്ടിരുന്ന അപ്പുപ്പൂച്ച എന്നെ നോക്കി ഒരു നെടുവീർപ്പിട്ടു.

        അരക്കിലോ പഞ്ഞിയെടുത്ത്‌ ചെവിയിൽ തിരുകണമല്ലോ ഭഗവനേ ഈ അടുക്കളയിൽ ജീവിയ്ക്കണമെങ്കിൽ.

സ്റ്റൗവിനടുത്ത്‌ നിന്ന് രണ്ട്‌ കൈയും രണ്ട്‌ വശത്തേക്ക്‌ നീട്ടി.

"നീയെന്നാ കർത്താവാകുവാണോ "?

"എണ്ണ,ചീനച്ചട്ടി ".

"എന്നാത്തിനാ "?

"ആദ്യം ഞാനീ ചീനച്ചട്ടിയെടുത്ത്‌ ചൂടാക്കിയെണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കും.എന്നിട്ട്‌ കപ്പപ്പുഴുക്കുണ്ടാക്കിയതിടും.പിന്നെ കുറച്ച്‌ പോത്തുകറി ഒഴിയ്ക്കും. കുറച്ച്‌ നേരം ഇളക്കും.സ്വാദിഷ്ഠമായ കപ്പബിരിയാണി റെഡി.

"എന്നാൽ നീയാ പാത്രമൊന്ന് പൊക്കിനോക്കിക്കേ.ആ സാധനമല്ലേ ഈപ്പറഞ്ഞ കപ്പബിരിയാണി."

"ങേ!ഞാനവനോട്‌ പറഞ്ഞാരുന്നല്ലോ കപ്പബിരിയാണിയെന്റെ വകുപ്പാന്ന്.എന്നെയിവിടെ ഒരു പണിയുമെടുക്കാൻ ആരും സമ്മതിക്കത്തില്ല.ഇരുന്നിരുന്ന് ഞാനൊരു ഇരിപ്പുമുതലായിപ്പോകുവേയൊള്ളൂ"!

"മട്ടും പടുതീം കണ്ടിട്ട്‌ ഇരിപ്പുമുതലാകുന്ന ലക്ഷണമാ "!

അച്ഛനെവിടുന്ന് പൊങ്ങിവന്നോ ആവോ!
ചന്തുവിനു തോൽക്കാൻ മനസ്സില്ല മക്കളേയെന്ന് മനസ്സിൽ അമർഷിച്ചുകൊണ്ട്‌ അച്ഛന്റെ കപ്പയുടേയും,അമ്മിയുടെ നാടൻ സദ്യയുടേയും,ടുട്ടുവിന്റെ മത്സ്യമാംസാദികളുടേയും ,കല്ലോലിനിയുടെ പപ്പടം കാച്ചിയതിന്റേയും മുന്നിൽ ഈ പാവം വെല്യേട്ടൻ കിടങ്ങൂർ ബേക്കേഴ്സിൽ നിന്ന് വാങ്ങാൻ പോകുന്ന ചെമ്മീൻ അച്ചാാർ മുക്കിക്കളയരുതെന്ന് പറയാൻ പറഞ്ഞു എന്ന് പറയാൻ നമുക്കൊരു തുളസിടീച്ചറില്ലാതെ പോയല്ലോയെന്ന് ചിന്തിച്ചുകൊണ്ട്‌ സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

തുടർന്ന് വാഗമണ്ണിന്റെ ഭൂമിശാസ്ത്രം അളിയനെ മനസ്സിലാക്കിക്കൊടുക്കാൻ നടത്തിയ ആദ്യയാത്ര 'വാഗമൺ നാല് കി.മീ' എന്ന ബോർഡ്‌ കണ്ടതിന്റെ പുറകിൽ വെച്ച്‌ കാർ കേടായതും,ഒമ്പത്‌ കിലോമീറ്റർ ന്യൂട്രൽ ഗിയറിൽ താഴോട്ട്‌ വന്ന് തീക്കോയിക്ക്‌ ഒരു കിലോമീറ്റർ പുറകിൽ നിന്ന് അളിയനുമൊന്നിച്ച്‌  കാർ തള്ളി തീക്കോയിയിലെ മാരുതി വർക്ക്ഷോപ്പ്‌ വരെ തള്ളിയതും;പിറ്റേന്ന് വെറുതേയിരുന്ന് പത്രം വായിച്ചിരുന്ന ധനുവളിയനെക്കൊണ്ട്‌  കിണർ തേകുന്ന കൂട്ടത്തിൽ കിണറ്റിലെ ചെളി മുഴുവൻ കോരിച്ചതും ചരിത്രം.



2016 മെയ് 17

ഒരു വാട്സപ്‌ മെസേജ്‌.

അയച്ചിരിക്കുന്നത്‌ പിതൃസഹോദരീപുത്രൻ ജീവൻ.അയച്ചത്‌ ഒരു കണ്ണടച്ച്‌ മറുകണ്ണ് തുറിച്ച്‌ നാക്കുനീട്ടുന്ന ഒരു സ്മൈലി.. 😜😜😜😜😜

കുശാഗ്രബുദ്ധിയായ എന്നെ പാടേ കുഴക്കിക്കോണ്ട്‌ കടന്ന് വന്ന ആ സ്മൈലിയെ ഡീക്കോഡ്‌ ചെയ്തപ്പോൾ എന്റെ തലയ്ക്ക്‌ മുകളിൽ ഒരു ബൾബ്‌ മിന്നുകയും അപ്പോൾത്തന്നെ എന്റെ ഫിലമെന്റ്‌ അടിച്ചുപോകുകയും ചെയ്തു.

ഡീക്കോഡ്‌ ചെയ്തെടുത്ത സ്മൈലി മനസ്സിൽ ശുഭപ്രതീക്ഷ നൽകി.

മറുപടിയായി  ഒരു തംസപ്‌  അയച്ചു.

"അവസാനം വിജയിച്ചു അല്ലേ "?

"പിന്നില്ലാതെ!

"എന്നാ ന്നാ പിടിച്ചോ ഒരു മുട്ടൻ കൺഗ്രാറ്റ്സ്‌ ".

"താങ്ക്സ് ".

"എത്രയായി "?

"ഞാൻ വൈകിട്ട്‌ വിളിക്കാം ".

"ഓക്കേ".

ജീവൻ അച്ഛനാകാൻ പോകുന്ന വിവരം അറിഞ്ഞ് എല്ലാവർക്കും സന്തോഷമായി.


2016  ജൂൺ 12:പുലർച്ചേ 8 മണി.



വിഷാദമൂകമായൊരു പ്രണയസ്വപ്നം ആസ്വദിച്ചുവരുന്നതിനിടയിൽ ഒരലർച്ച കേട്ട്‌ കണ്ണുതുറന്നിട്ട്‌ തിരിഞ്ഞ്‌ കിടന്ന എന്നെ പിടിച്ച്‌ വലിച്ച്‌ തിരിച്ചുകിടത്തിയ ദിവ്യ സന്തോഷം കൊണ്ട്‌ മതിമറക്കുന്ന സ്വരത്തിൽ പറഞ്ഞു.

"ചേട്ടായീ,ചേട്ടായി ഒരു അമ്മാവനാകാൻ പോകുന്നു."

"അതെയോ "?


"ചേട്ടായീ ,ചേട്ടായീടെ പെങ്ങൾ അമ്മയാകാൻ പോകുന്നെന്ന്."

"ങേ" !!!!

"ദേ സിന്ധുവിപ്പോൾ എന്നെ വിളിച്ചുപറഞ്ഞേയുള്ളൂ."

പിന്നെക്കിടക്കാൻ തോന്നിയില്ല.മടിയെല്ലാം മാറ്റിവെച്ച്‌ പ്രവർത്തനനിരതനായി.'കുടുംബക്കാർ' എന്ന അറയ്ക്കൽ ഫാമിലിമെംബേഴ്സ്‌ മാത്രമുള്ള വാട്സപ്‌ ഗ്രൂപ്പിൽ "ഞാനൊരമ്മാവനാകാൻ പോകുന്നേ  !!!!ഹ്യൂയ്‌ ഹൂയ്‌!!"എന്നൊരു മെസേജും പോസ്റ്റ്‌ ചെയ്ത്‌ പ്രണയസ്വപ്നത്തിന്റെ ബാക്കി കാണാനായിക്കിടന്നെങ്കിലും നേരം വല്ലാതെ വെളുത്തുപോയതിനാൽ നിരാശപ്പെട്ട്‌ ചാടിയെണീറ്റ്‌ സിന്ധുവിനെ വിളിച്ച്‌ സന്തോഷമറിയിച്ചു.കൂടെ അളിയൻ ധനുവിനേയും.

        അങ്ങനെ സിനിമയിൽ ഗർഭിണികൾ ഛർദ്ദിക്കുന്ന സീനുകൾ കണ്ട്‌ പുച്ചഭാവത്തിലിരുന്നിരുന്ന സിന്ധുവും,ജീവന്റെ ഭാര്യ നിഷയും ഛർദ്ദിയിൽ ആരു ജയിക്കുമെന്ന മത്സരത്തിലായി.

       
      2016 ജൂലായ് 29: രാവിലെ 8മണി.


"ചേട്ടായീ ഈ കോട്ടയത്തുകാർ കൊന്നുപണിയെടുപ്പിക്കുമല്ലേ?രണ്ടാൾ ഒരു മാസം കൊണ്ട്‌ തീർക്കേണ്ട വർക്കാ ഒരാഴ്ച കൊണ്ട്‌ തീർക്കാൻ പറഞ്ഞത്‌.ടെൻഷനടിച്ച്‌ മരിക്കുവാ.ഡി ജി എം ആണെങ്കിൽ ഭയങ്കര ചൂടിലും.ടെൻഷനടിച്ചടിച്ച്‌ ഞാൻ പകുതിയായി.എനിക്കാണേ ഇന്ന് ഭയങ്കരമായ ക്ഷീണം.രാവിലേ തന്നെ ഉറക്കം വരുവാ."

"സാരമില്ലാന്നേ!ശരിയാകും."

ദിവ്യയെ ബസ്ബേയിൽ വിട്ട്‌ വീട്ടിലേയ്ക്ക്‌ പോരുന്ന വഴി കുഞ്ഞ്മോൻ കൈനീട്ടി.സ്കൂട്ടർ നിർത്തി.

"എവിടെപ്പോയതാ "?

"ഭാര്യയെ ബസ്‌ കയറ്റിവിടാൻ ".

"ജോലി വല്ലതുമുണ്ടോ "?

"ഉണ്ട്‌ ".

"അല്ല,കല്യാണമൊക്കെക്കഴിഞ്ഞിട്ടിത്ര നാളായില്ലേ"?
(ദൈവമേ ഈ നാശം പിടിച്ച കാർന്നോരെക്കയറ്റേണ്ടായിരുന്നു).

"ആയി ".

"വിശേഷം വല്ലോം ആയോ "?

"ഇല്ല!"

"അതെന്നാ കൊച്ചേ "?

"ഒന്നുമില്ലാ ".
"മൂന്തോട്ടീ പിള്ളാരില്ലാത്ത കൊറേപ്പേരുണ്ടല്ലോ "!!!

"അയ്യോ ചേട്ടാ,ഞാൻ ഒരു സാധനം വാങ്ങാൻ മറന്നു.ചേട്ടൻ ഇവിടെ നിൽക്കുവല്ലേ!?അതോ കൂടെപ്പോരുന്നോ !?ഞാനിപ്പം വരാം.എങ്ങും പോകല്ലേ."

"ഇവിടെ നിക്കാം.വേം വരുവോ"?

"പിന്നേം ഞാനിപ്പം വരാം,രണ്ട്‌ മിനിറ്റ്‌ "(താൻ എവിടെയെങ്കിലും നിക്ക്‌,എനിയ്ക്കെന്നാ?)
മറ്റൊരു വഴിയിലൂടെ വീട്ടിലെത്തി.രാവിലെ തന്നെ മൂഡ്‌ പോയെങ്കിലും അത്യാവശ്യമായി തീർക്കേണ്ട വർക്കുണ്ടായിരുന്നത്‌ കൊണ്ട്‌ പണിസ്ഥലത്തെത്തി.

കുഞ്ഞുമോനെ പാതിവഴിയിലിറക്കിവിട്ട കാര്യം കൂടെ പണിയുന്ന സുമേഷിനോട്‌ പറഞ്ഞു.

"ഡാ,സുധീഷേ!കല്യാണം കഴിക്കാത്തവനു ഈ നാട്ടിൽ പുല്ലുവിലയാ.പത്താംക്ലാസ്സ്‌ പാസ്സാകാത്ത പെൺപിള്ളാർക്ക്‌ വരെ വീട്ടുകാർ ഐ എ എസുകാരെ നോക്കിയിരിക്കുന്ന ഈ കാലത്ത്‌ എങ്ങനെയെങ്കിലും ഒരു കല്യാണം കഴിച്ചോണ്ടുവന്നു കഴിയുമ്പോ പിള്ളാരുണ്ടാകാത്ത പ്രശ്നമാ മുന്നീ നിക്കുന്നേ.അതെന്നാന്നറിയാവോ നമ്മളീ കഴിച്ച്‌ കൂട്ടുന്ന ഭക്ഷണവാടാ!"

"പിന്നെ കഴിക്കാതിരിക്കാൻ പറ്റുവോ"?

"കല്യാണം കഴിച്ചാലും  പാട്‌,കഴിച്ചില്ലേലും പാട്‌ ".

പലവിധ ചിന്തയിൽ മുങ്ങി സമയം തള്ളിനീക്കി.

ഉച്ച കഴിഞ്ഞ്‌ 3:17



എന്റെ ഫോൺ ശബ്ദിച്ചു.

ദിവ്യ കോളിംഗ്‌.

"കല്യാണീ "

"ചേട്ടായീ! ഇനി കുറച്ചേറെ കാശ്‌ മുടക്കാൻ തയ്യാറായിക്കോ ."
തളർന്ന ശബ്ദം.

"അതെന്നാത്തിനാ "?

"ഞാൻ സിനിമേക്കാണുന്നത്പോലെ  തലകറങ്ങി ഓഫീസിലെ സൗമ്യച്ചേച്ചീടെ ദേഹത്ത് വീണു".

ശ്വാസം മുട്ടുന്നത്പോലെ.
"എന്നാന്നേ!വേം പറ.ഞാനിപ്പോയിവിടെ വീഴും."

"എന്നിട്ട്‌ ചേച്ചീം,റിൻഡയും,പിന്നെ രണ്ടുപേരും കൂടി എന്നെ കോട്ടയത്തെ ഭാരത്‌ ഹോസ്പിറ്റലിൽക്കൊണ്ടോയി.

"ഒന്ന് വേഗം പറയാവോ ".

"ചേട്ടായി ഒരച്ഛനാകാൻ പോകുന്നു."

കാര്യം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായില്ല.ചെവിയിലൊരു മൂളൽ.തുള്ളിച്ചാടാൻ തോന്നിയെങ്കിലും അനങ്ങാൻ കഴിഞ്ഞില്ല.

ദിവ്യ പിന്നീടെതെങ്കിലും പറഞ്ഞോയെന്ന് ശരിക്ക്‌ കേട്ടില്ല.

ഫോൺ കട്ടായതറിഞ്ഞില്ല.വീണ്ടും ബെൽ
.
"ചേട്ടായി വേഗം വരുവോ "?

"ഞാനിപ്പോത്തന്നെ വരാം ".

പുറപ്പെട്ട്‌ വീട്ടിലെത്തി .സന്തോഷത്തിരതള്ളൽ വീട്ടിൽ അറിയിക്കാതെ  കോട്ടയത്ത്‌ പോയി ദിവ്യയെ കൂട്ടിവന്നിട്ട്‌ പറയാമെന്ന് വെച്ചതിനാൽ "ഇതെന്നാടാ,ഇന്നിത്ര നേരത്തേ "യെന്ന അമ്മിയുടെ ചോദ്യത്തിനു 'വരുമ്പോൾ പറയാ'മെന്ന് ഊറിയ ചിരിയോടെ മറുപടി കൊടുത്തിട്ട്‌ കുളിയും കഴിഞ്ഞ്‌ വീട്ടിൽ നിന്നും ഇറങ്ങി.

അൽപം കാത്തിരിക്കേണ്ടിവന്നെങ്കിലും അച്ഛനാകാൻ പോകുന്നതിന്റെ ഓർമ്മ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളികൾ വീഴുന്നത്പോലെ അനുഭവപ്പെടാൻ തുടങ്ങി.ഏതവസ്ഥയിലും മനസ്സിൽ വർണ്ണപ്രപഞ്ചം വാരിവിതറുന്ന മനോഹരസങ്കൽപം.
    
കാലം എന്തെല്ലാം മാറ്റങ്ങളാണ്,അത്ഭുതങ്ങളാണ് ഓരോരുത്തർക്കുമായി മാറ്റിവെച്ചിരിക്കുന്നത്‌!!ഹിമാലയത്തിൽ അറയ്ക്കൽ ഗുഹയുണ്ടാക്കുമെന്ന് പറഞ്ഞിരുന്ന ഞാനിതാ ഒരു കുഞ്ഞിനെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.ഓർക്കുമ്പോൾത്തന്നെ കുളിരു കോരുന്ന അത്ഭുത പ്രതിഭാസമല്ലേ ജീവിതം?ഒരേ സമയം അച്ഛനും,അമ്മാവനും,കൊച്ചച്ചനുമാകാൻ പോകുന്ന ത്രില്ലിൽ ഏതാണ്ടൊക്കെയെഴുതി.എല്ലാം ശുഭമാകാൻ എല്ലാവരും പ്രാർത്ഥിയ്ക്കണേ!!!!
വായനയ്ക്ക്‌ നന്ദി!!

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

കപ്പ വാട്ടൽ.

ഐഡിയയുടേയും ,വോഡഫോണിന്റേയും മുത്തച്ഛന്മാരായ എസ്കോട്ടെല്ലിന്റേയും,ബി.പി.എല്ലിന്റേയും ക്രൂരപീഢനങ്ങളിൽ വശംകെട്ടിരുന്ന ഞങ്ങൾക്ക്‌ തമ്മിൽഭേദം സർക്കാർ മുദ്രയുള്ള ബി.എസ്‌.എൻ.എൽ ആയിരിയ്ക്കുമെന്നുറപ്പിച്ച്‌,അത്‌ കേരളത്തിൽ സേവ തുടങ്ങുന്നതിന്റെ ആദ്യപടിയായ അപേക്ഷസ്വീകരിയ്ക്കൽച്ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചേ നാലുമണിയ്ക്കെഴുന്നേറ്റ്‌ പത്ത്‌ കിലോമീറ്റർ അകലെയുള്ള പാലാ മോർണിംഗ്സ്റ്റാർ ഏജൻസീസിൽ പോയി ക്യൂ നിന്ന് ആദ്യ അഞ്ച്പേരായി അപേക്ഷയും കൊടുത്ത്‌,പാലാ മഹാറാണിയിൽ കയറി സിനിമയും കണ്ട്‌ വന്നതിന്റെ ക്ഷീണം മാറ്റാനായി കിടങ്ങൂർ ബീവറേജിൽ നിന്ന് ഒരു നീണ്ടകുപ്പി വാങ്ങി എതിർ വശത്തെ പാടത്തിറങ്ങിയിരുന്ന് കഴിച്ച്‌, ചെറുമിന്നാപ്പുമായി വീട്ടിൽവന്ന്  കുളിച്ച്‌ സുന്ദരനായി "അമ്മിയേയ്‌ ചോറെടുത്തോ" എന്ന് പറഞ്ഞ എന്നെ കാത്തിരുന്നത്‌  അമ്മിയുടെ ക്രുദ്ധമായ മുഖമായിരുന്നു.
    
അമ്മി ചുവന്ന നൈറ്റിയിട്ടാൽ അന്നെനിയ്ക്ക്‌ വഴക്കുറപ്പാണെന്ന് കാലങ്ങൾ കൊണ്ട്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കിയിരുന്ന ഞാൻ ഇന്നെന്താണാവോ കാരണം എന്നാലോചിച്ച്‌ കൈത്തലം മുഖത്തോടടുപ്പിച്ച്‌ ഊതി നോക്കി. ഭാഗ്യം! പെറ്റിക്കേസിൽ നിന്നൊഴിവായി. കോൾഗേറ്റിന്റെ മണം മാത്രേയുള്ളൂ.
"എന്നാമ്മീആകെചൂടിലാണല്ലോ..???"

"കറി വെക്കാനൊന്നുമില്ലെന്ന് നിന്നോടിന്നലെ പറഞ്ഞതല്ലേടാ?ഇവിടെ ഒരു സാധനവുമില്ല. തിന്നാൻ നേരത്ത്‌ കൈകഴുകി വന്നിരുന്നാ മാത്രം പോരാ."
"ങേ!!ഫവതിയുടെ ഫർത്താവെന്നാ പറഞ്ഞു?അദ്ദേഹം നമ്മളോട്‌ സഹകരിയ്ക്കത്തില്ലേ "?
"നീനക്കിന്നലെ ഇരുന്നൂറു രൂപാ പണിക്കൂലി കൊടുത്തെന്ന് അച്ഛൻ പറഞ്ഞല്ലോ "
"അതിന്ന് പാലായ്ക്ക്‌ പോയപ്പോ തീർന്നു."
"ആ തിന്നാൻ വേണമെങ്കിൽ വല്ലോം കൊണ്ട്വാ ".
"ഇപ്പോ പരിഹാരം വല്ലതുമുണ്ടോ "?
"കുറച്ച്‌ പയറിരുന്നത്‌ വാട്ടിപ്പുഴുങ്ങിവെച്ചിട്ടുണ്ട്‌.അത്‌ കൂട്ടിത്തിന്നിട്ട്‌ കിടങ്ങൂര് പോയി വല്ലോം വാങ്ങിച്ചോണ്ട്‌ വാ "
വല്ലഭനു പുല്ലുപോലും ആയുധമായി വേണമെന്നില്ലാത്തതിനാൽ പയറും കൂട്ടി ഒരു പിടി പിടിച്ച്‌ ഒരു മീഡിയം ഏമ്പക്കവും വിട്ട്‌ "എന്നാ ഇനി ഞാൻ കിടങ്ങൂര് പോയി വല്ല പച്ചക്കറിയും മേടിച്ചോണ്ട്‌ വരാം " എന്ന അശരീരി അടുക്കളയിലേയ്ക്ക് വലിച്ചെറിഞ്ഞ്‌ ഇറങ്ങി നടന്നു.


പത്ത്‌ രൂപാ തികച്ചെടുക്കാനില്ലാത്ത പോക്കറ്റിലേയ്ക്ക്‌ നടക്കുന്ന വഴി ഒന്നൂതി നോക്കി.പതിവ്പോലെ പോക്കറ്റിന്റെ മണം മാത്രമുണ്ട്‌.

ചിന്തകൾ അധികം കാട്കയറുന്നതിനുമുൻപ്‌ നൂറുമീറ്റർ അകലെയുള്ള നാലുകൂടിയ മൂന്തോട്കവലയിലെത്തി,കാലുകൾ കൊണ്ട്‌ സഡൻബ്രേയ്ക്കിട്ട്‌ ,നാട്ടിലെ ഏകഗതാഗതസംവിധാനമായ ടിപ്പർ വരുന്നുണ്ടോന്ന് ഇടംവലം നോക്കി,ഇടത്തേയ്ക്ക്‌ കിടങ്ങൂർക്ക്‌ പോകാതെ നേരേ കൂടല്ലൂർക്ക്‌ നടന്നു.
പതിവ്പോലെ  കാലുകൾ എന്നെ വലിച്ച്കൊണ്ട്പോയത്‌ മൂന്തോടിനപ്പുറത്തെ ഏഴങ്ങാട്ട്പാടത്തേയ്ക്കാണ്‌.കുറേകാലങ്ങളായി ഒരു കൃഷിയുമില്ലാതെ കിടക്കുന്ന ,ഓശ്ശേരിൽ മന വക പാടശേഖരമാണ്‌.മൂന്തോട്‌,കൂടല്ലൂർ പ്രദേശങ്ങളിലെ യുവജനങ്ങൾ ക്രിക്കറ്റ്‌,ഫുട്ബോൾ,വെട്ടുപന്ത്‌ മുതലായ കളികൾ കളിച്ചിരുന്ന കേളീസ്ഥലം.മൂന്തോടുകാരുടെ ദേശീയകായികയിനമായി ക്രിക്കറ്റ്‌ മാറിക്കഴിഞ്ഞിട്ടും വെട്ടുപന്തിനോടുള്ള ഞങ്ങളുടെ ഇഷ്ടം ഞങ്ങൾ ജൂനിയർ തലമുറക്കാർ കൈവിട്ടിരുന്നില്ല.


കളിസ്ഥലത്തേയ്ക്കടുക്കുന്തോറും ആരവം ഉയർന്ന് കേൾക്കാൻ തുടങ്ങി.ജോലിയില്ലാതെ നടക്കുന്ന വിദ്യാഭ്യാസമുള്ള യുവാക്കളും,ജോലി അലർജ്ജിയുമായി നടക്കുന്ന വിദ്യാഭ്യാസം കുറഞ്ഞവരും കൃത്യമായി വൈകുന്നേരങ്ങളിൽ ഏഴങ്ങാട്ട്പാടത്തെത്തിച്ചേരുന്ന സുന്ദരസുരഭിലകാലം.

  കുറച്ചൂടി മുതിർന്നവർ ഫുട്ബോൾ കളിയ്ക്കുന്നു.മുതിർന്നിട്ടില്ല എന്ന് തെളിയിക്കാനായി ഞങ്ങൾ കുറച്ച്‌ പേർ കുറേക്കാലമായി യാതൊരു മടുപ്പുമില്ലാതെ വെട്ടുപന്ത്‌ കളിയ്ക്കുന്നു.ഞങ്ങളിൽ  ഞാൻ ജിജോ സാാാർ, രാജീവ്‌, സഞ്ചു, അനീഷ്‌, പൗലോ, കുട്ടാപ്പി, അരുൺ മുതലായ മൂന്തോടന്മാർ ഒരു ടീമും,ശത്രുരാജ്യമായ കൂടല്ലൂര് നിന്നുള്ള മുട്ടാളന്മാർ മറ്റൊരു ടീമുമായാണ് പോരാട്ടങ്ങൾ പതിവ്‌.


ഒരു ചെറിയ ഗോലി (മൂന്തോടൻ  വാക്ക്‌ -വട്ട്‌) എടുത്ത്‌ തുണി ചുറ്റി,ഒരു നാരങ്ങാവലുപ്പത്തിലാക്കി,അതിനെ ഒട്ടുപാലിൽ മുക്കിയെടുത്ത്‌ നന്നായി പരത്തി വെയിലത്ത്‌ വെച്ചുണക്കി,വീണ്ടും തുണി ചുറ്റി ഒട്ടുപാലിൽ മുക്കി വീണ്ടുമുണക്കി പരന്ന വൃത്താകൃതിയിലാക്കിക്കിട്ടുന്ന സാധനമാണു വെട്ടുപന്ത്‌.
ഏഴു പേർ വീതം ഓരോ ടീമിലുമുണ്ടാകും. ആദ്യനീക്കം ഒറ്റ.പന്തെടുത്ത്‌ ഒരു കൈകൊണ്ട്‌ പൊക്കിയിട്ട്‌ അതേ കൈ കൊണ്ട്‌ തന്നെ അടിച്ച്‌ എതിർടീമിന്റെ ഇടയിലേയ്ക്ക്‌ പായിക്കുന്നതാണ് ഒറ്റ. പന്തടിച്ച്‌ എതിർടീമിന്റെ പുറകിലെ ബൗണ്ടറിലൈനിന് പുറത്ത്‌ കളഞ്ഞാലോ, പന്ത്‌ നിലംതൊട്ട്കഴിഞ്ഞ്‌ കൈകൊണ്ട്‌ പിടിയ്ക്കുന്നതിനിടയിൽ പന്ത്‌ നിലത്ത്‌ പോകുകയാണെങ്കിലൊ, അടിയ്ക്കുന്നയാൾക്ക്‌ ഒറ്റ രണ്ടിൽ കളി തുടരാം.അല്ലെങ്കിൽ വായുവിൽ പറന്ന് വരുന്ന പന്ത്‌ എതിർ ടീം പിടിയ്ക്കുകയോ അല്ലെങ്കിൽ കാലുകൊണ്ട്‌ തൊഴിച്ച്‌ അടിയ്ക്കുന്ന ടീമിന്റെ പുറകിലെ ബൗണ്ടറിലൈനിനു പുറത്തെ കളഞ്ഞാൽ അടിച്ചയാൾ ഔട്ട്‌. അപ്പോൾ അടുത്തയാൾക്ക്‌ അടിയ്ക്കാൻ കയറാം. അല്ലെങ്കിൽ അയാൾക്ക്‌ തന്നെ കളി തുടരാം. എല്ലാ കളികളും മൂന്നെണ്ണം വീതം.
ഒറ്റ കഴിഞ്ഞാൽ പെട്ട. ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ മറ്റേ കൈകൊണ്ട്‌ അടിയ്ക്കുന്നു. അതും മൂന്നെണ്ണം.
പിന്നെ ഒരുകൈ പുറകിൽ മടക്കി വെച്ച്‌, മറുകൈകൊണ്ട്‌ പന്തടിക്കുന്ന 'പിടി ' മൂന്നെണ്ണം കഴിഞ്ഞാൽ; ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ അതേ കൈകൊണ്ട്‌ തുടയ്ക്ക്‌ ഒരടിയടിച്ച്‌ പന്തി നെ അടിച്ച്‌ വിടുന്ന 'താളം'മൂന്നെണ്ണം കളിയ്ക്കാം. ഇത്രയും വരെ ഏഴ്പേരും ഓളൗട്ടാകാതെ കളിച്ചാൽ പിന്നെ ഒരു കാൽ പൊക്കി അതിന്റടിയിൽകൂടി മുകളിലേയ്ക്ക്‌ പന്തിട്ട്‌ അടിയ്ക്കുന്ന 'കീഴ്‌ ' കഴിഞ്ഞാൽ 'ഇണ്ടൻ'. കൈകൊണ്ട്‌ പന്തിട്ട്‌ നിലതൊടാതെ അടിയ്ക്കുന്നതാണു ഇണ്ടൻ.


നാലുനാലരായാകുമ്പോൾ തുടങ്ങി ഇരുട്ടുന്നത്‌ വരെ തുടരുന്ന കളിയ്ക്ക്‌ വാശിയും, കൊഴുപ്പും കൂട്ടാൻ പന്തയവുമുണ്ട്‌. എല്ലാവരുടേയും പോക്കറ്റിനു മുടിഞ്ഞ കനമായതിനാൽ പന്തയം എന്നും ഏഴ്‌ സോഡാ ആയിരിയ്ക്കും. പന്ത്‌ നിലം പറ്റെ അടിച്ച്‌ വിടാനും , പാഞ്ഞുവരുന്ന പന്തിനെ കാലുകൊണ്ടടിച്ച്‌ തിരികെപായിയ്ക്കാനും കൂടുതൽ സാമർത്ഥ്യം മൂന്തോടുകാർക്കായിരുന്നതിനാൽ കൂടല്ലൂർക്കാർക്ക്‌ എന്നും ധനനഷ്ടവും, ഊർജ്ജനഷ്ടവുമായിരുന്നു ഫലം.


അന്നും നടന്ന വാശിയേറിയ കളിയിൽ ജയിച്ചതിൽ നിന്നും കിട്ടിയ സോഡാക്കുപ്പികൾ ജാൻസിന്റെ കടത്തിണ്ണയിലിരുന്ന് കടിച്ച്‌ തുറന്ന് ഗ്യാസ്‌ വെള്ളം വായിലേയ്ക്ക്‌കമിഴ്ത്തി,  നീട്ടിവലിച്ച്  ഒരു ഏമ്പക്കവും വിട്ട്‌ കളിയുടെ ക്ഷീണം മാറ്റുന്നതിനിടയിൽ ഞങ്ങൾ ബഹുമാനപുരസ്സരം സാാാറേ എന്ന് നീട്ടിവിളിക്കുന്ന ജോജോ സാാാാർ പറഞ്ഞു.

"ഡാ,വൈകിട്ടടിയ്ക്കാൻ ഒരു മാർഗ്ഗമുണ്ട്‌.കുഞ്ചാച്ചന്റെ കപ്പവാട്ടലാ ഇന്ന്.പോയി കൂടിയാൽ കുറച്ച്‌ കപ്പയും കിട്ടും,തൊണ്ണാക്കുഴിവരെ കള്ളുമടിയ്ക്കാം."

വൈകിട്ടടിയ്ക്കാൻ വഴിയില്ലാതെ ഞെളിപിരി കൊണ്ടിരുന്ന ഞങ്ങളുടെ തലയ്ക്ക്‌ മുകളിൽ 'വാ കീറിയ ദൈവം ഇരയേയും ' തരുമെന്ന വാക്യമെഴുതിയ ബൾബ്‌ മിന്നിപ്രകാശിയ്ക്കാൻ തുടങ്ങി.

കപ്പ അരിയാൻ സോഡ കൊണ്ടുപോകണോ?,സോഡയ്ക്കൊപ്പം നാലു കോള കൂടി കൊണ്ടുപോയാൽ ഒരു വെറൈറ്റി ആകില്ലേ? കുഞ്ചാച്ചന്റെ കൈയിൽ ടച്ചിംഗ്സ്‌ ഉണ്ടാകുമോ?,വീട്ടുകാരറിയാതെ എപ്പോൾ തിരികെ വന്ന് കയറിക്കിടക്കാം?,മഞ്ഞ്കൊള്ളാതിരിയ്ക്കാൻ തൊപ്പി വേണോ അതോ തോർത്ത്‌ കെട്ടിയാൽ മതിയോ? എന്നിങ്ങനെയുള്ള വൻ അന്താരാഷ്ട്രപ്രശ്നങ്ങളുടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനു മുൻപ്തന്നെ പാറേൽ ജാൻസിന്റെ കടയിൽ നിന്നും ഒരു പെട്ടിസോഡയിൽ നിന്ന് നാലെണ്ണം മാറ്റി പകരം കോളാക്കുപ്പി വെച്ച്‌ ആയതിന്റെ പൈസ പിന്നീട്‌ കളിജയിക്കുമ്പോൾ തരാമെന്ന് പറഞ്ഞ്‌ സമ്മതിപ്പിച്ച്‌ കാക്കൂരത്ത്‌ പാടത്തേയ്ക്ക്‌ നടന്നു.


'വല്ലതും കുത്തിക്കേറ്റിയേച്ച്‌ പോയിനെടാ പിള്ളാരേ' എന്ന് ആമാശയം നിലവിളിച്ചെങ്കിലും തലച്ചോറും കാലുകളും സമ്മതിയ്ക്കാതിരുന്നതിനാൽ നേരേ പാടത്തേയ്ക്ക്‌ നടന്നു.പോകുന്ന വഴി കരളിനെ ഞാനാശ്വസിപ്പിച്ചു.
"സാരമില്ലെടാ മുത്തേ!ഇന്നത്തേയ്ക്ക്‌ മക്കളു ഷമി.കപ്പപറി ഇന്നല്ലേയുള്ളൂ.നാളെ പകൽ ചേട്ടായി ഒരുപാട്‌ വെള്ളം കുടിച്ചോളാം ട്ടോ !"
സന്തോഷവാനായ കരൾ ഉച്ചയ്ക്കത്തെ കുടിയുടെ പുളിച്ച്തികട്ടൽ വായിലേയ്ക്കയച്ചു.പകരമായി വഴിയിൽ നിന്നും ഒരു കമ്യൂണിസ്റ്റ്പച്ചയുടെ ഇല ചവച്ച്‌ അകത്തേയ്ക്കയച്ച്‌ അവവന്റെ സന്തോഷത്തിൽ ഞാനും പങ്ക്‌ ചേർന്നു.
*           *           *             *             *


കൂരിരുട്ടിനെ വകവെയ്ക്കാതെ പള്ളിത്തോടിന്റെ കരയിലൂടെ നടന്ന് ഒരു വിധത്തിൽ കപ്പത്തോട്ടത്തിലെത്തി.ആ പറമ്പിലാണു ജോജോ സാാാറിന്റെ കുഞ്ചാച്ചൻ കപ്പയിട്ടിരിയ്ക്കുന്നത്‌.

ഇരുട്ടത്ത്‌ പറമ്പിൽ കടന്ന ഞങ്ങൾ പ്രത്യേകിച്ച്‌ ഞാൻ അതിശയിച്ചു.ഒരാൾപ്പൊക്കത്തിൽ രണ്ട്‌ കൂനയാക്കി കപ്പ പറിച്ച്‌ കൂട്ടിയിട്ടിരിയ്ക്കുന്നു.
മൂന്നാലു പെട്രോമാക്സുകൾ വെളിച്ചം തൂകിയിരിപ്പുണ്ട്‌.

ആദ്യമായി പെണ്ണുകാണാൻ പോകുന്നവന്റെ വേപഥുവോടെ ഞങ്ങൾ ഞങ്ങളുടെ അന്നത്തെ എക്സൈസ്‌ മന്ത്രിയായ കുഞ്ചാച്ചന്റെ അടുത്തെത്തി ജീവിതത്തിൽ അന്നുവരെ ചിരിച്ചിട്ടില്ലാത്തയത്ര മനോഹരമായി പുഞ്ചിരിച്ചു.സാക്ഷാൽ കെ.എം .മാണി പോലും തോറ്റുപോകും.ഉൾക്കിടിലം കൊണ്ട കുഞ്ചാച്ചൻ തലയുയർത്തി ശത്രുനിരയുടെ തലയെണ്ണി.എന്റെ തല എണ്ണാതിരുന്നാലോയെന്ന് പേടിച്ച്‌  ഞാൻ അൽപം കൂടി മുന്നോട്ട്‌ കയറി നിന്നു.


മദ്യപാനമേ പുണ്യമെന്ന മുദ്രാവാക്യത്തിലൂന്നി ചിട്ടയായ ജീവിതം നയിച്ചിരുന്ന മൂന്തോട്ടിൽ നിന്ന് ചില ചീളുപിള്ളേർ കുടിയ്ക്കാൻ അല്ല കപ്പപറിച്ചരിഞ്ഞുണക്കി വാരിക്കൂട്ടി ചാക്കിനകത്താക്കി ചന്തേൽ കൊണ്ടുക്കൊടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ കുഞ്ചാച്ചന്റെ ഭാര്യ ഞങ്ങളുടെ മുന്നിൽ വന്ന് കണ്ണുമിഴിച്ച്‌ നെടുവീർപ്പിട്ടു.'
ദുഷ്ടക്കശ്മലന്മാർക്ക്‌ കള്ളുമേടിച്ച്‌ കൊടുത്ത്‌ അരിയുന്നതിലും ഭേദം ഒരു കൂനക്കപ്പ ഇവറ്റകളോട്‌ ചുമന്നോണ്ട്പോക്കോളാൻ പറഞ്ഞാപ്പോരേ മനുഷേനേ' എന്ന ഭാവത്തിൽ ആദ്യം വിട്ട നെടുവീർപ്പിന്റെ ബാക്കിയായി ഒന്ന് മുരടനക്കി കുറച്ചൂടി ശക്തിയിൽ ഒരു നെടുവീർപ്പ്‌ കെട്ടിയോന്റെ നേരേ വലിച്ചെറിഞ്ഞ്‌ കപ്പ വാട്ടുന്ന വലിയ വാർപ്പിനടുത്തേയ്ക്ക്‌ നടന്നുപോയി.


മുൻ തലമുറക്കുടിയന്മാരിൽപ്പെട്ട ചിലർ ബീഡിയും വലിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കപ്പ പറിച്ച്‌ കൂട്ടുന്നത്‌ കണ്ട ന്യൂജെനറേഷൻ കുടികാരായ ഞങ്ങളുടെ രക്തം തിളച്ചു.തിളച്ച രക്തം തണുപ്പിയ്ക്കാനായി എക്സൈസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന കുഞ്ചാച്ചന്റെ കൈകൾ പലതവണ അണ്ടർവെയറിന്റെ പോക്കറ്റിൽ കയറിയിറങ്ങി.ഇളം നീലയും,മഞ്ഞയുമായ ഗാന്ധിച്ചിത്രങ്ങൾ വായുവിലുയർന്ന് പരസ്പരം പൊടിതട്ടി.


സാറിന്റെ സ്വന്തം കുഞ്ചാച്ചന്റെ മുന്നിൽ തീർത്തും മോശക്കാരാകരുതെന്ന് കരുതി ഞങ്ങൾ കടുംചുവന്ന  വിദേശിയിൽ നിന്ന് ഇളം മഞ്ഞവിദേശിയിലേയ്ക്ക്‌ സ്വയം അപ്ഗ്രേഡ്‌ ചെയ്തു.സ്വദേശികളായ സാധാരണതൊഴിലാളികൾ മഞ്ഞിനേയും,മഴയേയും,വെയിലിനേയും വകവെയ്ക്കാതെ മാനം മുട്ടെ ഉയരമുള്ള വൃക്ഷങ്ങളിൽ വലിഞ്ഞുകയറി  തല്ലിച്ചതച്ചുണ്ടാക്കുന്ന കഞ്ഞിവെള്ളനിറമുള്ള കേരളത്തിന്റെ ദേശീയപാനീയത്തെ മറന്നാൽ ശരിയാകില്ലല്ലോ എന്നോർത്ത്‌ അതിനും ഓർഡർ നൽകി.

വിദേശിയെ ലക്ഷ്യമിട്ട്‌ രണ്ട്പേർ അയൽസംസ്ഥാനമായ കിടങ്ങൂർക്കും,സ്വദേശിയ്ക്കായി രണ്ട്പേർ സംസ്ഥാനത്തിനകത്തേയ്ക്കും തിരിച്ചതോടെ അവശേഷിച്ച മൂന്നുപേർ കപ്പക്കൂന ലക്ഷ്യമാക്കി നടന്നു.


സ്വന്തം വീട്ടിൽ കപ്പയുടെ തൊലിപൊളിച്ച്‌ തരാൻ പറഞ്ഞാൽ മുഖം വക്രിച്ചിരുന്ന ഞാൻ വിധിയുടെ കൈയിലെ കളിപ്പാവയായി മഞ്ഞും കൊണ്ട്‌ ,തണുപ്പുമടിച്ച്‌ നിലത്തുവിരിച്ചിരുന്ന നീലപ്പടുതയിൽ ചമ്രം പടിഞ്ഞിരുന്ന്  കത്തിയുടെ മൂർച്ചയുള്ള വശം കൊണ്ട്‌ കപ്പയുടെ പുറംതൊലിയിൽ നീളത്തിൽ ഒരു വര വരച്ച്‌,മുനയില്ലാത്ത മറുവശം കപ്പത്തൊലിയ്ക്കകത്തേയ്ക്ക്‌ കയറ്റി കപ്പയ്ക്ക്‌ വേദനിയ്ക്കാതെ തൊലി പൊളിയ്ക്കാൻ തുടങ്ങി.പത്തുപതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ ഒരു ഒന്നൊന്നരക്കിലോ കപ്പക്കുട്ടന്മാർ ദിഗംബരന്മാരായി നീണ്ടുരുണ്ട്‌ കിടക്കുന്നത്‌ കണ്ട്‌ ഒന്ന് നടുനിവർക്കാനായി എഴുന്നേറ്റ്‌ നിന്നപ്പോൾ രണ്ടുവശത്തുനിന്നുമായി വിദേശിയും സ്വദേശിയുമായ പാനീയങ്ങളെത്തി.


നിവർത്താനൊരുങ്ങിയ നടുവിനെ  പിണക്കണ്ടാ എന്ന് കരുതി നിവർന്ന് നിന്നു.
പേപ്പർഗ്ഗ്ലാസ്സുകൾ നിരന്നു.മഞ്ഞപ്പാനീയത്തിന്റെ കുത്തൽ മാറ്റാനായി അൽപം സോഡ ചേർത്തു.ഗണപതിയായി പെർമനന്റ്‌ അപ്പോയ്ന്റ്‌മന്റ്‌ കിട്ടിയ സഞ്ചുവിനു തന്നെ ആദ്യ ഗ്ലാസ്സ്‌ നീട്ടി.
ബ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌……………
ശബ്ദത്തോടെ കണ്ണും പൂട്ടി വലിച്ചുവിടുന്നത്‌ കണ്ട്‌ കൊതിസഹിയ്ക്കാനാകാതെ എല്ലാവരും ഗ്ലാസ്സുകൾ കൈയിലെടുത്ത്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ക്ഷണനേരം കൊണ്ട്‌ ആ കുപ്പി കാലിയാക്കി.


കൂട്ടത്തിലെ സംഗീതജ്ഞനും,ഒന്നരമാസം സംഗീതം പഠിയ്ക്കാൻ പോയവനുമായ ജിജോസാറിന്റെ ഭക്തിമസൃണമായ 'ഇസ്രായേലിൻ നാഥനായി ' എന്ന പതിവ്‌ ഈശ്വരപ്രാർത്ഥനയൊടെ ചടങ്ങുകൾ ആരംഭിച്ചു.
പരിചയക്കുറവിന്റെ അങ്കലാപ്പ്‌ മഞ്ഞദ്രാവകം മാറ്റിക്കൊടുത്തതായി ഏത്‌ കണ്ണുപൊട്ടനും മനസ്സിലാകുന്ന രീതിയിൽ കപ്പക്കൂട്ടം ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂടി.
അടുത്ത കുപ്പിയും അതിനടുത്ത കുപ്പിയും പൊട്ടാൻ അധികസമയം വേണ്ടി വന്നില്ല.

ഞാറുവാലിപ്പിള്ളാരുടെ ശുഷ്കാന്തികണ്ട്‌ കുഞ്ചാച്ചന്റെ ഭാര്യ കപ്പബിരിയാണി തയ്യാറാക്കി വന്നു.എല്ലാവരും കൂടി ആഞ്ഞ്‌ പരിശ്രമിച്ചപ്പോൾ സ്വദേശിപ്രസ്ഥാനവും തീർന്നു.

കപ്പ അരിച്ചിൽ തീരാറായപ്പോൾ ചെണ്ടൻ കപ്പയും മുളകരച്ചതുമെത്തി.അതും കഴിച്ച്‌ ബാക്കി അരിയാൻ ഉളള കപ്പയുമരിഞ്ഞ്‌ വാർപ്പിനകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ കഴിഞ്ഞപ്പോൾ രാത്രി രണ്ടരയായി.


രാത്രി രണ്ടരയ്ക്ക്‌ മാത്രം കൂവുന്ന കോഴികൾ ഇരുന്നും,നിന്നും കൂവാൻ തുടങ്ങി.
വീട്ടിലേയ്ക്ക്‌ മേടിച്ചോണ്ട്‌ ചെല്ലാമെന്നേറ്റ പച്ചക്കറിയുടെ ചിന്ത അപ്പോഴാണ് വന്നത്‌.പച്ചക്കറിയില്ലെങ്കിലെന്നാ പത്ത്‌ കിലോക്കപ്പയുമായി ചെല്ലാമല്ലോ!എഴുന്നേറ്റ്‌ നിൽക്കാൻ ശേഷിയില്ലാത്ത അവസ്ഥയിൽ ഇത്രയും കപ്പ എങ്ങനെ എടുക്കും?എത്തുന്നിടത്തോളം ചുമക്കാം,പിന്നെ അവിടെയിട്ട്‌ പകൽ വന്നെടുക്കാം എന്ന ചിന്തയിൽ കിട്ടിയ കപ്പവീതം തലയിലേറ്റി.
*        *           *           *         *


നടക്കാതെ വീട്ടിലെത്തില്ല എന്ന ഭീകരയാഥാർത്ഥ്യം ഉൾക്കൊണ്ട്‌ ആഞ്ഞുനടക്കുന്നതിനിടയിൽ അനീഷിന്റെ വായിൽ നിന്നും ആ ചോദ്യം വീണു.

"ഡാ,,കാവിനടുത്ത സർപ്പക്കാവിനു മുന്നിൽക്കൂടി വേണമല്ലോ പോകാൻ "?



മങ്ങിയ നിലാവ്‌ തെളിച്ചുപിടിച്ച്‌ നടക്കുന്നതിനിടയിൽ ആ ചോദ്യം കേട്ട ഞാൻ രൂക്ഷധൈര്യശാലിയായി രണ്ടുപേരുടേയും നടുക്ക് കയറി നിന്നു.കപ്പ നിലത്തിട്ടു.കപ്പ അല്ലെങ്കിലും ഗ്യാസാ.


ആയിരം വർഷം പഴക്കമുള്ള കാവും;അതിന്റെ തെക്കുവശത്തെ കാറ്റില്ലെങ്കിൽപ്പോലും ഹുങ്കാരശബ്ദം പുറപ്പെടുവിയ്ക്കുന്ന ഓലകളുള്ള,യക്ഷിയുടെ ആവാസകേന്ദ്രമാണെന്ന് പറഞ്ഞുകേൾക്കുന്ന കരിമ്പനയും;;വടക്കുവശത്ത്‌ പാമ്പുകളേക്കാൾ പാമ്പിന്റെ ആകൃതിയുള്ള ഇടതൂർന്ന വള്ളികൾ തൂങ്ങിക്കിടക്കുന്ന പേരറിയാത്ത വൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്ന ചുറ്റുമതിലില്ലാത്ത,മൂന്നടിയെങ്കിലും പൊക്കമുള്ള സർപ്പവിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന സർപ്പക്കാവും ഇടയ്ക്കിടെ കാണുന്ന ഇംഗ്ലീഷ്‌ സിനിമകളിലെ ആഫ്രിക്കൻ വനാന്തരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്‌ മനസ്സിലേയ്ക്ക്‌ വന്നു.


സ്വതേ ധൈര്യശാലികളായ ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു.ഒന്നരമിനിറ്റ്നേരത്തെ ആലോചനയ്ക്ക്‌ ശേഷം ഒരു കിലോമീറ്റർ വളഞ്ഞുചുറ്റി ഓടാനിപ്പാറ വഴി പൗലോയുടെ വീടിന്റെ പുറകിലെ ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെത്താമെന്നും,അവൻ വീട്ടിൽ കയറിയെന്നുറപ്പ്‌ വരുത്തി അനീഷിന്റെ വീട്ടിലെത്തി അവിടെ കിടന്ന് നേരം പുലർന്നിട്ട്‌  മാത്രം ഞാൻ വീട്ടിൽപ്പോയാൽ മതിയെന്നും  തീരുമാനമായി.അല്ലെങ്കിലും മൂന്തോടുകാർക്ക്‌ ഐഡിയക്കൊരു പഞ്ഞവുമില്ല.ഈ കർമ്മകുശലത രാജ്യത്തെ ഭരണചക്രം തിരിച്ചറിയുന്നില്ലല്ലൊയെന്ന് കുണ്ഠിതപ്പെടാനുള്ള സമയമല്ലായിരുന്നതിനാൽ ഒന്നും മടിച്ചില്ല.

എബൌട്ടേൻ!!!

നേരേ കാക്കൂരത്ത്‌ പറമ്പിൽ.അവിടുന്ന് ഓടാനിപ്പാറ ലക്ഷ്യമാക്കിനടന്നു.ഇരുട്ടും മാരകധൈര്യവും കൂട്ടിനുണ്ടായിരുന്നതിനാൽ വളരെവേഗം ഓടാനിപ്പാറയുടെ ചുവട്ടിലെത്തി.

പെട്ടെന്ന് നിശബ്ദതതയെ കീറിപ്പിളർത്തിക്കൊണ്ട്‌ ഒരു ഗാനം മുഴങ്ങി.ഏറ്റവും പുറകിൽ നടക്കുന്ന അനീഷിന്റെ വായിൽ നിന്നാണതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

"നിശീഥിനീ നിശീഥിനീ ഞനൊരു  രാപ്പാടീീ………………"

നടക്കുന്നതിനിടെ ഒന്ന് നിന്ന് വലത്തെ കൈമുട്ട്‌ ഒന്നുമറിയാത്ത ഭാവത്തിൽ പുറകിലേയ്ക്ക്‌ നീട്ടി.അവന്റെ പാട്ടിനവസാനമായി എന്നാശ്വസിച്ചപ്പോഴേയ്ക്കും അടുത്ത ഗാനം മുന്നിൽ നിന്ന്.ഇത്തവണ പൗലോ.
"നിഴലായി ഒഴുകിവരും യാമങ്ങൾ തോറും ……………"

ദൈവമേ പിടിച്ചതിലും വലുതാണല്ലോ അളയിൽ എന്ന ദേഷ്യത്തിൽ പൗലോയുടെ ചെരുപ്പിന്റെ പുറകിൽ ചവുട്ടി.ഇരുട്ടിലും കൃത്യമായി പണി നടന്നു.


ചീവീടുകളും പേരറിയാൻ പാടില്ലാത്ത ചെറുജീവികളും ഉണ്ടാക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.ഞങ്ങൾ നടക്കുമ്പോൾ കേൾക്കുന്ന കരിയിലശബ്ദം പോലും ആ ശബ്ദങ്ങളിൽ ലയിച്ചുചേരുന്നു.
പാറയുടെ മുകളിലെത്തിയപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി ഏതാണ്ടിറങ്ങിയിരുന്നു.



പാറയെന്നാൽ ചെറിയ പാറയൊന്നുമല്ല. ഒരു കിലോമീറ്റർ കയറ്റവും മുകളിൽ പരന്ന പ്രദേശവുമായിക്കിടക്കുന്ന വൻപാറക്കൂട്ടമാണ്.എവിടെനോക്കിയാലും റബ്ബർ മരങ്ങളും,വൻആഞ്ഞിലികളും,വട്ട,തേരകം ,തേക്ക് എന്നുവേണ്ട ഒരു കാടിനു വേണ്ട എല്ലാ പരിതസ്ഥിതികളുമുണ്ട്‌.

"എടാ ഇനി നോക്കിനടക്കണം.ഇവിടെയെങ്ങാണ്ടൊരു പാറക്കുളമുണ്ട്‌ ".

"നിനക്കറിയത്തില്ലേടാ കോപ്പേ,നിന്റെ വീടിന്റെ പുറകിലല്ലേടാ കാട്ടുപോത്തേ "?

"ഈ ഇരുട്ടത്തെങ്ങനെ കാണാനാടാ "?

നടപ്പ്‌ തീർത്തും പതുക്കെയാക്കി.

ചന്ദ്രൻ തന്റെ മുഖം മേഘങ്ങളുടെ ഇടയിൽനിന്നും പുറത്തേയ്ക്ക്‌ നീട്ടി.വഴിതെറ്റിയിട്ടില്ലെന്നറിഞ്ഞപ്പോൾ സമാധാനമായി.

പെട്ടെന്ന്  മുന്നിൽ നടക്കുന്ന പൗലോ നിന്നു.കൂടെ ഞങ്ങളും.

"എന്നാടാ പാമ്പാണോ "?

"ശ്ശ്‌!മിണ്ടല്ലേ."

അതുപറഞ്ഞ്‌ അവൻ മുന്നോട്ട്‌ കൈചൂണ്ടി.

ദൈവമേ വല്ല എട്ടുകാലിവല തൂങ്ങിക്കിടക്കുന്നതോ മറ്റോ ആയിരിയ്ക്കണേ എന്ന എന്റെ പ്രാർത്ഥന ഫലിച്ചില്ല.

മൂവരേയും കിടിലം കൊള്ളിച്ച കാഴ്ച.

ഒരു തിരിനാളം ഉയർന്നും താഴ്‌ന്നും ഞങ്ങളുടെ സഞ്ചാരപാതയിൽ മാർഗ്ഗതടസ്സമായി ചലിയ്ക്കുന്നു.അമ്പതുമീറ്റർ പോലും അകലമില്ല.

സകലരോമകൂപങ്ങളിലുംകൂടി വിയർപ്പ്‌ ചാലിട്ടൊഴുകി.അതുവരെ അറിഞ്ഞു അറിയാതെയും ചെയ്ത സകലപാപങ്ങളും മനസ്സിലൂടെ കടന്നുപോയി.കാൽമുട്ടുകൾ പോലെ കൈമുട്ടുകൾ കൂട്ടിയിടിയ്ക്കാത്തതെത്ര അനുഗ്രഹം.

കുനിഞ്ഞ്‌ ഓരോ കൈയിലും ഓരോ കല്ലുകൾ പെറുക്കിയെടുത്തു.എറിയേണ്ടിവന്നാൽ,ഉന്നം തെറ്റിയാൽ ഒരു അഡീഷനൽ ഏറു കൂടികൊടുക്കാമല്ലോന്ന് കരുതി ഞാനൊരു സ്പെയർ കല്ലുകൂടിയെടുത്താണ് നിവർന്നത്‌.

ശ്വാസഗതിപോലും പുറത്തറിയാതെ ഞങ്ങൾ നിശ്ചലരായി പരസ്പരം മുട്ടിനിന്നു.

പെട്ടെന്ന് ഇരുട്ടായി.

ആ വെളിച്ചം അണഞ്ഞു.

തോന്നലായിരിയ്ക്കുമെന്ന് കരുതി ആശ്വസിച്ച ഞങ്ങളെ ചകിതരാക്കി ആ ദീപനാളം വീണ്ടും തെളിഞ്ഞു.

മൂവരിൽ ഏറ്റവും കൂടുതൽ മാന്ത്രികനോവലുകൾ വായിച്ച എക്സ്പീരിയൻസ്‌ വെച്ച്‌ ഞാൻ മനസ്സിനെ സ്വതന്ത്രമായി മേയാൻ വിട്ടു.അവൻ കണ്ണടച്ച്തുറക്കുന്ന നേരം കൊണ്ട്‌ മുന്നൂറ്റിയറുപത്‌ ഡിഗ്രി കറങ്ങിത്തിരിഞ്ഞ്‌ വന്ന് വിവരം പറഞ്ഞു.ഞങ്ങൾ നിൽക്കുന്നിടത്ത്‌ നിന്ന് വെറും നാൽപത്‌ ഡിഗ്രി കിഴക്കോട്ട്‌ പോയാൽ കാണുന്നത്‌ കാവിലെ കരിമ്പനയാണെന്നും, അക്ഷാംശരേഖാംശസഹിതം പറയുകയാണെങ്കിൽ ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്‌ കാവിൽ നിന്നും വരത്ത്പോക്ക്‌ നടക്കുന്ന അതേ റൂട്ടിലാണെന്നുമാണ്.

കൂടുതൽ ചിന്തിയ്ക്കാനും പറയാനും സമയം കിട്ടുന്നതിനു മുൻപ്‌ ആ വെളിച്ചം അല്ല തിരിനാളം മുന്നോട്ട്‌ വരാൻ തുടങ്ങി.
അപ്പോളതാ മറ്റൊരു കാഴ്ച കൂടി അതിന്റെ പുറകിൽ മങ്ങിയ ഒരു രൂപം.

പിന്നെ ഞാനൊന്നും മടിച്ചില്.ല ആകെ അറിയാവുന്ന മഹാമന്ത്രമായ 'അർജ്ജുന,പാർത്ഥാ ...'
ജപിയ്ക്കാൻ തുടങ്ങുമ്പോൾ ഇടിവെട്ടുന്നത്പോലെ അനീഷും പൗലോയും തനിനാടൻശൈലിയിൽ കാലൻ  തന്റെ പോത്തിനെപ്പോലും ഇട്ടിട്ട്‌ പോകുന്ന രീതിയിൽ തെറിവിളിച്ച്‌ പറയാൻ തുടങ്ങി.

തെറിയിൽ യക്ഷി പോകുമെങ്കിൽ വെറുതേയങ്ങോട്ട്‌ പൊക്കോട്ടെയെന്ന് കരുതി ഞാനും അമാന്തിച്ചില്ല. അർജ്ജുനനെ വില്ല് കുലയ്ക്കാൻ നിർത്തിയിട്ട്‌ ഞാനും കോറസ്സായി .

വെളിച്ചം കെട്ടു.

കരിയിലകൾ ഞെരിയുന്ന ശബ്ദം.

തെറി അത്യുച്ചത്തിലായി.

തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു.
നിലത്തു നിന്നും ആ വെളിച്ചം വീണ്ടും തെളിഞ്ഞു.
ഇപ്പോൾ കാറ്റുവീശും,തലയ്ക്ക്‌ മുകളിൽ വെളിച്ചം പരക്കും,നീലനിറത്തിൽ. ശരീരമാസകലം വെട്ട്‌ കിട്ടും.അങ്ങനെയിതാ ഞങ്ങൾ ചരിത്രപുരുഷന്മാരായി മാറാൻ പോകുന്നു.

മനസ്സിൽ കരുതിയത്പോലെ കാറ്റ്‌ വീശി.ആ വെളിച്ചം നാലുപാടും ചിതറി.അത്‌ ശരിയ്ക്കും തീയായി.

പെട്ടെന്ന് ആ കാഴ്ച കണ്ടു.തീയുടെ പുറകിലായി ഒരാൾ രൂപം നിലത്ത്‌ കിടക്കുന്നു.

കരിയിലകൾക്ക്‌ തീ പിടിച്ച്‌ ആളാൻ തുടങ്ങി.എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നു.

തീയാളി വരുന്നത്‌ കണ്ട്‌ ഏറ്റവുമടുത്തുകണ്ട വട്ടമരത്തിന്റെ തൈകൾ പറിച്ചെടുത്ത്‌ മുന്നോട്ടോടി തല്ലിക്കെടുത്താൻ തുടങ്ങി.ഒരുവിധത്തിൽ തീകെടുത്തുന്നതിനിടയിൽ ഞങ്ങൾക്ക്‌ കാര്യം മനസ്സിലായി.ആളേയും.

റബർവെട്ടുകാരൻ സത്യൻ.

വെറും നാലടിപ്പൊക്കം മാത്രമുള്ള ഇയാൾ മൂന്തോട്ടിൽ വന്ന് താമസിയ്ക്കാൻ തുടങ്ങിയിട്ട്‌ കുറച്ച്‌ വർഷങ്ങളായി.രാത്രി പന്ത്രണ്ടുമണിയ്ക്ക്‌ വെട്ടാനിറങ്ങുന്ന ഇയാൾ ഉറങ്ങാറുണ്ടൊയെന്നായിരുന്നു എല്ലാവരുടേയും സംശയം.

ഉരുട്ടിവിളിച്ചു നോക്കി.ഒരു അനക്കവുമില്ല.മൂക്കിൽ തൊട്ട്‌ നോക്കി.ശ്വാസമുണ്ട്‌.

"നമുക്കെടുത്ത്‌ പാറക്കുളത്തിലിട്ടാലോടാ ?"

"പാതിരാത്രി ഇത്രയും തെറി കേട്ടതല്ലേ .വിട്ടേക്കാം."

"എന്നാലും ഈ കള്ളപ്പന്നി എന്നാത്തിനാടാ ഈ മുതുപാതിരായ്ക്ക്‌ മെഴുകുതിരി കത്തിച്ചോണ്ട്‌ വെട്ടാൻ പോകുന്നത്‌ "?

"പേടിച്ച്‌ നമുക്ക്‌ വല്ലതും പറ്റിയിരുന്നെങ്കിലോടാ "?

"ഒറ്റച്ചവിട്ടങ്ങ്‌ വെച്ച്‌ കൊടുത്താലോ "?

"അവിടെയെങ്ങാനും കിടക്കട്ടെ ".

സർപ്പക്കാവിനകത്തൂടെ വീട്ടിൽപ്പോരുകയായിരുന്നെങ്കിൽ ഇത്ര പേടിയ്ക്കേണ്ടിവരത്തില്ലായിരുന്നുവെന്നും,ഇയാൾ ഞങ്ങളുടെ ബഹളം കേട്ട്‌ ബോധം കെട്ട്‌ ചത്ത്‌ പോയിരുന്നെങ്കിലോ എന്ന് പരിതപിച്ചും വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ കാവിലെ യക്ഷിയെ പേരെടുത്ത്‌ തെറിവിളിച്ച്‌ ഓടിയ്ക്കാൻ ശ്രമിച്ചതിന്റെ പരിഹാരമായി എന്തെല്ലാം വഴിപാടുകൾ ചെയ്താലാ എന്ന ചിന്തയിൽ ആയിരുന്നു ഞാനെന്ന് അവരോട് പറഞ്ഞില്ല....................................

2016, ജനുവരി 10, ഞായറാഴ്‌ച

ഇത്‌ ഞങ്ങളുടെ ലോകം.(അവസാന ഭാഗം)

എന്ത്‌!!!!

ഒരു പുതിയ ബ്ലോഗർ, അതും ഒരു സ്ത്രീ.. സധൈര്യം ബ്ലോഗുകളിലൂടെ ഓടിച്ചാടി നടന്ന് കമന്റ്‌ ചെയ്യുന്നത്‌ കണ്ട അറയ്ക്കല്‍ പുത്രൻ ജാഗരൂകനാകുകയും
അവരെ ചേസ്‌ ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ്‌ ചെയ്യുന്നതിനിടയ്ക്ക്‌ ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട്‌ അവരുടെ പ്രൊഫൈലിൽ നോക്കി. കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച്‌ മാത്രം പഠിച്ചിട്ടേയുള്ളൂ എന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത്‌ കണ്ട്‌ ഉൾപ്പുളകം കൊണ്ടു.

                ആംസ്ട്രോങ്ങും ടീമും ചന്ദ്രനിലിറങ്ങി , കോട്ടുവായിട്ട്‌ മൂരി നിവർത്തി തിരിഞ്ഞ്‌ നോക്കിയപ്പോൾ മലയാളിയുടെ ചായക്കട കണ്ട്‌ ഞെട്ടിയത്‌ പോലെ,  ആ പെൺകുട്ടിയുടെ ഫോട്ടോബ്ലോഗിൽ എത്തിയപ്പോൾ ഞാനും ഞെട്ടി. കാരണം മറ്റൊന്നുമല്ല, അഖിലബൂലോകാഭിപ്രായോത്സാഹക്കമ്മിറ്റിയംഗങ്ങളായ അജിത്തേട്ടനും, സി.വി.തങ്കപ്പൻ സാറും കമന്റ്ബോക്സിൽ നിന്നും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.

ദുഷ്ടന്മാർ!!!

ആരും കയറിയിട്ടില്ലെന്ന് കരുതിയ ഫോട്ടോബ്ലോഗിൽ ഇവർക്കെന്നാ കാര്യമെന്ന് മനസ്സിൽ അമർഷം കൊണ്ട്‌ ഗുസ്തിഗോദായെ മനസ്സിൽ സങ്കൽപ്പിച്ച്‌ ഇടംകൈകൊണ്ട്‌ തങ്കപ്പൻ സാറിനേയും,വലത്‌ കൈകൊണ്ട്‌ അജിത്തേട്ടനേയും എടുത്ത്‌ പൊക്കി നിലത്തടിച്ച്‌ രണ്ട്‌ പേരുടേയും ഇടയിലായി അതിനിഷ്കളങ്കമായി,കന്മഷഹീനനായി "ഹോ!ഇവിടെയൊക്കെ ജീവിയ്ക്കുന്നവരുടെ ഭാഗ്യം "എന്നൊരു കമന്റ്‌ ചെയ്തു.
ഈ ഭീകരന്മാരുടെ മുന്നിൽക്കിടന്ന് കഥകളിയും ,ഭരതനാട്യവും,കുച്ചിപ്പുടിയും എന്തിനു ബിഹു വരെ കളിച്ച്‌ നോക്കി.എവിടുന്ന് !!ഒന്ന് തിരിഞ്ഞ്‌ പോലും നോക്കിയിട്ടില്ല.ആയതിന്റെ സങ്കടം നെടുവീർപ്പായും,അമർഷത്തെ ഹും ആയും ബഹിർഗ്ഗമിപ്പിച്ച്‌ ഹൃദയകല്ലോലിനിയിൽ കയറി ചന്നംപിന്നം പെയ്യുന്ന വേനൽമഴ പോലെ കമന്റ്‌ ഇടാൻ തുടങ്ങി.
    
         ആ പെൺകുട്ടി കോളാമ്പിയിൽ വരുമെന്നോ ,അഭിപ്രായം പറയുമെന്നോ കരുതാതിരുന്നതിനാൽ പിറ്റേന്ന് രാവിലെ ഞെട്ടേണ്ടി വന്നു.വർഷങ്ങളായി തളർ വാതം പിടിച്ച്‌ അനങ്ങാനാവാതെ കിടന്നിരുന്ന എന്റെ ജിമെയിലിനു അനക്കം വെക്കാൻ തുടങ്ങി.

      പുസ്തകക്കച്ചവടക്കാരനായ രവി ഡീസിയോട്‌ യാതൊരു കാരണവുമില്ലാതെ അസൂയ തോന്നുകയും,അതിനെ ക്രോധമാക്കി മാറ്റി ഡിസി ബുക്സ്‌ ഇറക്കുന്ന പുസ്തകങ്ങൾക്ക്‌ വല്ലാത്ത മടുപ്പിയ്ക്കുന്ന മണമാണെന്ന് മനസ്സിനെ പറഞ്ഞ്‌ പഠിപ്പിച്ച്‌,വായിക്കാനായി വാങ്ങി വെച്ച പുസ്തകങ്ങളെ വരെ അടുക്കളയിലെ ബർത്തിൽ കയറ്റി വെച്ച്‌ ,യാതൊരു ലക്ഷ്യബോധവുമില്ലാതെ നടന്നിരുന്ന കാലത്തൊന്നും ബ്ലോഗെന്ന് കേട്ടിട്ട്‌ തന്നെയില്ലായിരുന്നു.അനിയൻ രഞ്ജു 'ഇതളുകൾ 'എന്ന പേരിൽ ഉണ്ടാക്കിത്തന്ന ബ്ലോഗുമായി ബൂലോകത്തേയ്ക്കിറങ്ങി അതിനെ 'കോളാമ്പി'യാക്കി മാറ്റിയ എനിയ്ക്ക്‌ ഇത്‌ ഏറ്റവും അനുയോജ്യമായ മേച്ചിൽപ്പുറമാണെന്ന് മനസ്സിലാക്കാൻ അധികകാലം വേണ്ടി വന്നില്ല.

       എഴുത്തിനേക്കാളേറെ വായനയെ സ്നേഹിച്ചിരുന്നതിനാൽ അധികമൊന്നും എഴുതാനില്ലായിരുന്നു.ഇരുവരും ചെയ്തിരുന്ന പോസ്റ്റുകളുടെ എണ്ണം തുലോം തുച്ഛമായിരുന്നതിനാൽ പരസ്പരമുള്ള ബ്ലോഗ്സന്ദർശ്ശനം പെട്ടെന്ന് തന്നെ നിന്നു.

            സുക്കൻബർഗ്ഗിലൂടെ ലഭിച്ച ആദ്യപ്രണയം ആദിത്യബിർളയിലൂടെ സാവധാനം ഒഴുകി  നിത്യനിതാന്തതയിലേയ്ക്ക്‌ ലയിച്ച്‌ ചേരുന്നത്‌ അടങ്ങാനാവാത്ത വേദനയോടെ നോക്കിനിൽക്കേണ്ടി വന്ന എന്റെ മനസ്സിലെ മുറിവിൽ ഉപ്പുപുരട്ടാനായി പ്രണയത്തിന്റേയും,പ്രണയഭംഗത്തിന്റേയും മാസ്മരികഭാവങ്ങളെ അവയുടെ എല്ലാ മനോഹാരിതയോടെയും ചിത്രീകരിച്ച ഒരു ബ്ലോഗിന്റെ ലിങ്ക്‌ കിട്ടി.അക്ഷരാർത്ഥത്തിന്റെ എന്റെ കഴിഞ്ഞ കാലം ആ ബ്ലോഗിൽ എനിയ്ക്ക്‌ കാണാൻ കഴിഞ്ഞതിന്റെ ഷോക്കിൽ എന്ത്‌ ചെയ്യണമെന്നറിയാതെ നിർന്നിമേഷനായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ പുതിയ പെൺകുട്ടിയേക്കുറിച്ച്‌ ഓർത്തു.ആദ്യമായി ഒരു ലിങ്ക്‌ മെയിൽ അയച്ചു.മറുപടിയോ നന്ദിപ്രകടനമോ പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും കാലം അതിന്റെ അപ്രവചനീയത "നന്ദി സുഹൃത്തേ " എന്ന രണ്ട്‌ വാക്കിൽ തീരുന്ന ഒരു മെയിലിന്റെ രൂപത്തിൽ കാണിച്ചു.

പുതിയ ബ്ലോഗർമാർ ആരെന്നോ,പഴയബ്ലോഗർമാർ ആരെന്നോ ഒന്നും അറിയാതിരുന്ന അക്കാലത്ത്‌ പരമാവധി ബ്ലോഗുകളിൽ എത്താനായിരുന്നു ഇഷ്ടം.

    അങ്ങനെയിരിക്കേ അധികമാരും വായിയ്ക്കാത്ത ഒരു ബ്ലോഗിന്റെ ഒരേയൊരു അധ്യായത്തിന്റെ ലിങ്ക്‌ കിട്ടി.ആദ്യാധ്യായത്തിൽ തന്നെ വരാൻ പോകുന്ന വായനാവിസ്ഫോടനത്തിന്റെ സൂചന കിട്ടിയതിനാൽ തുടരധ്യായങ്ങൾ തേടിപ്പിടിച്ച്‌ വായിച്ചു.വായനയുടെ ഹാങ്ങോവർ തീരുന്നതിനു മുൻപേ പഴയ പെൺകുട്ടിയ്ക്ക്‌ ലിങ്ക്‌ അയച്ച്‌ കൊടുത്തു.മൂന്നാലു ദിവസത്തിനു ശേഷം നന്ദി പറഞ്ഞുകൊണ്ട്‌ മറ്റൊരു മെയിലും വന്നു.

ചൂടുവെള്ളത്തിൽ വീണ പൂച്ച വീണ്ടും ചൂടുവെള്ളത്തിൽ ചാടുന്ന ലക്ഷണം കാണിയ്ക്കാൻ തുടങ്ങി.ഒന്നോ രണ്ടോ ലിങ്കുകൾ ദിവസത്തിൽ പരസ്പരം അയക്കുന്നതിൽ നിന്നും മാറി ദിവസത്തിൽ പരമാവധി എത്ര മെയിലുകൾ അയക്കാമെന്ന് രീതിയിലായി.

      ഇ മെയിലിൽ നിന്നും ഹാങ്ങൗട്ടിലേയ്ക്ക്‌ പ്രമോഷനും,വാട്സാപ്പിലേയ്ക്ക്‌ ഡബിൾ പ്രമോഷനും നേടിയതിനേക്കാൾ വേഗത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു......

   ★                 ★                 ★                    ★

മൂന്നാംതവണയും പാസ്‌വേഡ്‌ തെറ്റിയതിനെത്തുടന്ന് കോപാകുലനായ സ്റ്റേറ്റ്ബാങ്ക്‌ ഏ.ടി.എം മെഷീൻ ഒരു കടലാസുകഷ്ണം പുറത്തേയ്‌ക്ക്  നീട്ടി.
വിനയപുരസ്സരം കൈപ്പറ്റി ഇരുകണ്ണുകളിലും മുട്ടിച്ചു.

     വായിച്ചു.


"പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിയ്ക്കുകയില്ലിനി. "

വന്ന് വന്ന് ഏ.ടി.എമ്മിൽ മലയാളം പ്രിന്റോ?

ഒന്നൂടെ നോക്കി.

ഇപ്പോൾ കാര്യം പിടുത്തം കിട്ടി.

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്‌,അല്ലെങ്കിൽ ആശാന്റെ മുതുകത്ത്‌.

ഏസിയുടെ തണുപ്പിലും വിയർത്ത്‌ കൊണ്ട്‌ താഴോട്ട്‌ നോക്കി പുഞ്ചിരിയ്ക്കുന്ന ക്യാമറയെ നോക്കിപ്പറഞ്ഞു.

"കാണെടാ കാണ്,ലോകചരിത്രത്തിലെ ആദ്യസംഭവം."

പുറത്തേയ്ക്ക്‌ നോക്കി.

അനിയൻ ടുട്ടു കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.

ആഭ്യന്തരവുമില്ല,വിജിലൻസുമില്ലാത്ത അവസ്ഥയിലായ വി.എസ്സിനെപ്പോലെ ഞാൻ കടയിലേയ്ക്ക്‌ നടന്നു.

       സിന്ധുവും ദിവ്യയും കൗണ്ടറിനരികേ കാഷ്യർ സുന്ദരിയോട്‌ സംസാരിച്ച്‌ കൊണ്ട്‌ നിൽക്കുന്നു.അമ്മി സോഫായിരുന്ന് ഉറക്കം തൂങ്ങുന്നു.ടുട്ടു പതിവ്‌ പോലെ ഇയർഫോണുമായി പ്രേമസല്ലാപത്തിൽ.
സുന്ദരിയ്ക്ക്‌ ചിരി വരുന്നുണ്ട്‌.


കാണാതെ പഠിച്ച്‌ വെച്ചിരിക്കുന്ന "ഓം ഹ്രീം യോഗിനിയോഗിനി യോഗേശ്വരീ യോഗേശ്വരീ.."എന്ന് തുടങ്ങുന്ന ആകർഷണമന്ത്രം മനസ്സിൽ ഉരുവിട്ടു.ഒന്നിനേം ആകർഷിയ്ക്കാനൊന്നുമല്ല,കൈയ്യിൽ ഉള്ളത്‌ വികർഷിച്ച്‌ പോകരുതല്ലൊ!!!

      മുഖത്ത്‌ കൂടുതൽ ദേഷ്യവും,സങ്കടവും ഇടകലർന്ന "ആരും മിണ്ടിയേക്കരുതേ!ഞാനിപ്പം പൊട്ടിക്കരയും  "എന്ന ഭാവം വരുത്തിക്കൊണ്ട്‌ നിന്നു.


ആ ഭാവം കണ്ടാൽ "ഇത്ര പാവം ചെക്കനെ കെട്ടാൻ നിനക്ക്‌ ഭാഗ്യം ലഭിച്ചല്ലൊ ദിവ്യേ "എന്ന് ദിവ്യ തന്നെ ദിവ്യയോട്‌ പറയണമെന്ന് അതികഠിനമായി ആഗ്രഹിച്ചു.


"ഒരബദ്ധം പറ്റി "

"സിന്ധുവിന്റെ ഫോണിൽ മെസേജ്‌ വന്നു"

"ഓഹോ. "

"ഇവിടെ ഇപ്പോൾ ----അടച്ചിട്ട്‌ പോകാം.നാളെ ബാക്കികൂടെ അടച്ചിട്ട്‌ ഡ്രസ്സ്‌ കൊണ്ട്‌ പോകാം."

പണമടച്ചപ്പോൾ കീട്ടിയ ബില്ലിലെ ബാലൻസ്‌ തുക നോക്കി നെടുവീർപ്പിട്ടു.

"നിങ്ങളെന്നാ  കോപ്പിലെ എടപാടാ കാർഡ്‌ അക്സ്പ്പ്റ്റ്‌ ചെയ്യാത്തേ?"

കണ്ണ് മിഴിഞ്ഞ സുന്ദരി ഒന്നും മനസ്സിലാകാതെ ദിവ്യയെ നോക്കി.

എന്റെ കോട്ടയംമലയാളം ദിവ്യ സുന്ദരിയ്ക്ക്‌ തൃശ്ശൂരീകരിച്ച്‌ ട്രാൻസ്‌ലേറ്റ്‌ ചെയ്ത്‌ കൊടുത്തു.

"ഓരോ ട്രാൻസാക്ഷനും 250/- സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കും സർ.അതാ ഞങ്ങൾ ചെയ്യാത്തേ."

സുന്ദരിയുടെ മുഖത്ത്‌ നോക്കി "ഇത്രേം വലിയ കടയിൽ കയറുന്നവർ 250 കുണുവായ്ക്ക്‌ കണക്ക്‌ പറയുവോടീ മരപൊട്ടിക്കാളീ "എന്ന് മനസ്സിൽ പറഞ്ഞു.


ഇപ്പം ഈ ചെറുക്കൻ മനസ്സിൽ പറഞ്ഞത്‌ ഒന്ന് തർജ്ജമ ചെയ്ത്‌ തന്നേ എന്ന് സുന്ദരി ദിവ്യയോട്‌ കണ്മുനകളാൽ ആരാഞ്ഞപ്പോൾ ദിവ്യ ഇനി വരുമ്പോൾ ആകട്ടെയെന്ന് അതേ ആയുധം ഉപയോഗിച്ച്‌ അറിയിച്ചു.
    

എന്നതായാലും ഇലയ്ക്ക്‌ കേട്‌ വന്നാലും വന്നില്ലെങ്കിലും,മുള്ളിനൊരു കേടും വന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ പുറത്തേയ്ക്ക്‌ വരാൻ വെമ്പി നിന്ന ദീർഘശ്വാസം അർദ്ധ ഏമ്പക്കമായി പരാതിഹീനനായി ആരുമറിയാതെ ആമാശയത്തിലെയ്ക്ക്‌ ഊളിയിട്ടതിന്റെ ഫലമായി തലച്ചോറിൽ നിന്നും "നിനക്ക്‌ വിശക്കുന്നില്ലേടാ ചെറുക്കാ "എന്ന ചോദ്യം വന്നു.


നാലു പേരുമായി തൃശ്ശൂരിലെത്തിയ മാരുതി 800 ആറുപേരുമായി നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.

   ★                ★                   ★                ★

'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ' പാട്ടും പാടി വാഗമണ്ണിലെ  മൊട്ടക്കുന്നുകളിലൂടെ ഒാടി നടന്ന് 'എത്രയോ ജന്മമായ്‌ നിന്നെ ഞാൻ തേടുന്നൂ 'എന്ന ഗാനവും കൂടി പാടിയിട്ട്‌ കല്ലോലിനിയെ തൃശ്ശൂർ വരെ കൊണ്ടു വിട്ടിട്ട്‌ വരാൻ തയ്യറെടുത്ത എന്നെ ഉണർത്തിയത്‌ എന്റെ ഫോണിന്റെ ശബ്ദമായിരുന്നു.


പുലർച്ചേ ഏഴുമണിയാകുന്നതെയുള്ളു.


വിനോദ്‌ കുട്ടത്ത്‌.


"ഹലോ ,വിനോദേട്ടാ എവിടെയായി "?


"കതക്‌ തുറന്ന് പുറത്ത്‌ വാടാ.ഞാനിവിടെ എത്തി."


തലേന്ന് ഉറങ്ങാതിരുന്നതിന്റെ ക്ഷീണം പോയ്പ്പോയി.


നാളെയാണല്ലോ കല്യാണം.അതും എന്റെ.


ചാടിയെഴുന്നേറ്റു.

മുഖം കഴുകി.പുറത്തെത്തി.

കുട്ടത്തിനെ സ്വീകരിച്ചു.

ഫോൺ വിളിയിലൂടെയും ,ചാറ്റിലൂടെയും,ബ്ലോഗിലെ ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെയും വല്ലാതെ അടുപ്പം തോന്നിയ ആൾ.


ആദ്യമായി തമ്മിൽ കാണുകയാണ്.


സൂര്യവിസ്മയക്കാരനെ കോളാമ്പികാരൻ നമ്രശീർഷ്ക്കനായി ഹസ്തദാനം നടത്തി.
പുറത്തൊരു അതിഥിയെത്തിയെന്നറിഞ്ഞ അമ്മി ഹാജരായി.


"കിഴക്കൻ ചക്രവാളത്തിൽ അങ്ങേക്കരയിലങ്ങേക്കോണിലായി അനന്തതയിൽ നിന്നും ഉദിച്ചുയരുന്ന ജഗദ്നിയന്താതാവിനെ ആത്മസ്ഫുടം ചെയ്ത്‌ നമസ്കരിച്ച്‌ കൊണ്ട്‌ അകത്തേയ്ക്ക്‌ കയറട്ടെ."


ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ബിഗ്‌ ബാംഗ്‌ തിയറിയുടെ മലയാളപരിഭാഷ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.


വീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത്‌ പിന്നെ തുറിയ്ക്കുകയും ചെയ്തു.


'ഇതൊക്കെയെന്ത്‌ 'എന്ന ഭാവത്തിൽ ഞാൻ കുട്ടത്തിനെ എന്റെ മുറിയിലേയ്ക്ക്‌ ആനയിച്ചു.


അപ്പോഴേയ്ക്കും അച്ഛനുമെത്തി.
കുശലപ്രശ്നങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും കാപ്പിയ്ക്കുള്ള സമയമായി.


കാപ്പി കഴിച്ചു.

അപ്പോഴേയ്ക്കും ബന്ധുക്കളെത്താൻ തുടങ്ങി.


കൂട്ടുകാർ മാലബൾബ്‌ കൊണ്ട്‌ ചുറ്റുമുള്ള മരങ്ങളിലും പന്തലിലും അലങ്കരിക്കുന്ന പണി മാത്രമെ ബാക്കിയുള്ളൂ.അതവർ ഭംഗിയാക്കി.


പിന്നെ ചിരിയും ബഹളവും ആയി.

വിനോദേട്ടൻ വളരെ വേഗം ഞങ്ങളിലൊരാളായി.

വൈകുന്നേരമായപ്പോൾ സിന്ധുവിനൊരു തോന്നൽ.

പാപ്പയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൽ ഒരു ഇടിവ്‌ സംഭവിച്ചിരിക്കുന്നു.അത്‌ പരിഹരിയ്ക്കാൻ ബ്യൂട്ടിപാർലറിൽ പോകണമത്രേ!


എന്തായാലും ഒരു നിർദ്ദേശം വന്നതല്ലേ?
കണ്ണാടിയിലൊന്ന് നോക്കി.സംഭവം ശരി തന്നെ.പഴയ ആ സൗന്ദര്യമൊന്നുമില്ല.പ്രത്യേകിച്ച്‌ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഒന്ന് പൊയ്ക്കളയാമെന്ന് വെച്ചു.


രെഞ്ജുവും ടുട്ടുവും മാലയും പൂക്കളും,ബൊക്കെയും വാങ്ങാൻ പോയ സമയത്ത്‌ ആരുമറിയാതെ സിന്ധുവുമൊത്ത്‌ സൗന്ദര്യവർദ്ധകകേന്ദ്രത്തിലെത്തി.അവളുടെ നിർദ്ദേശപ്രകാരം മൂന്ന് മണിക്കൂറിന്റെ മാരകപ്രയോഗങ്ങളാൽ പുതിയൊരു കോളാമ്പിയായി പുറത്തിറങ്ങി ഒരു സെൽഫിയെടുത്ത്‌ കല്യാണപ്പെണ്ണിനയച്ചു.


മറുപടിയായി തുറിച്ച കണ്ണുള്ള സ്മൈലി..

സുന്ദരനാകാനിരിയ്ക്കുമ്പോൾ ആകെ ടെൻഷൻ കുട്ടത്തിനെ ഓർക്കുമ്പോഴായിരുന്നു.എന്തെടുക്കുകയാണാവോ!

രാത്രി വന്ന് കണ്ടപ്പോൾ സമാധാനമായി.ഒരു പ്രശ്നവുമില്ല.പന്തലിൽ ചീട്ടുകളിയ്ക്കാരുടെ കൂടെ സകലതും മറന്ന് ചീട്ട്‌ കളിയ്ക്കുന്നു.


പിന്നെ വേഗം കുളിച്ചു,കുട്ടത്തുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ചില ഉപദേശങ്ങൾ കിട്ടി.ഒന്നും മടിച്ചില്ല.കേട്ടു.


രണ്ടായപ്പോൾ എല്ലാവരും ഉണർന്നു.

കല്യാണവാഹനങ്ങൾ എത്തി.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കൊണ്ട്‌ എന്നെ എല്ലാവരും ചേർന്ന് ഒരുക്കി.ചടങ്ങാണത്രേ!!


നാലായപ്പോൾ വാഹനങ്ങൾ പാലക്കാടിനു തിരിച്ചു.

അമ്പലത്തിലെത്തിയപ്പോൾ കാത്തിരുന്ന ഒരു കൂടിക്കാഴ്ച കൂടി സംഭവിച്ചു.വർഷങ്ങളായുള്ള ഫേസ്ബുക്ക്‌ പരിചയവും,ഇപ്പോൾ സഹോദരതുല്യനുമായ സുരേഷ്‌ സജിതച്ചേട്ടൻ എത്തി കാത്ത്‌ നിൽക്കുന്നു.

അദ്ദേഹം മൂന്നര മണിക്കൂർ നേരം യാത്ര ചെയ്ത്‌ വന്നിരിയ്ക്കുകയാണ്.സുരേഷേട്ടനേയും ആദ്യമായാണു കാണുന്നത്‌.

ഗാഢമായൊരാലിംഗനത്തിൽ മനസ്സിനു വല്ലാത്ത ലാഘവം തോന്നി.


പ്രണയിച്ച്‌ നടന്നപ്പോഴൊന്നും തോന്നാതിരുന്നൊരു അവസ്ഥയാണല്ലോന്ന് ഓർത്ത്‌ വല്ലായ്മ തോന്നി.അൽപസമയത്തിനകം ജീവിതം മാറിമറിയാൻ പോകുന്നു.
മകനെന്ന ,സഹോദരനെന്ന പദവിയോടൊപ്പം ഭർത്താവെന്ന പദവി കൂടി കൈവരാൻ പോകുന്നു..അതൊന്നും വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.







9.45 ആയപ്പോൾ അമ്പലത്തിലേയ്ക്ക്‌ കയറാനുള്ള ക്ഷണവുമായി ദിവ്യയുടെ അമ്മാവനെത്തി.


വരനും ടീമും അമ്പലത്തിലേയ്ക്ക്‌ നടന്നു.

ദിവ്യയുടെ അനിയൻ മാലയും ബൊക്കെയും തന്ന് സ്വീകരിച്ചു.


വധൂവരന്മാർ നടയ്ക്കൽ നിന്ന് തൊഴുതു.


അഞ്ചുമൂർത്തീസ്വാമിയുടെ കിഴക്കെ നടയിലെ വിവാഹവേദിയിലേയ്ക്ക്‌ പൂജാരിമാർ വന്നു.

ഇരുവർക്കും പ്രസാദം നൽകി.


കല്യാണക്കാര്യം പറയുമ്പോൾ ഹിമാലയസാനുക്കളില്‍ അറയ്ക്കൽ ഗുഹ സ്ഥാപിച്ച് ധ്യാനിയ്ക്കാൻ പോകുവാണെന്ന് അട്ടഹസിച്ചിരുന്ന ഞാൻ വെറും നൂറ്റിയിരുപത്തിനാലുദിവസത്തെ പരിചയം മാത്രമുള്ള ദിവ്യയെ;
മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും,അഷ്ടദിഗ്പാലകരേയും സാക്ഷി നിർത്തി; മാതാപിതാക്കളുടേം സഹോദരങ്ങളുടേയും, ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും,ആർപ്പുവിളികളുടേയും,കുരവയിടലിന്റേയും അകമ്പടിയോടെ സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി ഉത്തരവാദിത്തമുള്ള ഭാര്യാ'ഫ'ർത്താക്കന്മാരായി.



[[[ഞാനെന്റെ കല്യാണപ്പോസ്റ്റ്‌ ഇതാ വേഗം പറഞ്ഞവസാനിപ്പിച്ചിരിക്കുകയാണ്.



എന്റെ എല്ലാ പോസ്റ്റുകളും വായിയ്ക്കുകയും,അതിലെ 'മാംഗല്യം താന്തുനാനേന' എന്ന പോസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത പരിഭവം പറയുകയും ചെയ്ത മാലതി മേമയെ(ദിവ്യയുടെ അമ്മയുടെ അനിയത്തി*ഞങ്ങളുടെ കല്യാണത്തിനു ചുക്കാൻ പിടിച്ച ആൾ)ഞാനിവിടെ നന്ദിയോടെ ഓർക്കുന്നു.മേമയുടെ ആദ്യം മുതലുള്ള ഇടപെടലുകൾ മാത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന ഓർമ്മ എന്നെന്നും മനസ്സിലുണ്ടായിരിക്കുകയും ചെയ്യും.
        നന്ദി!മേമാ നന്ദി.!
     നന്ദി പ്രിയപ്പെട്ട എഴുത്തുകാരേ.!
എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച നന്ദി.!!]]]
                  

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഇടവേളയ്ക്ക്‌ ശേഷം 1(പൂരനഗരിയിലെ വിക്രിയകൾ)

ഓഗസ്റ്റ്‌ 21 നു രാവിലെ എഴുതാനിരുന്ന് 22 നു പുലർച്ചേ 'കോളാമ്പി'യിൽ 'ഞാൻ ദാ കെട്ടാൻ പോകുന്നേ' എന്ന മട്ടിലൊരു പോസ്റ്റുമിട്ട്‌ ,പതിവായി വായിക്കാൻ വരുന്നവർക്ക്‌ 'ദാ,ഒരു പോസ്റ്റു വന്നിട്ടുണ്ടേ 'എന്നൊരു മെയിലുമയച്ച്‌ ഉറങ്ങാൻ കിടന്ന എന്നെ ഉണർത്തിയത്‌ അമ്മിയുടെ ശബ്ദമായിരുന്നു.

   ശബ്ദം മാത്രമല്ല അമ്മിയുമുണ്ട്‌.

"എന്നാമ്മീ ഈ പെലകാലേ വിളിച്ചേപ്പിക്കുന്നേ?കണ്ണൂടെ തുറക്കാൻ പറ്റുന്നില്ല.എന്നാ ക്ഷീണവാ."

"ഓ! ഇങ്ങനെ ക്ഷീണിയ്ക്കാൻ നീ ഇന്നലെ രാത്രി എന്നാ മലമറിയ്ക്കുവാരുന്ന് കൊച്ചേ.രാത്രി മുഴുവൻ മുറീന്ന് വെട്ടം കണ്ടല്ലൊ.!

"എന്റെ കല്യാണത്തിന്റെ പോസ്റ്റ്‌ ഇടുവാരുന്നമ്മീ."

"കല്യാണത്തിനു പോസ്റ്റോ "?

"കുറേ എഴുത്തുകാരെ കല്യാണം ക്ഷണിയ്ക്കുവാരുന്നു.ഇന്റർനെറ്റിൽ."

"നിന്റെയൊരു ഇന്റർനെറ്റ്‌.ഒറക്കോവില്ല.ഫോണിൽ കുത്ത്‌ തന്നെ കുത്ത്‌."

മൈൻഡ് ചെയ്യാതെ തിരിഞ്ഞ്‌ കിടന്നു.

"ഡാ അച്ചാച്ചൻ വന്നിട്ടുണ്ട്‌.ടുട്ടുവുമായി സിറ്റൗട്ടിലിരുന്ന് കല്യാണക്കാര്യം പറയുവാ."

"അയ്യോ!!ഞാനിതാ വരുന്നെന്ന് പറ."

ഉറക്കവും ഉറക്കക്ഷീണവും പമ്പകടന്നു.ചാടിയെഴുന്നേറ്റു.

പല്ല് തേച്ച്‌,മുഖം കഴുകിയെന്ന് വരുത്തി ഉമ്മറത്തേയ്ക്ക്‌ നടന്നു.

അച്ചാച്ചനും അനിയൻ ടുട്ടുവും അരമതിലിലിരിയ്ക്കുന്നു.

ഞാൻ സ്റ്റെപ്പിലേയ്ക്ക്‌ കാലും നീട്ടി നിലത്തിരുന്നു.

"ഡാ !കൊച്ചേ...ഇനി രണ്ടൂന്നാഴ്ചേയുള്ളൂ കല്യാണത്തിന്.കല്യാണക്കുറി അടിക്കണം.എല്ലാരേം വിളിക്കണം.സ്വർണ്ണം വാങ്ങണം.ഡ്രസ്സ്‌ എടുക്കണം.വണ്ടി ബുക്ക്‌ ചെയ്യണം."

രാവിലേ തന്നെ കേൾക്കുന്നത്‌ കാശ്‌ ചെലവിന്റെ കാര്യമാണല്ലോ ഭഗവാനേ.!!

"കല്യാണക്കുറി വേണോ വെല്ല്യേട്ടാ.?"അമ്മി അച്ചാച്ചനോടായി ചോദിച്ചു.

"പിന്നേയ്‌!ഇപ്പോ എല്ലാ കല്യാണത്തിനും കുറി അടിയ്ക്കാറുണ്ട്‌.അതാ സൗകര്യം."

"അത്‌ ശര്യാ.ഓരോ വീട്ടിലും ചെന്ന് പറഞ്ഞത്‌ തന്നെ പിന്നേം പറയുന്ന മടുപ്പൊഴിവാക്കാം."

"ശര്യാ.പിന്നെ അവർ ചോദിക്കുന്നതിന്റെ മറുപടി പറഞ്ഞാ മത്യല്ലോ!"

"രമ്യാടെ കല്യാണം വിളിച്ച ലിസ്റ്റ്‌ വീട്ടിലുണ്ട്‌.അതിപ്പോ അങ്ങ്‌ പോയി നോക്കാം."അച്ചാച്ചൻ പറഞ്ഞു.

"കല്യാണംവിളി നമുക്ക്‌ പരമാവധി വെട്ടിക്കുറയ്ക്കാം അച്ചാച്ചാ.കല്യാണത്തിനു ആഢംബരം പാടില്ലെന്ന് വനിതാക്കമ്മീഷൻ പറഞ്ഞിട്ടുണ്ട്‌."

"അത്‌ സ്ത്രീധനത്തിന്റെ കാര്യാടാ ചെറുക്കാ."

അമ്മി കാപ്പിയും മുട്ട പുഴുങ്ങിയതുമായി വന്ന് എന്റെ നേരേ നീട്ടി.ഞാനത്‌ വാങ്ങിക്കഴിക്കാൻ തുടങ്ങി.

"ഈ മൊട്ടയൊക്കെയാണോ കഴിക്കുന്നേ.വല്ലതും കട്ടിയ്ക്ക്‌ കഴിക്കെടാ.കുറച്ച്‌ തടി വെക്കാൻ നോക്ക്‌."അച്ചാച്ചൻ പറഞ്ഞു.

"പിന്നേ പത്ത്മുപ്പത് കൊല്ലം‌ കൊണ്ട്‌ ഉണ്ടാകാത്തതാ മൂന്നാഴ്ച കൊണ്ട്‌ ഉണ്ടാക്കാൻ പോകുന്നത്‌."അമ്മി കുണ്ഠിതപ്പെട്ടു.

അല്ലേലും ചന്തുവിനു തോൽവി മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ എന്നോർത്ത്‌ സമാധാനിച്ചു.

"നീയന്നാ വീട്ടിലേയ്ക്ക്‌ പോരെടാ.ഞാനും ടുട്ടൂം കൂടെ അവിടെ ചെന്ന് ലിസ്റ്റ്‌ നോക്കട്ടെ".

അവർ പോകാനായി ഇറങ്ങി.

"ഞാനും വരാം."

അപ്പോൾ എന്റെ ഫോൺ ശബ്ദിക്കുന്ന കേട്ടു.മുറിയിൽ പോയി നോക്കി.

ബ്ലോഗർ വിനോദ്‌ കുട്ടത്ത്‌.

"ഹലോ വിനോദേട്ടാ "

മറുവശത്ത്‌ നിന്നും ഭീകരമായ പൊട്ടിച്ചിരി മുഴങ്ങി.

ചിരിയുടെ അവസാനം സുധീീീ എന്ന വിളിയും പിന്നെ ചിരിയും.

"എന്നാ പറ്റി വിനോദേട്ടാ?ചാനലു പോയോ "?

"നീ അലക്കിപ്പൊളിച്ച്‌,കീറിത്തുന്നി,പൊളിച്ചടുക്കി,കടുക്‌ വറത്തെടാ ".

"എന്നതാന്നാ "?

"ഡാ നിന്റെ പോസ്റ്റ്‌ വായിച്ചു ".

"ആഹാ.ഞാനങ്ങ്‌ പേടിച്ച്‌ പോയല്ലോ."

കുറേ നേരമായി അക്കാര്യം മറന്നിരിക്കുകയായിരുന്നു.

"കൊള്ളാരുന്നോ വിനോദേട്ടാ "?

"തകർത്തെടാ മച്ചാ.ഞാനിത്‌ ബസിലിരുന്നാ വായിച്ചത്‌.ഞാൻ ഫോണിൽ നോക്കി ഉറക്കെച്ചിരിയ്ക്കുന്നത്‌ കണ്ട ആൾക്കാർ നോക്കാൻ  തുടങ്ങിയപ്പോൾ അടുത്ത സ്റ്റോപ്പിലിറങ്ങി അവിടെ നിന്ന് ചിരിച്ചു."

ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ എഴുതിയതെന്താന്ന് മറന്നും പോയി.

ചിന്തകളെ ഭേദിച്ചു കൊണ്ട്‌ കുട്ടത്തിന്റെ ശബ്ദം.

"മകൾ ലിങ്കിട്ടെന്ന് കേട്ട്‌ അമ്മ നാണിയ്ക്കുന്ന സീൻ കലക്കി."

"കുഴപ്പാക്വോ "?

"ഹേയ്‌!!കുഴപ്പമൊന്നുമില്ല.അമ്മായി അമ്മ വിം കലക്കിത്തരാതെ സൂക്ഷിച്ചോ "

"ഹേയ്‌!അതൊന്നുമില്ല.അതൊരു പാവമാ."

"പിന്നെ ഇങ്ങനെയൊക്കെ എഴുത്യാ ആരും പാവല്ലാതേയാകൂടാ "

ശ്ശൊ!!വേണ്ടാരുന്നു.

"ശരീടാ മച്ചാ.ഇനി ദിവ്യയെക്കൂടി ഒന്ന് വിളിക്കട്ടെ.ബ്ലോഗിൽ കാണാം."

"ശരി."


അൽപ സമയത്തിനകം തറവാട്ടിലെത്തി.

കല്യാണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിയ്ക്കുന്നതായി മനസ്സിലായി.

ടുട്ടുവിന്റെ കൈയ്യിൽ ഒരു ബുക്കിരിക്കുന്നു.

"അവൾടെ കല്യാണം വിളിച്ചവരുടെ ലിസ്റ്റ്‌ മുതൽ അടുക്കളകാണാൻ പോയതുവരെയുള്ള ചെലവിതിലുണ്ട്‌."
കണ്ടപാടേ അച്ചാച്ചൻ പറഞ്ഞു.

അവരുടെ അടുത്ത്‌ പോയിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ആ ബുക്ക്‌ എനിയ്ക്കും കിട്ടി.

അത്‌ വാങ്ങിത്തുറന്ന് നോക്കിയ എന്റെ തലകറങ്ങി.വെട്ടിയും തിരുത്തിയും നാൽപത്‌ പേജോളം വിളിക്കേണ്ടവരുടെ ലിസ്റ്റ്‌ മാത്രം.

  ദൈവമേ!ഇത്രയും ബന്ധുക്കളോ?ഇത്രയും പേരേ പാലക്കാട്ടെത്തിയ്ക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുമോ ആവോ?

എന്റെ ചിന്തകൾ നാടും കടന്ന് കാടും കടന്ന് പാലക്കാട്ടെത്തിയപ്പോളേയ്ക്കും ടുട്ടു തന്നെ പറഞ്ഞു,നമുക്കിത്രേം പേരെയൊന്നും വിളിക്കേണ്ടാന്ന്.അത്‌ കേട്ട പ്രതിശ്രുതവരന്റെ മനം കുളിർത്തു.

"നീ ഒരു കാര്യം ചെയ്യ്‌.വിളിക്കേണ്ടാത്തവരേം,വിളിക്കേണ്ടവരേം ഈ ലിസ്റ്റിൽ നിന്ന് സെലക്റ്റ്‌ ചെയ്യ്‌."

ഞാൻ കിട്ടിയ അവസരം മാന്യമായി വിനിയോഗിക്കാൻ തുടങ്ങി.പെട്ടെന്ന് പണി തീർത്ത്‌ ബുക്ക്‌ അച്ചാച്ചനു കൊടുത്തു.

അത്‌ നോക്കിയ അച്ചാച്ചൻ ചിരിച്ചത്‌ കണ്ട്‌ എല്ലാവരും അമ്പരന്നു.

"ഹ.ഇത്‌ ഞാനുണ്ടാക്കിയ അത്‌ തന്നെ ആണല്ലോ!അപ്പോ നീയെന്നതാടാ തിരുത്തിയത്‌."?

"അച്ഛാച്ചാ!ടിക്‌ ഇട്ടിരിക്കുന്നതെല്ലാം വിളിക്കേണ്ടാത്തവരുടെയാ ".

"മൊത്തം ടിക്കാണല്ലോ"?

"പത്തിരുപത്തിയഞ്ച്‌ പേരേ വെച്ച്‌ നടത്താനാണെങ്കിൽ കല്യാണമായി വേണ്ടല്ലോ!അവളെ ചെന്ന് ഒരു വണ്ടിയ്ക്ക്‌ കൂട്ടിക്കോണ്ട്‌ പോന്നാ മത്യല്ലോ!"

ഞാൻ മൗനിയായി.

"ആ ലിസ്റ്റ്‌ കാണിച്ചേ."
ടുട്ടു ഇടപെട്ടു.അവനു തന്നെ ചിരി വന്നു.

പിന്നെ അഭിപ്രായങ്ങളുടെ പൊടിപൂരമായിരുന്നു.

"അറയ്ക്കൽകാരു മാത്രം കല്യാണത്തിനു കൂട്യാപ്പോരാ."

"നാടും നാട്ടാരും അറിഞ്ഞ്‌ വേണം കല്യാണം."

"ഇരുനൂറു പേരെങ്കിലുമില്ലാത്ത കല്യാണം എന്നതാ ".

"അല്ലെങ്കിൽ ആ പെണ്ണിനെ പിന്നെ വഴിയിൽ വെച്ച്‌ കാണുന്നവർ ഇതേതാന്ന് വിചാരിയ്ക്കും."

കാസ്റ്റിംഗ്‌ വോട്ട്‌ ചെയ്യാനുള്ള എന്റെ അവകാശത്തെ തൃണവൽഗണിച്ച്‌ കൊണ്ട്‌ അനിയൻ ടുട്ടു തീരുമാനം പ്രഖ്യാപിച്ചു.75 പേർ തിരുമിറ്റക്കോടിനു പോകാനും ബാക്കി 150 പേർക്ക്‌ വീട്ടിൽ റിസപ്ക്ഷൻ അറേഞ്ച്‌  ചെയ്യാമെന്നുമായിരുന്നു ആ തീരുമാനം.

★                           ★                           ★

വിവാഹനിശ്ചയം കഴിഞ്ഞ എതൊരു യുവതീയുവാക്കൾക്കുമുണ്ടാകുന്ന അതേ തിക്ക്‌മുട്ടൽ ഞങ്ങൾക്കുമുണ്ടായി.
ഫോൺ വിളിയും ,വാട്സാപ്പും കൊണ്ട്‌ മാത്രം മാനസികസമ്മർദ്ദത്തെ അതിജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒരു ബ്ലോഗേഴ്സ്‌ മീറ്റ്‌ കൂടി തീരുമാനമായി.

ഓഗസ്റ്റ്‌ ഇരുപത്തിയാറിനു വെളുപ്പിനു നാലു മണിയ്ക്ക്‌ എന്റെ ഫോണിലെ അലാം ശബ്ദിച്ചു.ചാടിയെഴുന്നേറ്റ്‌ കതക്‌ തുറന്നപ്പോൾ അമ്മിയതാ എന്നെ നോക്കി കണ്ണു തിരുമ്മിനിൽക്കുന്നു.

നേരം വെളുത്ത്‌ എട്ടരയായാൽ പോലും എഴുന്നേൽക്കാത്ത മകൻ നാലു മണിക്കൂർ മുൻപേ എഴുന്നേറ്റത്‌ കണ്ട അമ്മി അമ്പരന്നു.

അതേ!!മകൻ തന്നെ.

"എന്നാടാ കൊച്ചേ വയറിനു സുഖമില്ലേ "?

ചരിത്രാതീതകാലം മുതൽക്കേ  അമ്മമാർക്ക്‌ അവരുടെ ആണ്മക്കൾ പതിവിലും അൽപം നേരത്തേ എഴുന്നേറ്റാൽ ഇതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ?വയറു പോലും വയറുവേദന.ഹും!മനസ്സിനാ വേദന!!!.

"ഒരു സ്ഥലം വരെ പോകണം."

"ഏത്‌ സ്ഥലത്തേയ്ക്കാ ഇത്ര നേരത്തേ "?

"ആറു മണിയ്ക്ക്‌ ഏറ്റുമാനൂരുന്ന് ബസ്സുണ്ട്‌.അതിനു പോകണം."

"എങ്ങോട്ടാ "?

"അമ്മി വേം ഇച്ചിരെ വെള്ളം ചൂടാക്കിക്കേ."
മറുപടി ഒന്നും പറഞ്ഞില്ല.

അമ്മി അടുക്കളയിലേയ്ക്ക്‌ നടക്കുന്നത്‌ കണ്ടിട്ട്‌ ഞാൻ എന്റെ മുറിയിലേയ്ക്ക്‌ തിരികെ വന്നു..

അലമാരി തുറന്ന് ക്രീം പാന്റും,വെള്ളയിൽ  പച്ച ചെക്ക് ഷർട്ടും എടുത്ത്‌ കണ്ണാടിയിൽ നോക്കി.

പാന്റിടണോ!!!

പാന്റിടുമോ എന്ന കല്ലോലിനിയുടെ സംശയം തീർക്കുകയുമാകാം,ഞാൻ പണ്ട്‌ പാന്റിട്ടിരുന്നുവെന്ന് എനിയ്ക്കെന്നെത്തന്നെ വിശ്വസിപ്പിക്കുകയുമാവാം.കല്യാണരാമൻ പാന്റിടുന്ന സീൻ പോലെ ആയാൽ കല്യാണം കഴിഞ്ഞാൽ ഭാര്യ എക്കാലവും അത്‌ തന്നെ പറഞ്ഞോണ്ടിരുന്നാലോ എന്ന പുനർവിചിന്തനത്തിൽ പാന്റ്‌ മാറ്റി മുണ്ടാക്കി.

ക്രീം ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടുമെടുത്ത്‌ കട്ടിലിലിട്ടു.

"അമ്മീ!ഇതിങ്ങ്‌ തേച്ച്‌ തന്നേക്കേ."

കുളി കഴിഞ്ഞ വന്നപ്പോൾ അമ്മി ഷർട്ട്‌ തേയ്ക്കാൻ തുടങ്ങുന്നു.ഒരു കപ്പ്‌ കാപ്പി മേശപ്പുറത്തിരിപ്പുണ്ട്‌.അതെടുത്ത്‌ കുടിയ്ക്കുന്നതിനിടയിൽ അമ്മി പറഞ്ഞു.

"കല്ലോലിനി."

ഞാനൊന്ന് ഞെട്ടി.

"അമ്മി എന്നാ പറഞ്ഞത്‌??കല്ലോലിനീന്നോ?"

"ചുമ്മാ തോന്നീതാടാ കൊച്ചേ."

"അമ്മി കല്ലോലിനീന്നല്ലേ പറഞ്ഞത്‌?ഞാനങ്ങനെയാണല്ലോ കേട്ടത്‌"?

"അങ്ങനെ തന്നെയാ പറഞ്ഞത്‌ ".

""അമ്മിയ്ക്ക്‌ കല്ലോലിനീന്നെങ്ങനെയാ കിട്ടീത്‌ ?"

"എനിയ്ക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവാ ".

"ഇത്ര കട്ടിയുള്ള വാക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവോ "?

"അതേന്നേ ".

"അമ്മി വല്ലാതെയങ്ങ്‌ വളർന്നു."

"നിന്റെയൊക്കെ കാട്ടായങ്ങൾ കണ്ടല്ലേടാ അമ്മി ജീവിയ്ക്കുന്നേ ".

ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചു.

അഞ്ചരയായപ്പോൾ പോകാനിറങ്ങി.

അമ്മി അപ്പോൾ രണ്ടായ്‌ മുറിച്ച്‌ പുഴുങ്ങിയ ഏത്തപ്പഴവും ഒരു കുപ്പി വെള്ളവുമായി വന്നു.

"ബസ്സിലിരുന്ന് കഴിക്കാം.തൃശ്ശൂർ വരെ പോകാനുള്ളതല്ലേ "?

അമ്മി രാവിലേ തന്നെ ഞെട്ടൽ പരമ്പര സൃഷ്ടിക്കുന്നു.

ഒന്ന് സൂക്ഷിച്ച്‌ നോക്കി.ഒരു ഭാവഭേദവുമില്ല.

സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

ഒമ്പതരയായപ്പോൾ തൃശ്ശൂർ കെ.എസ്‌.ആർ.ടി.സി ബസ്റ്റാൻഡിലെത്തി.കല്ലോലിനി എത്താൻ അര മണിക്കൂർ കൂടി കഴിയും.

ഒരു കാപ്പിയും വടയും വാങ്ങി യാത്രക്കാരുടെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.

കാത്തിരുപ്പിന്റെ,അക്ഷമയുടെ അരമണിക്കൂർ അരയുഗം പോലെ തോന്നിച്ചു.

വീണ്ടും ഒരു കാപ്പി കൂടി വാങ്ങി പഴയ സ്ഥാനത്ത്‌ വന്നിരുന്നു.

കുറച്ച്‌ കഴിഞ്ഞപ്പോൾ ഒരു കാപ്പി കൂടി.പിന്നെ എന്നെ കാണുമ്പോഴേ കടക്കാരൻ ഒരു കപ്പിലേയ്ക്ക്‌ കാപ്പി ഒഴിക്കാൻ തുടങ്ങി.

അവസാനം ഉള്ളിൽ നിന്നും മാരകമായ വിളി വന്നപ്പോൾ സ്റ്റാൻഡിനകത്ത്‌ തന്നെയുള്ള മൂത്രപ്പുരയിലേയ്ക്ക്‌ നടന്നു.നേരേ അകത്തേയ്ക്ക്‌ നടന്നു.
അവിടിരുന്നയാൾ പുറകിൽ നിന്നും വിളിച്ചു.

  "ഊൂം "?

"ഊങ്ഹൂം"

ചമ്മലോടെ അവിടെ പണം  നൽകി കാര്യം സാധിച്ച്‌ പുറത്ത്‌ വന്നപ്പോൾ ആകെയൊരുന്മേഷം തോന്നി.

ബാഗിൽ നിന്നും വെള്ളമെടുത്ത്‌ കുടിച്ച്‌ കടക്കാരൻ കാണാതെ മറുവശത്തൂടെ സ്റ്റാൻഡിന്റെ മുന്നിലെത്തി.

അപ്പോൾ ഫോൺ ശബ്ദിച്ചു.പ്രതീക്ഷിച്ച വിളി തന്നെ.

കല്ലോലിനി.

അരമണിക്കൂർ കാത്തിരുന്നതിന്റെ അക്ഷമയും,ഈർഷ്യയുമുണ്ടായിരുന്നെങ്കിലും അവൾ ഒരു കുടയും ചൂടി നടന്ന് വരുന്നത്‌ കണ്ടപ്പോൾ അതെല്ലാം മാറി.

ഇളമഞ്ഞയിൽ വയലറ്റ്‌ പൂക്കളുള്ള ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.അതോ എന്റെ സൗന്ദര്യം കുറഞ്ഞത്‌ കൊണ്ട്‌ തോന്നുന്നതാണോ?

ഒരു വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന എന്റെ മുന്നിൽ വന്ന് നിന്ന കല്ലോലിനി മന്ദഹസിച്ചു.എനിയ്ക്കെന്തോപോലെ തോന്നി.

യാതൊരു വിധ പരിചയവുമില്ലാത്ത , ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള  ഒരു പെൺകുട്ടിയെ പരിചയപ്പെട്ട്,‌ അവളിൽ വിശ്വാസമുണർത്തി,ഇവന്റെ കൂടെ ജീവിച്ചേക്കാം എന്ന തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക്‌ എന്നെക്കുറിച്ച്‌ തന്നെ ഒരു അഭിമാനമൊക്കെ തോന്നി.

"ഹലോ " അവളുടെ ശബ്ദമാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്‌.

"കല്യാണീ "

"ഓ !വന്നിട്ട്‌  ഒത്തിരി നേരമായോ "?

ഞാൻ പറഞ്ഞ മറുപടി കേട്ട എനിയ്ക്ക്‌ തന്നെ ചിരി വന്നു.

"എനിയ്ക്ക്‌ വിശക്കുന്നു."

ഒരു പണിയുമില്ലാതെ വീട്ടിലിരുന്നാൽ ജലപാനം പോലുമില്ലാത്ത ഞാൻ തൃശ്ശൂർ ചെന്നപ്പോൾ പറഞ്ഞ വാചകമേ!!

"എന്ത്‌" ദിവ്യ ഞെട്ടി.

ഞാനും ചിരിച്ചു.അവളും.

പതുക്കെ കെ.എസ്‌.ആർ.ടി.സിയ്ക്ക്‌ വെളിയിലേയ്ക്ക്‌ നടന്നു.റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മറുവശത്തേയ്ക്കെത്തി.അടുത്തടുത്ത രണ്ട്‌ ഹോട്ടലുകളിലൊന്നിന്റെ മുന്നിൽ നിന്ന് ഒരാൾ കൈ വീശി വിളിച്ചു.അങ്ങോട്ട്‌ തന്നെ കയറി.

ഒഴിവ്‌ കണ്ട മേശയുടെ രണ്ട്‌ പുറവുമായി ഇരുന്നു.

ഓരോ മസാലദോശയും കാപ്പിയും ഓർഡർ ചെയ്തു.

പിന്നെ അണപൊട്ടി ഒഴുകുന്ന പോലെ സംസാരമായിരുന്നു.

അരമണിക്കൂർ കൊണ്ട്‌ ഹോട്ടലിൽ നിന്നും ഇറങ്ങി.

പൂരനഗരിയിലേയ്ക്ക്‌ ഇറങ്ങി നടന്നു.

വീട്ടിലാണെങ്കിൽ നൂറുമീറ്റർ അകലം പോലുമില്ലാത്ത ശ്രീനിക്കടയിലേയ്ക്ക്‌ നടന്ന് പോകാൻ മടിച്ചിട്ട്‌ വണ്ടിയിൽ പോകുന്ന ഞാൻ യാതൊരു മടുപ്പുമില്ലാതെ തൃശ്ശൂർ ടൗണിലൂടെ മൂന്ന് മണിക്കൂർ ദിവ്യയുടെ കൂടെ നടന്നു.ഒരു മടുപ്പും അറിഞ്ഞില്ലെന്ന് മാത്രമല്ല ആ നടപ്പ്‌ അവസാനിയ്ക്കരുതേ എന്ന് വരെ ആഗ്രഹിച്ച്‌ പോയി.

അങ്ങനെ നടക്കുന്നതിനിടയിൽ കല്യാണഡ്രസ്സ്‌ അവിടെ നിന്നും എടുക്കാമെന്ന് തീരുമാനിച്ചു.

കുറേ എന്തൊക്കെയോ വാങ്ങിച്ചു.

വഴിയരികിൽ കുങ്കുമം കൂട്ടിയിട്ട്‌ വിൽക്കുന്നത്‌ കണ്ടപ്പോൾ ദിവ്യയ്ക്കൊരു ആഗ്രഹം.ഒരു ഡപ്പി കുങ്കുമം വാങ്ങിപ്പിച്ച്‌ അവൾ ബാഗിലിട്ടു.

ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന ഒരു കുഞ്ഞ്‌ സമ്മാനം എനിയ്ക്കും വാങ്ങിത്തന്നു.ഒരു കളിപ്പാട്ടക്കടയിൽ നിന്നും ഒരു കമ്പിൽ പിടിപ്പിച്ച സ്വർണ്ണനിറമുള്ള ഇതളുകളുള്ള പമ്പരം.അതും കയ്യിൽ പിടിച്ച്‌ നടക്കാൻ ഒരു മടിയും തോന്നിയില്ല.

രണ്ട്‌ മണിയായപ്പോൾ യാത്ര പറഞ്ഞ്‌ പിരിഞ്ഞു.

★                            ★                        ★

  സെപ്റ്റംബർ 1

കല്യാണഡ്രസ്സ്‌ എടുക്കാൻ പോകേണ്ട ദിവസം.

രാവിലെ ഒമ്പതായപ്പോൾ ഞാനും,അമ്മിയും,സിന്ധുവും,ടുട്ടുവും പുറപ്പെട്ടു.അച്ഛൻ വരുന്നില്ലാത്തതിനാൽ ഉച്ചയ്ക്ക്‌ ഉണ്ണാൻ വരുമ്പോൾ കഴിക്കാനുള്ള ചോറുണ്ടാക്കാനുള്ളത്‌ കൊണ്ട്‌ ഇറങ്ങാനും വൈകി.

ദിവ്യയുടെ വീട്ടിൽ നിന്നും വരുന്നത്‌ ദിവ്യയും അനിയത്തി ദീപ്തിയും മാത്രം.

ഒരു മണിയോടെ ഞങ്ങൾ തൃശ്ശൂരിലെ അവൾ സെലക്റ്റ്‌ ചെയ്ത കടയിലെത്തി.

ചിങ്ങമാസം ആയത്‌ കൊണ്ട്‌ കടയിൽ നല്ല തിരക്ക്‌.അത്രയും ദൂരം വണ്ടിയോടിച്ച ക്ഷീണം ഉള്ളത്‌ കൊണ്ട്‌ ടുട്ടു കാറിനകത്ത്‌ തന്നെ ഇരുന്ന് ഉറങ്ങുവാണെന്ന് പറഞ്ഞതിനാൽ ഞാൻ ഒറ്റയ്ക്ക്‌ നാലു പെണ്ണുങ്ങളുടെ കൂടെ നിരായുധനായി കടക്കകത്തേയ്ക്ക്‌ കടന്നു.

നിറപുഞ്ചിരിയോടെ ഒരു സെയിൽസ്ഗേൾ ഞങ്ങളെ വരവേറ്റ്‌ മൂന്നാം നിലയിലേയ്ക്ക്‌ ആനയിച്ചു.

നാലു  പെണ്ണുങ്ങൾ വസ്ത്രക്കൂമ്പാരത്തിനകത്തേയ്ക്ക്‌ ഊളിയിട്ട്‌ അപ്രത്യക്ഷരാകുന്നത്‌ ഞാൻ അതിശയത്തോടെ നോക്കി നിന്നു.

മൂന്ന് മണിക്കൂർ കഴിഞ്ഞ്‌ അവർ ഇറങ്ങി വന്നു.വലിയ പരന്ന പ്ലാസ്റ്റിക്‌ ഡിഷുകളിൽ അടുക്കി വെച്ച ഡ്രെസ്സുകളുമായി മൂന്ന് സെയിൽഗേൾസും കൂടെയുണ്ട്‌.

"ഇനി കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കണ്ടേ?അത്‌ താഴെയാന്നാ പറഞ്ഞേ ".അമ്മി പറഞ്ഞു.

കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.കാരണം പറ്റിയ ഷർട്ടൊന്നുമുണ്ടായിരുന്നില്ല.

പിന്നെ കാഷ്‌ കൗണ്ടറിനുമുന്നിലുള്ള കാത്തിരുപ്പായി.

ബില്ല് ചെയ്യുന്ന ചേച്ചി ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌.
(ഞാനിപ്പോൾ തത്പരകക്ഷിയല്ല ചേച്ചീ.അയാം ദി സോറി)

ഓ!!അതാ ബിൽ പ്രിന്റാകുന്ന ശബ്ദം.പോക്കറ്റിൽ തപ്പി നോക്കി.ഭാഗ്യം ഏ.റ്റി.എം കാർഡുണ്ട്‌.

"സർ ബില്ല് ".ചേച്ചി വിളിച്ചു.

ബിൽ വാങ്ങി നോക്കി.

ഞെട്ടി.

കിളി പോയ ശബ്ദം വായിൽനിന്നും വരുമെന്ന് ആ ചേച്ചിയ്ക്ക്‌ മനസ്സിലായി.

കാർഡ്‌ നീട്ടി.

സുന്ദരി മൊഴിഞ്ഞു.

"ഞങ്ങൾ കാർഡ്‌ അക്സെപ്റ്റ്‌ ചെയ്യുന്നില്ല സർ."

"എന്നതാ !ഇത്ര വലിയ കടയിൽ കാർഡെടുക്കത്തില്ലെന്നോ ?അതെന്നാ അങ്ങനെ?"

മറുപടിയായി ആ സ്ത്രീ പറഞ്ഞു.

"സർ.ഈ റോഡിന്റെ മറുവശത്ത്‌ രണ്ട്‌  ഏ.ടി.എമ്മുണ്ട്‌.സർ പോയിട്ട്‌ വരൂ."

കടുത്ത ദേഷ്യം ഉള്ളിലമർത്തി കൂടുതലൊന്നും പറയാൻ നിൽക്കാതെ കടയിൽ നിന്നുമിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ആദ്യം കണ്ട സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ കൗണ്ടറിലെത്തി.
കാർഡ്‌ സ്വൈപ്പ്‌ ചെയ്തു.

എന്റർ പാസ്വേഡ്‌ .

*   *   *   *

ഒന്നും സംഭവിച്ചില്ല.

എന്റെ കാർഡ്‌ തന്നെയല്ലേ??അതേല്ലോ!!

ഒന്നുകൂടെ ശ്രമിച്ചു.

മമ്മൂട്ടിയേക്കൂടെ തെറി വിളിക്കാൻ തോന്നി.

അടുത്ത സ്റ്റേറ്റ്‌ ബാങ്ക്‌  ഏ.റ്റി.എമ്മിലേയ്ക്ക്‌ നടന്നു.

പാസ്വേഡ്‌ ശ്രദ്ധിച്ച്‌ എന്റർ ചെയ്തു.

ഒരു പ്രിന്റൗട്ട്‌ പുറത്തേയ്ക്ക്‌ വന്നു.

Dear customer, for security reasons your card no xxxx3877 blocked for the day for entering wrong PIN thrice at ATM TDCN0041....

വെറുതേ പുറത്തേയ്ക്ക്  നോക്കി.

ടുട്ടു ഉറക്കമൊക്കെ കഴിഞ്ഞ്‌ കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.


[ആരും ഓടണ്ട.ഞാനിത് തുടരും.]


----------------------------------------

ഈ ഡിസംബർ 25 നു 'കോളാമ്പി'യ്ക്ക്‌ ഒരു വയസ്സ്‌ പൂർത്തിയാകുന്നു.ഇത്‌ വരെ 'കോളാമ്പി'യിൽ വരാനും വായിച്ച്‌ അഭിപ്രായം പറയാനും സന്മനസ്സ്‌ കാണിച്ച എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാർക്കും നന്ദി.!!